കൽപ്പറ്റ:
കുതിപ്പ് തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. പവന് 800 രൂപ കുറഞ്ഞ് വീണ്ടും 58,000ല്‍ താഴെ എത്തി. 57,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് നൂറ് രൂപയാണ് കുറഞ്ഞത്. 7200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഇടിയുന്നതാണ് കണ്ടത്. 14ന് 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് തിരിച്ചുകയറിയ സ്വര്‍ണവിലയാണ് ഇന്ന് കനത്ത ഇടിവ് നേരിട്ടത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
സ്വര്‍ണവിലയിലെ കുതിപ്പില്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധവും പ്രധാനഘടകമെന്ന് റിപ്പോര്‍ട്ട്. ദീര്‍ഘദൂര മിസൈലുകള്‍ റഷ്യയ്ക്കുള്ളില്‍ ഉപയോഗിക്കാന്‍ അമേരിക്ക യുക്രെയ്ന് അനുമതി നല്‍കിയതടക്കം റഷ്യ-യുക്രെയ്ന്‍ യുദ്ധം കൂടുതല്‍ സംഘര്‍ഷാത്മകമാകുന്നു എന്ന പ്രതീതി അടുത്ത ദിവസങ്ങളില്‍ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം റഷ്യ ആണവായുധ ഭീഷണി മുഴക്കിയത് ഈ സാഹചര്യത്തെ കൂടുതല്‍ കലുഷിതമാക്കിയിട്ടുണ്ട്. സംഘര്‍ഷം രൂക്ഷമാകുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്.