തിരുവനന്തപുരം:പൊലീസുകാരേയും ഡോക്ടർമാരേയും കൂടാതെ വമ്പൻ ബിസിനസുകാരേയും ലക്ഷ്യമിട്ട് ഫെയ്സ്ബുക്കിൽ ‘പെൺകെണി’ വ്യാപകമാകുന്നു. ഈ ‘പെൺകെണി’യിൽപെട്ട് 20 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവർ സംസ്ഥാനത്തുണ്ടെന്നും സൈബർ പൊലീസ് പറഞ്ഞു.
ആദ്യം ഫേസ്ബുക്കിൽ ഇരയുമായി പരിചയപെടും തുടർന്ന് വീഡിയോ ചാറ്റ് നടത്തി അയാളെ വീഴ്ത്തും. പിന്നീട് അതുവരെ ചാറ്റ് ചെയ്ത സ്ത്രീ അപ്രത്യക്ഷയാവുകയും പുരുഷന്മാർ വന്നു വിലപേശുകയും ചെയ്യുന്നതാണ് പതിവ്.
വിലപേശലിൽ വൻ തുക ആവശ്യപ്പെടുകയും സമ്മതിച്ചില്ലെങ്കിൽ ചാറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ കുടുംബത്തെയും സുഹൃത്തുകളെയും കാണിച്ചു കൊടുക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയുകയാണ് പതിവ്. മാനക്കേടോർത്ത് ആരും പരാതി നൽകാറില്ലെന്നും പൊലീസ് പറയുന്നു. ഇതിനോടൊപ്പം ഫെയ്സ്ബുക്കിൽ ഉന്നതോദ്യോഗസ്ഥരുടെ വ്യാജ അക്കൗണ്ടുകൾ വഴി പണം തട്ടലും തുടർന്ന് വരുകയാണ്. ഫേസ്ബുക്കിൽ ഉന്നത ഉദ്യോഗസ്ഥരുടെ പേരുകൾ ഉപയോഗിച്ച് അക്കൗണ്ടുകളുണ്ടാക്കി പണം തട്ടാൻ വ്യാപക ശ്രമം നടന്നതായും പോലീസ് കണ്ടെത്തി.അതിലും ഒട്ടേറെ പൊലീസ്, സർക്കാർ ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകൾ നിർമ്മിച്ചാണ് പണം തട്ടാൻ ശ്രമിച്ചതെന്നും സൈബർ പൊലീസ് പറയുന്നു.
സമൂഹത്തിൽ മാന്യരും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരുമായ വ്യക്തികളുടെ അക്കൗണ്ടുകൾ ഉണ്ടാക്കി അവരുടെ ഫ്രണ്ട്സ് പട്ടികയിൽ പെട്ടവരോട് അത്യാവശ്യമായി പണം അയച്ചുതരാൻ ആവശ്യപ്പെടുന്നതാണ് തട്ടിപ്പിന്റെ രീതി. ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ അക്കൗണ്ടുകളാണുണ്ടാക്കുക. രാജസ്ഥാൻ, ബിഹാർ, അസം, ജാർഖണ്ഡ് എന്നിവിടങ്ങളിലാണ് അക്കൗണ്ടുകൾ നിർമിച്ചതെന്ന് സൈബർ പൊലീസും സൈബർ ഡോമും നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ജാർഖണ്ഡിലെ ജംതാരയിൽ ഇത്തരം തട്ടിപ്പുകാർ ഒട്ടേറെയാണ്.
പ്രായപൂർത്തിയാകാത്തവർ പോലും ഇക്കൂട്ടത്തിലുണ്ടെന്നു സൂചന ലഭിച്ചു. അതേസമയം, പ്രതികളെ തിരിച്ചറിഞ്ഞാലും പണം തിരിച്ചുകിട്ടാൻ വഴിയില്ലെന്നു പൊലീസ് പറയുന്നു. ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചു നേരത്തേ സൈബർ സെല്ലിൽ നേരിട്ടു പരാതി നൽകാമായിരുന്നു. ഇപ്പോൾ അതതു പൊലീസ് സ്റ്റേഷനിലാണ് പരാതിപ്പെടേണ്ടത്. സ്റ്റേഷനിൽ കേസെടുത്ത ശേഷം സൈബർ പൊലീസിനു കൈമാറും. ഈ നടപടികൾ പൂർത്തിയാകാൻ ഒരു ആഴ്ചയിലധികമെടുക്കും.