ജീവികളെ ചുറ്റിപ്പറ്റി പല സമൂഹങ്ങളിലും പലതരം അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ഒറ്റ മൈന അശുഭ ലക്ഷണം, പച്ചത്തുള്ളൻ പണം കൊണ്ടു വരും അങ്ങനെയങ്ങനെ. അന്ധവിശ്വാസങ്ങൾ മൂലം വേട്ടയാടപ്പെട്ട് വംശമറ്റ ജീവികളും ഒട്ടേറെയാണ്. എന്നാൽ അന്ധവിശ്വാസം മൂലം വില കൂടിയ ഒരു പ്രാണിയുണ്ട് അങ്ങ് യൂറോപ്പിൽ. സ്റ്റാഗ് ബീറ്റില്‍. ഈ പ്രാണിയെ കയ്യിൽ കിട്ടിയാൽ ഒന്നിരുട്ടി വെളുക്കുമ്പോഴേക്കും ലക്ഷപ്രഭുവാകാം എന്ന വിചാരം മൂലം ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള പ്രാണിയായി മാറിയിരിക്കുകയാണ് സ്റ്റാഗ് ബീറ്റില്‍. കാട്ടിലെ അവശിഷ്ടങ്ങൾക്കിടയിൽ ദ്രവിച്ച മരപ്പാളികൾ തിന്നു ജീവിക്കുന്ന ഈ പ്രാണിക്ക് പല ലക്ഷുറി കാറുകളേക്കാളും വില വരും. വിറ്റാല്‍ ഏറ്റവും കുറഞ്ഞത് 75 ലക്ഷമെങ്കിലും കിട്ടുമെന്നുള്ളതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും വില കൂടിയ പ്രാണി എന്നാണ് സ്റ്റാഗ് ബീറ്റില്‍ അറിയപ്പെടുന്നത്. ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലാണ് സ്റ്റാഗ് ബീറ്റിലുകളെ പ്രധാനമായും കണ്ടുവരുന്നത്.
ലുകാനിഡെയില്‍ വണ്ടുകുടുംബത്തില്‍ ഉള്‍പ്പെടുന്ന വണ്ടുകളെ പൊതുവില്‍ പറയുന്ന പേരാണ് സ്റ്റാഗ് ബീറ്റില്‍. ഏകദേശം 1200-ഓളം സ്പീഷീസുകളാണ് ഈ വണ്ടുകുടുംബത്തിലുള്ളത്. മുന്നിലേക്ക് നീണ്ടുനില്‍ക്കുന്ന രണ്ട് കൂര്‍ത്ത കൊമ്പുകളാണ് ഇവയുടെ പ്രധാന ആകര്‍ഷണം. കലമാന്റെ കൊമ്പുകള്‍ പോലെ ശാഖകളുള്ള കൊമ്പുകളായതിനാലാണ് സ്റ്റാഗ് ബീറ്റില്‍ എന്ന പേര് ലഭിച്ചത്. ലണ്ടനിലെ നാച്യുറല്‍ ഹിസ്റ്ററി മ്യൂസിയം നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം പൊതുവില്‍ അഞ്ച് സെന്റിമീറ്റര്‍ വരെയാണ് സ്റ്റാഗ് വണ്ടുകള്‍ വലിപ്പം വയ്ക്കാറ്. അതേസമയം, ചില സ്പീഷീസുകള്‍ക്ക് 12 സെന്റി മീറ്ററില്‍ കൂടുതലും വലിപ്പം വയ്ക്കാറുണ്ട്.
രണ്ട് മുതല്‍ ആറ് ഗ്രാം വരെ ഭാരം വെക്കുന്ന ഇവയ്ക്ക് മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെയാണ് ആയുസ്. ആയുസ്സിന്റെ ഏറിയ പങ്കും ലാര്‍വ രൂപത്തിലാണ് സ്റ്റാഗ് വണ്ടുകള്‍ കഴിയാറ്. ലാര്‍വയായിരിക്കുമ്പോള്‍ കഴിച്ച ഭക്ഷണത്തില്‍നിന്ന് ശേഖരിച്ചിട്ടുള്ള ഊര്‍ജമാണ് യൗവ്വനാവസ്ഥയില്‍ ഇവയുടെ വളര്‍ച്ചയെ പ്രധാനമായും സ്വാധീനിക്കാറ്. തണുപ്പ് അതിജീവിക്കാന്‍ കഴിയാത്ത ഇവയെ ദ്രവിച്ചുവീഴുന്ന മരങ്ങളിലാണ് പ്രധാനമായും കണ്ടുവരാറ്. എന്നാല്‍ കാടുകളില്‍ മാത്രമല്ല, ചില അവസരങ്ങളില്‍ നഗരങ്ങളിലും ഇവയെ കണാറുണ്ട്. പാര്‍ക്കുകളിലും വീടുകളിലും മറ്റും ദ്രവിച്ചുവീണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണുന്ന മരങ്ങളിലും ഇവയെ കണ്ടെത്താറുണ്ട്.
ചവച്ചരച്ച് ഭക്ഷണം കഴിക്കാന്‍ കഴിവില്ലാത്ത ഈ പ്രാണികള്‍ നശിച്ചുവീണ മരത്തിന്റെ അഴുകിയ ഭാഗങ്ങളിൽ നിന്നും മരത്തടികളില്‍നിന്നും ഒലിച്ചിറങ്ങുന്ന നീരുകളും അഴുകിയ പഴങ്ങളുടെ ചാറുമാണ് ഭക്ഷിക്കാറ്. അതുകൊണ്ടുതന്നെ ദ്രവിച്ചുനശിച്ച മരങ്ങളില്‍ മാത്രമേ സ്റ്റാഗ് വണ്ടുകളെ കാണാറൂള്ളൂ. മരത്തിന്റെ ദ്രവിച്ചഴുകിയ ഭാഗങ്ങള്‍ മാത്രമേ ആഹാരമാക്കാറുമുള്ളൂ എന്നതുകൊണ്ടുതന്നെ ഇവ ജീവനുള്ള മരങ്ങള്‍ക്കോ സസ്യങ്ങള്‍ക്കോ പഴങ്ങള്‍ക്കോ ഒന്നും തന്നെ ഹാനികരമല്ല. ആഹാരമാക്കുന്നതിലൂടെ മരത്തടികളെ വേഗത്തില്‍ മണ്ണില്‍ ലയിപ്പിക്കാനും സ്റ്റാഗ് വണ്ടുകള്‍ക്ക് കഴിയുന്നു.
ലാര്‍വ രൂപത്തിലായിരിക്കുമ്പോഴും മണ്ണിനടിയിലെ ജീര്‍ണിച്ച മരത്തടികളാണ് സ്റ്റാഗ് വണ്ടുകളുടെ പ്രധാന ഭക്ഷണം. ഇത്തരത്തില്‍ സ്റ്റാഗ് വണ്ടുകള്‍ കാടുകളില്‍ നശിച്ചുവീഴുന്ന മരങ്ങളുടെ വിഘടനപ്രക്രിയയ്ക്ക് സഹായിക്കുകയും അതുവഴി കാടിനാവശ്യമായ പോഷകങ്ങള്‍ മണ്ണിലെത്തിക്കാന്‍ സഹായിക്കുന്നുവെന്നും പഠനങ്ങള്‍ പറയുന്നു. അതിനാൽ തന്നെ അന്ധവിശ്വാസത്തിനു പിന്നാലെയുള്ള ഇവയുടെ വേട്ടയാടൽ പരിസ്ഥിതിക്കു തന്നെ ദോഷം ചെയ്യുമെന്ന ഭീതിയിലാണ് പരിസ്ഥിതി സ്നേഹികൾ. സ്റ്റാഗ് വണ്ടുകളുടെ മുഖത്ത് മുന്നിലേക്ക് കൂര്‍ത്ത് നില്‍ക്കുന്ന തരത്തിലുള്ള കൊമ്പുകള്‍ പ്രധാനമായും ദ്രവിച്ച മരത്തില്‍നിന്നും ഭക്ഷണത്തിന് ആവശ്യമായ ഭാഗങ്ങള്‍ അടര്‍ത്തിയെടുക്കാനും ഇണയെ സ്വന്തമാക്കാനുള്ള പോരിനുമാണ് ഉപയോഗിക്കാറ്.
ഇക്കാരണങ്ങളൊക്കെ ഈ ചെറിയ പ്രാണിയെക്കുറിച്ചുള്ള കൗതുകങ്ങള്‍ക്കും പഠനങ്ങള്‍ക്കും വലിയ തോതില്‍ വഴിവയ്ക്കുന്നുണ്ട്. ഇതൊന്നും പോരാതെ, മരുന്നിനായും സ്റ്റാഗ് വണ്ടുകളെ ആളുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ എന്ത് അസുഖത്തിന് വേണ്ടിയുള്ള മരുന്നിനാണ് ഇവയെ ഉപയോഗിക്കുന്നത് എന്ന് സംബന്ധിച്ച ആധികാരിക വിവരങ്ങള്‍ ലഭ്യമല്ല. ആയുര്‍ദൈര്‍ഘ്യം കുറവായതുകൊണ്ടുതന്നെ സ്റ്റാഗ് വണ്ടുകള്‍ എണ്ണത്തില്‍ വളരെ കുറവാണ്. നശിച്ച മരങ്ങളെ ഭക്ഷിച്ച്, അവയെ മണ്ണോട് ചേര്‍ത്ത്, കാടിന്റെ ആവാസവ്യവസ്ഥയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്ന പ്രാണി എന്ന കൗതുകത്തിനൊപ്പം എണ്ണക്കുറവും കെട്ടുകഥകളും ഇവയുടെ വിലയുയർത്തിയ ഘടകങ്ങളാണ്