ജയ്പൂർ വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് ജവാന്റെ കരണത്തടിച്ച് സ്പൈസ് ജെറ്റ് ജീവനക്കാരി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വാക്കുതർക്കത്തിന് പിന്നാലെ യാതൊരു പ്രകോപനവുമില്ലാതെ യുവതി ജവാന്റെ കരണത്തടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ നാലിനായിരുന്നു സംഭവം.പിന്നീട് ഇവരെ അറസ്റ്റ് ചെയ്തു.
ഫുഡ് സൂപ്പർവൈസർ അനുരാധ റാണിയാണ് അറസ്റ്റിലായത്. അസി.സബ് ഇൻസ്പെക്ടർ ഗിരിരാജ് പ്രസാദിനാണ് അടിയേറ്റത്. വെഹിക്കിള്‍ ഗേറ്റിലുണ്ടായ തർക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. അടിയേറ്റിട്ടും പ്രകോപിതനാകാതിരുന്ന എ.എസ്.ഐ ശാന്തനായാണ് പ്രതികരിച്ചത്.യുവതിയെ സിഐഎസ്‌എഫ് വനിതാ ഉദ്യോഗസ്ഥയാണ് പിടിച്ചുമാറ്റിയത്.
പതിവ് പരിശോധനകള്‍ക്ക് വിധേയമാകാൻ നിർദ്ദേശിച്ചതിന് പിന്നാലെ വനിത ഉദ്യോഗസ്ഥ ഇല്ലെന്ന കാരണം പറഞ്ഞാണ് ജവാനെ ഇവർ അടിച്ചതെന്ന് സിഐഎസ്‌എഫ് പ്രസ്താവനയില്‍ പറഞ്ഞു.അതേസമയം ജീവനക്കാരിയെ പിന്തുണയ്‌ക്കുന്ന നിലപാടാണ് സ്പൈസ് ജെറ്റ് സ്വീകരിച്ചത്. ജവാൻ മോശമായ ഭാഷയില്‍ സംസാരിച്ചതിനാണ് യുവതി അടിച്ചതെന്നാണ് വിശദീകരണം. നിയമനടപടികള്‍ സ്വീകരിക്കുമെന്നും അവർ അറിയിച്ചു.
https://x.com/RTVnewsnetwork/status/1811410234570600923