ഓക്സിജൻ ക്ഷാമത്താൽ വലയുന്ന മഹാരാഷ്ട്രയിലെ ആശുപത്രികളിൽ ഓക്സിജൻ എത്തിച്ചതിൻ്റെ പ്രതിഫലമായ 85 ലക്ഷം രൂപ നിരസിച്ച് വ്യവസായി. നാഗ്പൂർ സ്വദേശി പ്യാരേ ഖാനാണ് മാനവസ്നേഹത്തിൻ്റെ ഉദാഹരണമാകുന്നത്. ആശുപത്രികളിൽ 400 മെട്രിക് ടൺ ഓക്സിജൻ എത്തിച്ചതിൻ്റെ പ്രതിഫലമാണ് പ്യാരേ ഖാൻ നിരസിച്ചത്. പരിശുദ്ധ റംസാൻ മാസത്തിൽ ഇത് തൻ്റെ ഓക്സിജൻ സക്കാത്താണെന്ന് പ്യാരേ ഖാൻ പറയുന്നു.
അംഷി ട്രാൻസ്പോർട്ട് കമ്പനി ഉടമയാണ് പ്യാരേ ഖാൻ. നാഗ്പൂർ ആശുപത്രികളിൽ ഓക്സിജൻ വിതരണം ചെയ്യുകയാണ് അദ്ദേഹം. ഇതിനുള്ള കൂലി നൽകാമെന്ന് അധികൃതർ അറിയിച്ചെങ്കിലും പ്യാരേ ഖാൻ നിരസിച്ചു. ബെംഗളൂരുവിൽ നിന്ന് രണ്ട് ക്രയോജനിക്ക് ഗ്യാസ് ടാങ്കറുകൾ വാടകയ്ക്കെടുക്കാൻ മൂന്നിരട്ടി പണമാണ് അദ്ദേഹത്തിനു നൽകേണ്ടി വന്നത്. മാർക്കറ്റ് വിലയെക്കാൾ 14 ലക്ഷം രൂപ അധികമാണ് അദ്ദേഹം നൽകിയത്.
ദാരിദ്ര്യത്തിൽ നിന്ന് ജീവിതം തുടങ്ങി സ്വയം കോടീശ്വരനായ ആളാണ് പ്യാരേ ഖാൻ. 1995ൽ നാഗ്പൂർ റെയിൽവേ സ്റ്റേഷനു പുറത്ത് അദ്ദേഹം ഓറഞ്ച് വില്പന നടത്തിയിട്ടുണ്ട്. താജ്‌ബാഗിലെ ചേരിയിൽ ഒറ്റമുറി കട നടത്തിയിരുന്നയാളാണ് പ്യാരേ ഖാൻ്റെ പിതാവ്. എന്നാൽ ഇന്ന്, 400 കോടി രൂപയാണ് അംഷി ട്രാൻസ്പോർട്ടിൻ്റെ ആസ്തി. അദ്ദേഹത്തിന് ഇന്ന് ഇന്ത്യയിലുടനീളം 2,000 ട്രക്കുകളുടെ ശൃംഖലയുണ്ട്.