സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കി മുട്ടവില; ഉപയോഗം കുറച്ച് ഉപഭോക്താക്കൾ

Advertisement
Featured Image

തിരുവനന്തപുരം :

ദിനംപ്രതി കുതിച്ചുയരുന്ന ഭക്ഷ്യവിലക്കയറ്റത്തിനിടയില്‍ മുട്ടയുടെ വിലയിലും വന്‍ വര്‍ധനവ്. അടുത്തിടെയായി മുട്ട വില സര്‍വകാല റെക്കോര്‍ഡിലാണെന്നും, ഫാമുകളില്‍ നിന്നുള്ള വില ഉയര്‍ന്നതോടെ പല നഗരങ്ങളിലും ചില്ലറ വില്‍പ്പന നിരക്ക് മുന്‍പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചുവെന്നും ലോക്കല്‍ സര്‍ക്കിള്‍സ് പുറത്തുവിട്ട പുതിയ സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ 6 മാസത്തിനിടെ മുട്ടയ്ക്ക് 10 മുതല്‍ 50 ശതമാനം വരെ വില കൂടി. കോഴിത്തീറ്റയുടെ വിലയിലുണ്ടായ വര്‍ധനവും വിതരണത്തിലെ തടസ്സങ്ങളുമാണ് ഉപഭോക്താക്കളെ വലയ്ക്കുന്ന ഈ വിലക്കയറ്റത്തിന് പ്രധാന കാരണം. ഫാമുകളില്‍ നിന്നുള്ള വിലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 35-40 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.


മുട്ട വാങ്ങുന്നത് കുറച്ച് പകുതിയോളം പേര്‍

മുട്ടവില കൂടിയ സാഹചര്യത്തോട് എങ്ങനെ പ്രതികരിച്ചുവെന്ന സര്‍വേയിലെ ചോദ്യത്തിന് 19,638 പേരാണ് മറുപടി നല്‍കിയത്. ഇതില്‍ 48 ശതമാനം ആളുകളും പറഞ്ഞത് തങ്ങള്‍ മുട്ട വാങ്ങുന്നതിന്റെ അളവും തവണകളും കുറച്ചു എന്നാണ്. 10 ശതമാനം പേര്‍ വില കുറഞ്ഞ മറ്റ് ബദലുകള്‍ തേടി. അതേസമയം, വില കൂടിയെങ്കിലും ഉപയോഗത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് 37 ശതമാനം പേര്‍ പറഞ്ഞു.


കുതിച്ചുയര്‍ന്ന് മുട്ടവില

രാജ്യത്തെ പല നഗരങ്ങളിലും ഫാമുകളില്‍ നിന്നുള്ള മുട്ട വില കുത്തനെ ഉയര്‍ന്നു. ഒരു വര്‍ഷം മുന്‍പ് 4.94 രൂപയുണ്ടായിരുന്ന മുട്ടയ്ക്ക് ഇപ്പോള്‍ ഫാമുകളില്‍ 7 രൂപയാണ് വില. ചില്ലറ വില്‍പ്പന വിപണികളില്‍ ഒരു മുട്ടയ്ക്ക് ശരാശരി 8.50 മുതല്‍ 9 രൂപ വരെ നല്‍കണം. ചില ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ഇത് 14 രൂപ വരെയെത്തി! കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 35-40 ശതമാനത്തിന്റെ വിലക്കയറ്റമാണ് രേഖപ്പെടുത്തിയത്.നാഷണല്‍ എഗ്ഗ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ) മൊത്തവ്യാപാര നിരക്ക് 2025 സെപ്റ്റംബറിലെ 558 രൂപയില്‍ നിന്നും (100 മുട്ടയ്ക്ക്) ഡിസംബറായപ്പോഴേക്കും 686 രൂപയായി ഉയര്‍ന്നിരുന്നു. പ്രധാന നഗരങ്ങളില്‍ ഇത് 100 മുട്ടയ്ക്ക് 800 രൂപ കടന്നു. ജൂണില്‍ 5.32 ശതമാനമായിരുന്ന രാജ്യത്തെ ചില്ലറ ഭക്ഷ്യ വിലക്കയറ്റ നിരക്ക് 2026 ജൂലൈയില്‍ 5.52 ശതമാനമായി ഉയര്‍ന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Advertisement

Related News