ലോകകപ്പ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഈജിപ്തിനെതിരെ മിന്നും കംബാക്ക് ജയമാണ് അർജന്റീന നേടിയത്. എന്നാൽ മത്സരത്തിൽ മെസിയും സംഘവും നടത്തിയ തിരിച്ചുവരവിനേക്കാള്‍ മത്സരത്തിലെ ചില വാര്‍ തീരുമാനങ്ങളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചാവിഷയമായിരിക്കുന്നത്.
ഈജിപ്തിന്റെ ഒരു ഗോള്‍ നിഷേധിക്കപ്പെട്ടതും അവര്‍ക്ക് അനുകൂലമായ ഫൗള്‍ റഫറി പരിശോധിക്കാതിരുന്നതും വലിയ വിവാദമായിട്ടുണ്ട്. ഫുട്‌ബോള്‍ നിയമങ്ങള്‍ പ്രകാരം റഫറിയുടെ തീരുമാനം ശരിയായിരുന്നോ എന്ന് നോക്കാം.
മത്സരത്തിന്റെ 58-ാം മിനിറ്റില്‍ ഈജിപ്ത് താരം മുസ്തഫ സിക്കോ നേടിയ ഗോള്‍ വാര്‍ പരിശോധനയ്ക്ക് ശേഷം റഫറി ഫ്രാന്‍സ്വ ലെറ്റെക്‌സിയര്‍ റദ്ദാക്കി. ഈജിപ്ഷ്യന്‍ താരം മര്‍വാന്‍ ആതിയ അര്‍ജന്റീന പ്രതിരോധ താരം ലിസാന്‍ഡ്രോ മാര്‍ട്ടിനെസിനെ ഫൗള്‍ ചെയ്തതാണ് ഗോള്‍ നിഷേധിക്കാന്‍ കാരണമായത്.
ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് നിയമപ്രകാരം, ഒരു ഗോള്‍ നേടുന്നതിന് മുന്‍പുള്ള 'അറ്റാക്കിങ് പൊസഷന്‍ ഫേസ്' (എപിപി) പരിശോധിക്കാന്‍ വാറിന് അധികാരമുണ്ട്. ഒരു ഗോള്‍ നേടുന്നതിന് കാരണമായ അതേ നീക്കത്തില്‍ എന്തെങ്കിലും നിയമലംഘനം (ഫൗള്‍, ഹാന്‍ഡ്ബോള്‍, ഓഫ്സൈഡ്) നടത്തിയിട്ടുണ്ടെങ്കില്‍ ആ ഗോള്‍ റദ്ദാക്കാവുന്നതാണ്. മര്‍വാന്‍ ആതിയ എതിര്‍താരത്തിന്റെ കാലില്‍ ചവിട്ടിയതും ജേഴ്‌സിയില്‍ പിടിച്ചു വലിച്ചതും നിയമപ്രകാരം ഫൗള്‍ ആയി കണക്കാക്കാം.

