തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ നവീനും ജാനകിയും ജോലിക്കിടയിലെ ഒഴിവുസമയത്ത് ചുവടുവച്ചതിന്റെ വിഡിയോ സമൂഹമാധ്യമങ്ങള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ റാസ്പുടിൻ പാട്ടിന്റെ ചുവടുകളായിരുന്നു സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത്. കൊച്ചു കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ ഒരു കൈ നോക്കി. എല്ലാവരും തന്നാലാവതു ചുവടു വച്ചു.
ഇതിനിടെയാണ് ഒരു കുടിയന്റെ അരങ്ങേറ്റം. ‘കുടിയന്റെ റാസ്പുടിന് വേർഷൻ’ എന്ന അടിക്കുറിപ്പോടെയാണ് ഈ ഫണ്ണി വിഡിയോ പ്രചരിക്കുന്നത്. മുഴുക്കുടിയന്റെ രീതിയിലാണ് ഇയാൾ ചുവടുവയ്ക്കുന്നതെങ്കിലും യഥാർഥത്തിൽ ഇയാൾ മദ്യപിച്ചിട്ടുണ്ടോ എന്നും അതോ അത്തരത്തിൽ അഭിനയിക്കുന്നതാണോ എന്നും വ്യക്തമല്ല. എന്തായാലും സംഗതി വൈറലായി.
വളരെ അലസമായി വസ്ത്രം ധരിച്ചെത്തിയ ഇയാൾ കാഴ്ചയിൽ മദ്യപാനി എന്നു തോന്നിക്കുന്നുമുണ്ട്. വൈറൽ താരങ്ങളായ ജാനകിയും നവീനും അവതരിപ്പിച്ച ചുവടുകൾ അതേ രീതിയിൽ കൂളായി അനുകരിക്കുകയാണ് ഈ വ്യക്തി. ടൈമിങ് തെറ്റാതെ കൃത്യമായി ചുവടുകൾ വയ്ക്കുന്നു. ഇടയ്ക്ക് മുണ്ട് മടക്കിക്കുത്തിയും മുണ്ടിൻ തുമ്പ് കയ്യിൽ പിടിച്ചുമൊക്കെ ഏറെ ആസ്വദിച്ചാണ് ഇദ്ദേഹത്തിന്റെ ഡാൻസ്.
ചുരുങ്ങിയ സമയത്തിനകം തന്നെ ഇയാളുടെ ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി. റാസ്പുടിൻ ചലഞ്ചിന് ഇതിലും മികച്ച ഒരു പതിപ്പ് കിട്ടാനില്ലെന്നാണ് പ്രേക്ഷകപക്ഷം. മിനിട്ടുകൾക്കകം ഡിജിറ്റൽ ലോകത്തെ കയ്യിലെടുത്ത ഈ വൈറൽ താരം ആരെന്നുള്ള അന്വേഷണത്തിലാണ് പ്രേക്ഷകർ. ‘റാസ്പുടിൻ ഡ്രങ്കൻ വേർഷൻ’ എന്ന പേരിൽ നിരവധി പേർ വിഡിയോ ഷെയർ ചെയ്തു. ഇതുവരെയുള്ള എല്ലാ റാസ്പുടിൻ ഡാൻസ് പതിപ്പുകളെയും കടത്തിവെട്ടുന്നതാണ് ഈ പ്രകടനം എന്ന് സമൂഹമാധ്യമലോകം ഒന്നടങ്കം പറയുന്നു.