അമേരിക്കയുടെ വിവിഐപി സുരക്ഷ ഏജൻസിയായ യുഎസ് സീക്രട്ട് സർവീസിന്റെ മേധാവി കിംബർലി ചീയറ്റില്‍ രാജിവെച്ചു. മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നേരെയുണ്ടായ വധശ്രമം തടയുന്നതില്‍ സുരക്ഷ പാളിച്ചകള്‍ ഉണ്ടായി എന്ന പ്രാഥമിക നിഗമനത്തെ തുടർന്നാണ് രാജി. ഇന്നലെ കിംബർലി ചീയറ്റിലിനെ ജനപ്രതിനിധി സഭ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ഡോണള്‍ഡ് ട്രംപിന് വെടിയേറ്റതില്‍ സീക്രട്ട് സർവീസിന്റെ പരാജയം കിംബർലി ചീയറ്റില്‍ സമ്മതിച്ചിരുന്നു.
ജനപ്രതിനിധി സഭാസമിതിക്ക് മുന്നില്‍ മൊഴി നല്‍കിയ കിംബർലി രാജി വയ്ക്കണമെന്ന റിപ്പബ്ലിക്കൻ ജനപ്രതിനിധികളുടെ ആവശ്യം ആദ്യം തള്ളുകയായിരുന്നു. സെനറ്റ് അംഗമായ മിച്ച് മക്കോണല്‍, ജോണ്‍സണ്‍ അടക്കമുള്ളവരാണ് കിംബർലി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. പതിറ്റാണ്ടുകള്‍ക്കിടയില്‍ തങ്ങളുടെ ഏജൻസിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ പിഴവാണ് ജൂലൈ 13ന് പെനിസില്‍വാനിയയില്‍ ഉണ്ടായതെന്നാണ് കിംബർലി വിശദമാക്കിയത്. മുൻ പ്രസിഡന്റിനുള്ള സുരക്ഷ വർധിപ്പിച്ചിരുന്നുവെന്നും കിംബർലി വിശദമാക്കി.
ട്രംപിന് ആവശ്യമായ സുരക്ഷ നല്‍കാൻ ഏജൻസി തയ്യാറായില്ലെന്നാണ് റിപ്പബ്ലിക്കൻ പ്രതിനിധികള്‍ സഭാസമിതിയില്‍ ആരോപിച്ചത്. സീക്രട്ട് സർവ്വീസിന് ആയിരക്കണക്കിന് ജീവനക്കാരും ആവശ്യത്തിന് ബജറ്റുമുണ്ടെങ്കിലും കഴിവില്ലായ്മയുടെ മുഖമായി സീക്രട്ട് സർവ്വീസ് മാറിയെന്നാണ് റിപ്പബ്ലിക്കൻ ജനപ്രതിനിധികള്‍ ആരോപിച്ചത്. ജൂലൈ 13ന് പെൻസില്‍വേനിയയിലെ ബട്ലറില്‍ 15000 പേർ പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് ട്രംപിന് നേരെ വധശ്രമം നടന്നത്. ഇരുപത് വയസുളള തോമസ് മാത്യു ക്രൂക്സ് എന്ന അക്രമിയെ സുരക്ഷാ സേന വെടിവച്ച് വീഴ്ത്തിയിരുന്നു. ഇരുപതുകാരനായ അക്രമി ഉതിർത്ത വെടിയുണ്ട ട്രംപിന്റെ വലതു ചെവിയില്‍ പരിക്കേല്‍പ്പിച്ചിരുന്നു.