ന്യൂ ജേഴ്‌സിയിലെ ഈസ്റ്റ് റഥര്‍ഫോര്‍ഡില്‍ ഞായറാഴ്ച നടക്കുന്ന 2026 ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിന് കളം ഒരുങ്ങിക്കഴിഞ്ഞു. നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയും നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്പെയിനും തമ്മിലാണ് ഈ മഹാപോരാട്ടം. എന്നാല്‍ കാല്‍പ്പന്ത് ലോകത്തെ ഈ ഏറ്റവും വലിയ മത്സരത്തിനു പിന്നിൽ കോടിക്കണക്കിന് ആരാധകരുടെ ആവേശം മത്രമല്ല, കോടികളുടെ ബിസിനസ് സാമ്രാജ്യങ്ങളുടെ വലിയൊരു പോരാട്ടം കൂടിയാണ്. ഫുട്ബോള്‍ ലോകത്തെ ഞെട്ടിക്കുന്ന ചില കണക്കുകൾ നോക്കാം.
പണക്കിലുക്കത്തിലെ വമ്പന്മാര്‍
39-ാം വയസിലും ലയണല്‍ മെസി തന്നെയാണ് പരസ്യ വരുമാനത്തില്‍ ഫുട്ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം. സ്പോര്‍ട്ടിക്കോയുടെ കണക്കുകള്‍ പ്രകാരം ഈ സീസണില്‍ മാത്രം പരസ്യങ്ങളിലൂടെയും മറ്റ് സ്പോണ്‍സര്‍ഷിപ്പുകളിലൂടെയും 672 കോടി രൂപ മെസി സ്വന്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ ഇന്റര്‍ മയാമി ക്ലബ്ബില്‍ നിന്നുള്ള വാര്‍ഷിക കരാറിലൂടെ മറ്റൊരു 672 കോടി രൂപ കൂടി മെസിക്ക് ലഭിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് തൊട്ടുപിന്നില്‍ ഈ ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ കളിക്കാരനാണ് മെസി. കരിയറിലാകെ 19,104 കോടി രൂപയുടെ (1.99 ബില്യണ്‍ ഡോളര്‍) സമ്പാദ്യമുള്ള മെസി, എക്കാലത്തെയും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളില്‍ അഞ്ചാം സ്ഥാനത്താണ്.
എന്നാല്‍ സ്പെയിന്റെ 19 കാരനായ കൗമാര താരം ലമീന്‍ യമാലും ഒട്ടും പിന്നിലല്ല. കഴിഞ്ഞ വര്‍ഷം ബാഴ്സലോണയില്‍ നിന്ന് 316.8 കോടി രൂപയും (33 മില്യണ്‍ ഡോളര്‍), അഡിഡാസ്, അമേരിക്കന്‍ ഈഗിള്‍ തുടങ്ങിയ സ്പോണ്‍സര്‍മാരില്‍ നിന്ന് 96 കോടി രൂപയും (10 മില്യണ്‍ ഡോളര്‍) യമാല്‍ സമ്പാദിച്ചു. സ്പോര്‍ട്ടിക്കോയുടെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ലോകകപ്പ് ഫുട്ബോള്‍ കളിക്കാരുടെ പട്ടികയില്‍ നിലവില്‍ പത്താം സ്ഥാനത്താണ് യമാല്‍. ഞായറാഴ്ച സ്പെയിന്‍ വിജയിക്കുകയും യമാല്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്താല്‍ അടുത്ത ലോകകപ്പാകുമ്പോഴേക്കും ഈ പട്ടികയില്‍ യമാല്‍ വളരെ മുന്നിലെത്തും.

