ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കർ തെരഞ്ഞെടുപ്പ് വേളയിൽ മോദിക്ക് കൈ കൊടുത്ത് രാഹുല്‍ ഗാന്ധി. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഓം ബിര്‍ലയെ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവായ രാഹുലും ഹസ്തദാനം നൽകി അഭിനന്ദിച്ചിരുന്നു. ഇതിനുശേഷമാണ് മോദിക്ക് രാഹുൽ ഹസ്തദാനം നൽകിയത്.
മോദി, രാഹുല്‍, കേന്ദ്ര മന്ത്രി കിരണ്‍ റിജിജു എന്നിവര്‍ ചേര്‍ന്നാണ് ഓം ബിര്‍ലയെ സ്പീക്കറുടെ ചേംബറിലേക്ക് ആനയിച്ചത്. മോദിയും രാഹുലും ഹസ്തദാനം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ശബ്ദവോട്ടോടെയാണ് ഓം ബിർളയെ സ്പീക്കറായി തെരഞ്ഞെടുത്തത്. ബിർളയെ സ്പീക്കറായി നിർദേശിക്കുന്ന പ്രധാനമന്ത്രിയുടെ പ്രമേയമാണ് ലോക്സഭ പാസാക്കിയത്.
സ്പീക്കർ തെരഞ്ഞെടുപ്പിനിടെ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെടാതിരുന്നതോടെയാണ് ഓം ബിർളയെ ശബ്ദവോട്ടോടെ സ്പീക്കറായി തെരഞ്ഞെടുത്തത്. 2018ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി മോദിയെ കെട്ടിപ്പിടിക്കുന്നതിന്‍റെ വിഡിയോയും വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. അന്നാണ് പാർലമെന്‍റിൽ ഇരു നേതാക്കളും അവസാനമായി ഹസ്തദാനം ചെയ്യുന്നത് കണ്ടതെന്നാണ് സമൂഹമാധ്യമത്തിൽ പലരും ചൂണ്ടിക്കാട്ടി.