തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. പോക്സോ നിയമപ്രകാരം യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. നെടുമങ്ങാട് സ്വദേശി ബിനോയ് (21) യെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു.
മകളുടെ മരണത്തിന് കാരണം സൈബർ ആക്രമണമല്ലെന്നും നെടുമങ്ങാട്ടെ ഇൻഫ്ലുവൻസറെ സംശയിക്കുന്നതായും പെണ്‍കുട്ടിയുടെ അച്ഛൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇൻഫ്ലുവൻസർ കുടിയായ യുവാവിനെതിരെ കേസെടുത്തത്. മുൻപ് സ്ഥിരമായി വീട്ടില്‍ വരാറുണ്ടായിരുന്ന യുവാവ് 2 മാസമായി വരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛൻ പറഞ്ഞു. മരണത്തിന് കാരണം സൈബർ ആക്രമണമല്ലെന്ന് അച്ഛൻ പറഞ്ഞു.
തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പെണ്‍കുട്ടി ഇന്നലെയാണ് മരിച്ചത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാർഥിനി വീട്ടിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മരണം. അടുത്തിടെ മറ്റൊരു ഇൻഫ്ലുവൻസറുമായുള്ള സൗഹൃദം പെണ്‍കുട്ടി ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ പോസ്റ്റുകള്‍ക്കും റീലുകള്‍ക്കും താഴെ അധിക്ഷേപ കമന്‍റുകള്‍ നിറഞ്ഞിരുന്നു.