തെലങ്കാനയില്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തോക്കിൻ മുനയില്‍ നിർത്തി ബലാത്സംഗം ചെയ്ത സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. ജയശങ്കർ ഭൂപാലപ്പള്ളി ജില്ലയിലെ കാളേശ്വരം പോലീസ് സ്റ്റേഷനിലെ എസ്.ഐ പി.വി.എസ്. ഭവാനിസെൻ ഗൗഡിനെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ഇയാളെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അറസ്റ്റ് ചെയ്ത ഗൗഡിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജൂണ്‍ 15 ന് കാളേശ്വരം പദ്ധതിയുടെ ലക്ഷ്മി പമ്ബ് ഹൗസിന് സമീപമുള്ള പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തില്‍ വെച്ചാണ് വനിതാ കോണ്‍സ്റ്റബിള്‍(42) ബലാത്സംഗത്തിനിരയായത്. ബലാത്സംഗം ചെയ്യുന്നതിനുമുമ്ബ് പൊലീസ് ഉദ്യോഗസ്ഥൻ തൻ്റെ റിവോള്‍വർ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായി അവർ ആരോപിച്ചു.സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഗൗഡ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.
വനിതാ കോണ്‍സ്റ്റബിളിന്‍റെ പരാതിയെ തുടര്‍ന്ന് പോലീസ് എസ്‌ഐയുടെ സർവീസ് റിവോള്‍വർ പിടിച്ചെടുത്ത് കസ്റ്റഡിയിലെടുത്തു.വിവിധ വകുപ്പുകള്‍ പ്രകാരം എസ്.ഐക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മറ്റ് മൂന്ന് വനിതാ പൊലീസുകാരെയും ലൈംഗികമായി പീഡിപ്പിച്ചതായി എസ്‌ഐക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയർന്നത്. തുടര്‍ന്ന് ഐ.ജി എ.വി രംഗനാഥ് ഗൗഡിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു.
അതിക്രമത്തിന് ഇരയായ യുവതിയുടെ പരാതിയില്‍ ഉത്തരവിട്ട പ്രാഥമിക അന്വേഷണത്തില്‍ എസ്‌ഐ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് തെളിഞ്ഞതിനെ തുടർന്നാണ് പിരിച്ചുവിടല്‍. കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെൻ്റ് പരീക്ഷാ തയ്യാറെടുപ്പുകള്‍ക്കായി സഹായിക്കാനെന്നെ പേരില്‍ മറ്റൊരു യുവതിയെ പീഡിപ്പിച്ചതിന് 2022 ജൂലൈയില്‍ ആസിഫാബാദ് ജില്ലയിലെ റെബ്ബെന പൊലീസ് സ്റ്റേഷനില്‍ ഗൗഡിനെതിരെ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടര്‍ന്ന് ഇയാളെ സസ്‌പെൻഡ് ചെയ്‌തെങ്കിലും പിന്നീട് കാളേശ്വരം പൊലീസ് സ്‌റ്റേഷനിലേക്ക് നിയമിക്കുകയായിരുന്നു.