തിരുവനന്തപുരം: നേരിട്ടുള്ള ക്ഷേമ പെന്‍ഷന്‍ വിതരണം ഒഴിവാക്കുന്നതില്‍ വിശദീകരണവുമായി സര്‍ക്കാര്‍. വിതരണം ചെയ്യാത്ത തുക തിരിച്ചടയ്ക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നുവെന്നും പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ പൊരുത്തക്കേടുകളുണ്ടെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. അര്‍ഹതയില്ലാത്തവര്‍, ഒന്നില്‍ കൂടുതല്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവരെ ഒഴിവാക്കാനാണ് നടപടി. കേന്ദ്ര സഹായം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് ബാങ്ക് വഴി വിതരണമെന്നും വിശദീകരണത്തില്‍ പറയുന്നു.
ഇന്നലെയാണ് സാമൂഹ്യ ക്ഷേമ പെൻഷൻ ഇനി മുതൽ വീടുകളിൽ എത്തിക്കില്ലെന്ന സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചിരുന്നു.
ഇനി സാമൂഹ്യ ക്ഷേമ പെൻഷൻ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രമായിരിക്കും ലഭിക്കുക. സഹകരണ ബാങ്കുകളിലൂടെ വിതരണം ചെയ്യുന്നതിൽ ചെലവ് കൂടുതലാണെന്നും ഉത്തരവിലുണ്ട്. ഇനി വാണിജ്യ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം പെൻഷൻ വിതരണം ചെയ്യാനാണ് തീരുമാനം. പൂർണ്ണമായും കിടപ്പിലായ രോഗികൾക്ക് പെൻഷൻ വീട്ടിലെത്തിക്കും.

