കാക്കനാട് ലീഗൽ മെട്രോളജി വകുപ്പിന്റെ ഗോൾഡ് അസെയിങ് സെന്ററിൽ കഴിഞ്ഞ 5 വർഷത്തിനിടെ ഒരു തരി പൊന്ന് പോലും പരിശോധനയ്‌ക്കെത്തിയില്ല. ദിവസേന കേരളത്തിൽ കോടികളുടെ സ്വർണവ്യാപരമാണ് നടക്കുന്നത്. എന്നാൽ ഒരാൾ പോലും പരിശുദ്ധി ബോധ്യപ്പെടാനായുള്ള പരിശോധനയ്ക്ക് സ്വർണം എത്തിക്കുന്നില്ല.
സംസ്ഥാനത്ത് സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്ന ഏക സർക്കാർ ലാബ് ആണിത്. 2003ലാണ് ലാബ് ആരംഭിച്ചത്. ആദ്യമെല്ലാം പരിശോധനകള്‍ക്കായി സ്വർണം എത്തിയിരുന്നു. എന്നാൽ പിന്നീട് അത് ഇല്ലാതെയായി. വ്യാപാരസ്ഥലങ്ങളിൽ പോയി പരിശോധിക്കാനുള്ള ജീവനക്കാർ ഇല്ലാത്തതിനാൽ അത്തരത്തിലുള്ള പരിശോധനകളും നടക്കുന്നില്ല. ലാബിൽ ഇപ്പോൾ ആകെയുള്ളത് ഒരു അസെയ് മാസ്റ്ററും സഹായിയുമാണ്.
പരിശോധനകൾ നടക്കുന്നില്ല എന്നതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല. ലാബിൽ നിന്നുള്ള പരിശോധന റിപ്പോർട്ടുകൾ കോടതികളും മറ്റ് അന്വേഷണ ഏജൻസികളും ശാസ്ത്രീയ റിപ്പോർട്ടായി അംഗീകരിക്കാറുണ്ട്. നാമമാത്രമായ ഫീസ് മാത്രമാണ് പരിശോധനയ്ക്ക് വേണ്ടിവരിക. ശബരിമല സ്വർണക്കൊള്ള കേസിൽ അടക്കം എസ്ഐടി ടീമിനെ ലാബിൽ നിന്നുള്ളവർ സഹായിച്ചിരുന്നു.

