'ആ തോൽവി ഇപ്പോഴും വേട്ടയാടുന്നു'; 2022 ലെ ഫൈനൽ പിന്നീട് കണ്ടിട്ടില്ലെന്ന് എംബാപ്പെ

Advertisement
Featured Image

ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീനയോടേറ്റ തോൽവി ഇന്നും തന്‍റെ ഉറക്കം കെടുത്തുന്നുണ്ടെന്നും കരിയറിലെ ഏറ്റവും വലിയ മുറിവായി അത് അവശേഷിക്കുന്നുവെന്നും തുറന്നു പറയുകയാണ് ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെ.

ഫ്രഞ്ച് മാധ്യമമായ 'ലെ പാരീസിയൻ' ന് നല്‍കിയ അഭിമുഖത്തിൽ സഹതാരം ഇബ്രാഹിമ കൊനാട്ടെയാണ് എംബാപ്പെയോട് 2018, 2022 ലോകകപ്പ് ഫൈനലുകളെക്കുറിച്ചുള്ള ഓർമ്മകളെക്കുറിച്ച് ചോദ്യമുന്നയിച്ചത്. ഞാൻ ഏറ്റവും കൂടുതൽ ഓർക്കുന്നത് തോറ്റ ഫൈനലാണ് (2022). ജയിച്ച ഫൈനലിന്‍റെ ചരിത്രം എനിക്ക് തിരുത്തിയെഴുതേണ്ട ആവശ്യമില്ല. ഞങ്ങൾ ജയിച്ചു, ട്രോഫി സ്വന്തമാക്കി, അത് വിസ്മയകരമായിരുന്നു.


എന്നാൽ നാല് വർഷമെന്നത് വലിയൊരു സമയമാണ്. ഒരുപാട് കളിക്കാർ ഇതിനിടയിൽ ടീമിൽ നിന്ന് മാറിപ്പോകും, അതാണ് ലോകകപ്പിന്‍റെ ക്രൂരത. അത്രയുമധികം കഷ്ടപ്പെട്ടിട്ട് ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽക്കുക എന്നത് കടുത്ത നിരാശയാണ്.

ഞാൻ ഭാഗ്യത്തിൽ വിശ്വസിക്കുന്നില്ല, പെനാൽറ്റി ഒരു ലോട്ടറിയുമല്ല. അതൊരു സാങ്കേതിക തീരുമാനമാണ്, എങ്കിലും ഒരു ലോകകപ്പ് ഫൈനൽ തോൽക്കാൻ ഇതിലും കഠിനമായ മറ്റൊരു വഴിയില്ല, എംബാപ്പെ പറഞ്ഞു.

ഫിഫ ലോകകപ്പിൽ ഫ്രാൻസ് തങ്ങളുടെ ആദ്യ പോരാട്ടത്തിനിറങ്ങുകയാണ് ഇന്ന്. ആഫ്രിക്കൻ കരുത്തരാ സെനഗല്‍ ആണ് എതിരാളികള്‍. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് അര്‍ജന്‍റീനക്ക് മുമ്പില്‍ അടിയറവെച്ച കിരീടം തിരിച്ചുപിടിക്കാനാണ് ഫ്രാൻസ് ഇറങ്ങുന്നത്.

Advertisement

Related News