മേപ്പാടി: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതിരിക്കുകയും നാലുമാസം പിന്നിടുമ്പോഴും ഒരു തരത്തിലുള്ള സഹായം പോലും പ്രഖ്യാപിക്കാത്ത
കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ രാഷ്ട്രീയ യുവജനതാദൾ മേപ്പാടിയിൽ പ്രതിഷേധ റാലിയും ധർണയും നടത്തി.ദുരന്തം നടന്ന ചൂരൽമലയും മുണ്ടക്കയും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കുകയും ദുരന്തബാധിതരെ നേരിട്ട് കാണുകയും വയനാട് സിവിൽ സ്റ്റേഷനിൽ ജില്ലാ കളക്ടറും മാറ്റ് മുതിർന്ന സംസ്ഥാനത്തെ ഉദ്യോഗസ്ഥരുമായും നേരിട്ട് ചർച്ച നടത്തിയിട്ടും ഒരു രൂപയുടെ സഹായം നൽകാത്തതും ദേശീയ ദുരന്തമായി കണക്കാക്കണമെന്ന സംസ്ഥാനത്തിന്റെ അപേക്ഷ തള്ളിയതിലൂടെയും പ്രധാനമന്ത്രി വയനാടൻ ജനതയെ വഞ്ചിക്കുകയാണന്നും രാഷ്ട്രീയ യുവജനതാദൾ.
കേന്ദ്രസർക്കാർ നടത്തുന്ന രാഷ്ട്രീയ വിവേചനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇവിടെ പട്ടാളവും നാവികസേനയും തുടങ്ങി എന്തൊക്കെ സേവനങ്ങൾ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നോ അതിന്റെ ചിലവായി 153.5 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രസർക്കാർ. ഈ വിഷയങ്ങളെല്ലാം ഉയർത്തിയാണ് മേപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ യുവജനതാദൾ പ്രതിഷേധ റാലിയും ധാരണയും നടത്തിയത്.
മേപ്പാടി ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡണ്ട് പിപി ഷൈജൽ, സംസ്ഥാന സെക്രട്ടറി അജ്മൽ സാജിദ്, നിശാൽ ചുളുക്ക ജേക്കബ് പുത്തുമല, സതീഷ് നെല്ലിമുണ്ട, രാജേഷ് വി,കാർത്തിക,ഷാജി കുന്നംപറ്റ എന്നിവർ നേതൃത്വം നൽകി.
ധർണ്ണ പി കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ധർണ്ണയിൽ ആർജെഡി മേപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് പി കോമു,രാഷ്ട്രീയ യുവജനതാദൾ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ടി ഹാഷിം, ഷൈജൽ കൈപ്പങ്ങൽ, സഹദേവൻ മേപ്പാടി, ബാലകൃഷ്ണൻ, അഷ്‌റഫ് എന്നിവർ സംബന്ധിച്ചു.