കൊച്ചി: വിമാന സര്‍വീസുകള്‍ തുടര്‍ച്ചയായി വൈകിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാൽ). സര്‍വീസുകള്‍ വൈകിയതിനെ തുടര്‍ന്ന് വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റിന് നോട്ടിസ് നല്‍കിയിരിക്കുകയാണ് സിയാല്‍. ആഗസ്റ്റ് ഒന്നു മുതല്‍ വിമാന സര്‍വീസുകള്‍ വൈകിയിരുന്നു. കൃത്യതയോടെ സര്‍വീസ് നടത്തിയില്ലെങ്കില്‍ സ്ലോട്ട് പിന്‍വലിക്കുമെന്ന് താക്കീത് നല്‍കിയാണ് സിയാല്‍ നോട്ടീസ് നല്‍കിയത്. വിവിധ സേവനങ്ങള്‍ നല്‍കുന്നതിന് സിയാലിന് കുടിശികയായി ലഭിക്കാനുള്ളത് കോടികള്‍ ആണ്.
അതിനിടെ, ഞായറാഴ്ച രാത്രി 9.20ന് കൊച്ചിയിലെത്തേണ്ട സ്‌പൈസ് ജെറ്റിന്റെ ദുബായ് വിമാനം രാത്രി 12.25നാണ് എത്തിയത്. ഇന്നലെ രാവിലെ 6.55ന് കൊച്ചിയില്‍ എത്തേണ്ട ഫുജൈറ വിമാനം റദ്ദാക്കി. ഞായറാഴ്ച രാത്രി 11.45ന് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട ഫുജൈറ വിമാനം ആദ്യം രാത്രി 9.40ന് പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും പിന്നീട് സര്‍വീസ് റദ്ദാക്കി.

