വനിത സിവില്‍ എക്സൈസ് ഓഫീസർ ഷാനിദയുടെ വേർപാടില്‍ ഉള്ളുലഞ്ഞ് സഹപ്രവർത്തകർ. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു ഷാനിദയുടെ മരണം.
എക്സൈസ് തിരുവനന്തപുരം റേഞ്ച് ഓഫീസിലെ കർമ്മനിരതയായിരുന്നു ഷാനിദ. തങ്ങള്‍ക്ക് ലഭിച്ച ഒരു പരാതി അന്വേഷിക്കാനുള്ള യാത്രയ്ക്കിടെ ആണ് അപകടം എന്നതും സഹപ്രവർത്തകരുടെ വേദന വർധിപ്പിക്കുന്നു. വഞ്ചിയൂർ, മെഡിക്കല്‍ കോളേജ് ഭാഗങ്ങളില്‍നിന്നുള്ള രഹസ്യ പരാതികള്‍ അന്വേഷിക്കാനായി പോകുമ്ബോഴായിരുന്നു അപകടം.
ഞായറാഴ്ച രാത്രി 11-ഓടെ പാറ്റൂർ-ജനറല്‍ ആശുപത്രി റോഡില്‍ വെച്ചാണ് ഷാനിദ അപകടത്തില്‍പ്പെട്ടത്. ഷാനിദ ഓടിച്ചിരുന്ന സ്കൂട്ടർ റോഡിലെ ഡിവൈഡറില്‍ ഇടിച്ച് മറുഭാഗത്തേക്കു തെറിച്ചുവീണപ്പോള്‍ എതിരേ വന്ന കാറിടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നസീർ ആണ് ഭർത്താവ്. മുഹമ്മദ് ഫഗദ്, ഫൈഗ ഫാത്തിമ എന്നിവർ മക്കളാണ്.
നഗരത്തില്‍ എക്സൈസ് നടത്തിയ കഞ്ചാവ് വേട്ടകളിലും സംസ്ഥാനാന്തര റെയ്ഡുകളിലും ഷാനിദ ഉള്‍പ്പെട്ടിരുന്നു. സ്ത്രീകളില്‍ നിന്ന് ലഭിക്കുന്ന പരാതികള്‍ ക്രോഡീകരിച്ച് ഞായറാഴ്ചകളില്‍ പരിശോധനയ്ക്ക് പോകാറാണ് പതിവ്. ഇത്തരത്തില്‍ ഒരു പരാതിയില്‍ സ്ത്രീയുടെ മൊഴിയെടുത്ത് മടങ്ങവെയായിരുന്നു അപകടം.