സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ്: ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം വർധന; ഒപ്പം കടവും കൂടി

Advertisement
Featured Image

സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒന്‍പതിനായിരം കോടിയിലധികം കൂടിയെന്ന് കണക്ക്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള നികുതി വരുമാനത്തിൻ്റെ കണക്കാണ് പുറത്തുവന്നത്. ഓണ വിപണി സജീവമായിരുന്ന കഴിഞ്ഞ മാസം നികുതി വരുമാനം മുന്‍ മാസത്തേക്കാള്‍ 4700 കോടിയാണ് വര്‍ധിച്ചതെന്നാണ് സംസ്ഥാന സർക്കാർ പുറത്തുവിട്ട കണക്ക്. മുന്‍ വര്‍ഷത്തെ ഇതേ സമയത്തേക്കാള്‍ റവന്യൂ കമ്മി കുറഞ്ഞെങ്കിലും കടമെടുപ്പ് കൂടിയെന്നതാണ് മറ്റൊരു സവിശേഷത..


ആദ്യത്തെ അഞ്ച് മാസത്തെ ജിഎസ്ടി വരുമാനം 20,274 കോടി രൂപയാണ്. ബജറ്റ് കണക്കാക്കിയതിന്‍റെ നാൽപത് ശതമാനമാണ് ആദ്യ അഞ്ച് മാസം കൊണ്ട് ഖജനാവിലെത്തിയത്. മുൻ വര്‍ഷം ഇത് 35 ശതമാനമായിരുന്നു. വിൽപന നികുതി ഏതാണ്ട് കഴിഞ്ഞ വര്‍ഷത്തേതു പോലെയാണ്. ആദ്യ 5 മാസം നികുതി വരുമാനം 51578.32 കോടിയാണ്. ഓണം വിപണി തുണച്ചപ്പോള്‍ കഴിഞ്ഞ മാസം 14118 കോടിയാണ് നികുതി പിരിച്ചത്. നികുതിയേതര വരുമാനത്തിൽ മുന്‍ വര്‍ഷത്തെക്കാൾ എട്ടു ശതമാനത്തോളം വര്‍ധനയുണ്ടായി. 7727 കോടിയാണ് പിരിച്ചത്. എന്നാൽ കഴിഞ്ഞ മാസം ഒരു രൂപ പോലും ഗ്രാന്‍ഡായി കിട്ടിയില്ല. റവന്യു കമ്മി ആദ്യ 5 മാസത്തെ ബജറ്റ് കണക്കാക്കിയതിന്‍റെ പകുതിയിലെത്തി, 18688 കോടി. എന്നാൽ കഴിഞ്ഞ വര്‍ഷം ആദ്യ 5 മാസം റവന്യൂ കമ്മി ഇരുപതിനായിരം കോടി രൂപ ആയിരുന്നു. കടമെടുപ്പ് മുന്‍ വര്‍ഷത്തേക്കാള്‍ കൂടി. ആകെ 30560.93 കോടി രൂപയാണ് ആദ്യ അഞ്ച് മാസത്തിലെ കടം. കഴിഞ്ഞ മാസം 4099 കോടി രൂപയാണ് കടമെടുത്തത്. മുന്‍ വര്‍ഷം ആദ്യ 5 മാസം 26974.13 കോടിയാണ് കടമെടുത്തത്. മൂലധന ചെലവും മുൻ വര്‍ഷത്തേക്കാള്‍ കൂടി. 10458 കോടി രൂപയാണ് മൂലധന ചെലവ്

Advertisement

Related News