തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ഡിജിറ്റല്‍ രേഖകള്‍ ഹാജരാക്കിയാല്‍ മതിയെന്ന് കേരള പോലീസ്. ഒഫിഷ്യല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രേഖകള്‍ ഡിജി ലോക്കര് ,എം പരിവാഹന് ആപ്പുകളില്‍ ഡിജിറ്റലായി സൂക്ഷിക്കാം.വാഹനപരിശോധനയ്ക്കിടെ ഹാജരാക്കുന്ന ഇലട്രോണിക്ക് രേഖകൾ അധികാരിക രേഖയായി അംഗീകരിക്കാനാണ് പുതുക്കിയ മോട്ടോർ വാഹന നിയമപ്രകാരം നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വാഹന പരിശോധന: ഡിജിറ്റല്‍ രേഖകള്‍ ഹാജരാക്കിയാല്‍ മതി
രേഖകള്‍ ഡിജി ലോക്കർ ,എം പരിവാഹന് ആപ്പുകളില്‍ ഡിജിറ്റലായി സൂക്ഷിക്കാം. വാഹനപരിശോധനയ്ക്കിടെ ഹാജരാക്കുന്ന ഇലട്രോണിക്ക് രേഖകള് ആധികാരിക രേഖയായി അംഗീകരിക്കാനാണ് പുതുക്കിയ മോട്ടോർ വാഹന നിയമപ്രകാരം നിര്‍ദ്ദേശിച്ചിരിക്കുന്നത്.കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കിയ ഡിജിലോക്കര്, കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്റെ എം പരിവാഹന് എന്നീ ആപ്പുകൾ മുഖേന ഡ്രൈവിങ് ലൈസൻസ് ,രജിസ്ട്രേഷന്, ഇന്ഷുറൻസ് , ഫിറ്റ്നെസ്, പെർമിറ്റ്, തുടങ്ങിയ രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാൻ കഴിയും. വാഹന പരിശോധനകള്‍ക്കിടയില്‍ പോലീസ് അധികാരികള്‍ക്ക് മുന്നിലും സുരക്ഷാ ഉദ്യേഗസ്ഥര്‍ക്ക് മുന്നിലും കാണിക്കാവുന്ന ആധികാരിക രേഖയാണിത്. ഉദ്യോഗസ്ഥർക്ക് ഈ ആപ്പുകള് വഴി രേഖകള് പരിശോധിക്കാനാവും.