മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത നടപടിക്കെതിരെ വയനാട്ടില്‍ എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹർത്താല്‍ പൂർണ്ണം. ഹർത്താല്‍ ജന ജീവിതത്തെ സാരമായി ബാധിച്ചു. ഭൂരിഭാഗം ടൗണുകളിലും ഹർത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. പലയിടങ്ങളിലും വാഹന യാത്രക്കാരുമായി സമരാനുകൂലികള്‍ വാക്കു തർക്കമുണ്ടായി. യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ പ്രഖ്യാപിച്ച ഹർത്താലിന് ഐക്യദാർഢ്യവുമായി മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരം രംഗത്തെത്തി. മേപ്പാടിയില്‍ ദുരന്തബാധിതരുടെ നേതൃത്വത്തിലായിരുന്നു വാഹനങ്ങള്‍ തടഞ്ഞത്. ചൂരല്‍മല മുണ്ടക്കൈയി നിവാസികളായ മുപ്പതോളം പേരാണ് സമരത്തിന് എത്തിയത്. സ്വകാര്യ മെഡിക്കല്‍ കോളേജിലേക്കുള്ള വാഹനങ്ങളും ആംബുലൻസുകളും സമരക്കാർ കടത്തിവിട്ടു. സംഘർഷം ഒഴിവാക്കാൻ പോലീസും സ്ഥലത്തുണ്ടായിരുന്നു. സ്വകാര്യബസ്സുകളും ടാക്സി വാഹനങ്ങളും സർവീസ് നടത്തിയില്ല. ജില്ലയിലെ ഡിപ്പോകളില്‍ നിന്നും കെഎസ്ആർടിസി കാര്യമായി സർവീസ് നടത്തിയില്ല. എന്നാല്‍ മറ്റു ഡിപ്പോകളില്‍ സർവീസ് നടത്തിയ കെഎസ്ആർടിസി ബസുകള്‍ സമരക്കാർ വിവിധ സ്ഥലങ്ങളില്‍ തടഞ്ഞു. കല്‍പ്പറ്റയില്‍ കെഎസ്ആർടിസി ബസുകള്‍ തടഞ്ഞു തിരിച്ചയച്ചു. കടകംമ്പോളങ്ങള്‍ പൂർണമായും അടഞ്ഞു കിടന്നു. പെട്ടിക്കടകള്‍പോലും തുറന്നു പ്രവർത്തിച്ചില്ല. സർക്കാർ ഓഫീസുകളില്‍ ഹാജർ നില നന്നെ കുറവായിരുന്നു. കളക്ടറേറ്റില്‍ 30 ശതമാനത്തില്‍ താഴെ മാത്രമാണ് ജീവനക്കാർ ഹാജരായത്. കല്‍പ്പറ്റയില്‍ തുറന്നു പ്രവർത്തിക്കാൻ ശ്രമിച്ച ബാങ്ക് സമരക്കാർ അടപ്പിച്ചു. ചുങ്കം ജംഗ്ഷനില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവർത്തകർ വാഹനങ്ങള്‍ തടഞ്ഞു. ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ തടഞ്ഞിട്ടതോടെ ടൗണില്‍ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. കല്‍പ്പറ്റയില്‍ പാസ്‌പോർട്ട് ക്യാമ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് നിന്നും എത്തിയ പാസ്‌പോർട്ട് സേവയുടെ വാഹനവും സമരക്കാർ തടഞ്ഞു. ചുങ്കം ജംഗ്ഷനില്‍ ആയിരുന്നു ആദ്യം ഈ വാഹനം തടഞ്ഞിട്ടത്. പിന്നീട് വാഹനം മുന്നോട്ട് നീങ്ങിയെങ്കിലുംപോസ്റ്റ് ഓഫീസിന് സമീപം വീണ്ടും സമരക്കാർ തടഞ്ഞു. ഉച്ചയ്ക്ക് ശേഷമാണ് ഈ വാഹനം വിട്ടയച്ചത്. കല്‍പ്പറ്റയില്‍ വിനോദസഞ്ചാരികളുടെ വാഹനങ്ങളും സമരാനുകൂലികള്‍ തടഞ്ഞു. എല്‍ഡിഎഫ്, യുഡിഎഫ് പ്രവർത്തകർ കല്‍പ്പറ്റയില്‍ പ്രകടനം നടത്തി. പ്രധാനമന്ത്രി നിലപാട് തിരുത്തിയില്ലെങ്കില്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എല്‍ഡിഎഫ് മാർച്ച് നടത്തുമെന്ന് ജില്ലാ കണ്‍വീനർ സി.കെ ശശീന്ദ്രൻ പറഞ്ഞു. ദുരന്തബാധിതർ ഉള്‍പ്പെടെയുള്ളവരെ അണിനിരത്തിയാകും ഡല്‍ഹിയില്‍ മാർച്ച് നടത്തുക. ഇന്ത്യ കണ്ട വലിയ ദുരന്തമായിട്ടും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത പ്രധാനമന്ത്രി ദുരന്തബാധിതരെ ദ്രോഹിക്കുകയാണെന്ന് ടി.സിദ്ധിഖ് എംഎല്‍എ കുറ്റപ്പെടുത്തി. വയനാടിന്റെ പ്രവേശന കവാടമായ ലക്കിടിയില്‍ യുഡിഎഫ് പ്രവർത്തകർ വാഹനങ്ങള്‍ തടഞ്ഞു. രാവിലെ ആറ് മണിയോടെ തന്നെ പ്രവർത്തകർ നിരത്തിലിറങ്ങിയിരുന്നു. കോണ്‍ഗ്രസ് നേതാവ് ജ്യോതിഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു സമരം. സമരത്തെ തുടർന്ന് നിരവധി വാഹനങ്ങള്‍ അതിർത്തിയില്‍ കുടുങ്ങി. വാഹന യാത്രക്കാരും സമരക്കാരും വാക്ക് തർക്കം ഉണ്ടായി. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കിയതോടെ ചെറിയ വാഹനങ്ങള്‍ ഉള്‍പ്പെടെ കടന്നുപോകാനായില്ല. ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളും ആംബുലൻസും മാത്രമാണ് കടത്തിവിട്ടത്.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്