ന്യൂയോർക്ക്: ഒന്നരവർഷത്തോളം നീണ്ട കൊവിഡ് ലോക്ഡൗൺ കാലം നമ്മുടെ കുട്ടികളുടെ സാമൂഹിക വിവേകത്തെയും കായിക ക്ഷമതയെയും മാനസികാരോഗ്യത്തെയുമെല്ലാം ബാധിച്ചെന്നു കാണിക്കുന്ന പഠനങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. എംആർഐ സ്കാനുകളില്‍ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും അകാല മസ്തിഷ്ക വാർധക്യത്തിന്റെ തെളിവുകള്‍ കണ്ടെത്തിയിരിക്കുകയാണ് വാഷിംഗ്ടൺ സർവകലാശാല. അതേസമയം ലോക്ഡൗണിലൂടെ കടന്നുപോയവരിൽ മസ്തിഷ്ക വാർധക്യം കൂടുതൽ ബാധിച്ചത് പെൺകുട്ടികളെയാണെന്നാണ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പറയുന്നത്.
2018-ൽ ഒമ്പതിനും 17നും ഇടയില്‍ പ്രായമുള്ള 160 കുട്ടികളുടെ എംആർഐ സ്കാനുകൾ ഗവേഷകർ ശേഖരിച്ചിരുന്നു. സ്കൂള്‍ കാലഘട്ടത്തില്‍ എങ്ങനെയാണ് തലച്ചോറിന്റെ കോർട്ടെക്‌സ് സാധാരണയായി കനംകുറയുന്നതെന്ന് മനസിലാക്കുന്നതിന് വേണ്ടിയായിരുന്നു എംആർഐ സ്കാൻ ശേഖരിച്ചത്. 2021ലും 2022ലും ഇതേ സ്കാനുകള്‍ വീണ്ടും പരിശോധിക്കുകയും 12നും 16നും ഇടയില്‍ പ്രായമുള്ളവരുടെ പുതിയ എംആർഐ സ്കാനുകള്‍ ശേഖരിക്കുകയും ചെയ്തു. ലോക്‌ഡൗണിന് ശേഷം പെണ്‍കുട്ടികളുടെ തലച്ചോറിന് ശരാശരി 4.2 വയസ് കൂടുതലാണെന്നാണ് കണ്ടെത്തൽ. ആണ്‍കുട്ടികളില്‍ ഇത് 1.4 വയസാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതായത്, 11-ാം വയസ്സിൽ എംആർഐ സ്കാൻ എടുത്ത പെൺകുട്ടി 14-ാം വയസ്സിൽ ലാബിൽ തിരിച്ചെത്തിയപ്പോൾ 18 വയസ്സുകാരിയുടേത് പോലെ വളർച്ച പ്രാപിച്ച മസ്തിഷ്കമുണ്ടെന്ന്.