12 വർഷങ്ങൾക്ക് ശേഷം വീണ്ടും കിരീടം വഴിയിലെത്തി സ്‌പെയിൻ. കലാശപ്പോരില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് തകര്‍ത്തത്. രണ്ടാം പകുതിയിലെ നിക്കോ വില്യംസിന്റെയും അവസാന മിനിറ്റുകളിലെ ഒയാര്‍സബലിന്റെയും ഗോളുകളാണ് സ്‌പെയിനിനെ തുണച്ചത്. ഇംഗ്ലണ്ടിനായി കോള്‍ പാല്‍മര്‍ ആശ്വാസ ഗോള്‍ നേടി. സ്‌പെയിനിന്റെ നാലാം യൂറോ കപ്പ് കിരീടമാണിത്. നാല് യൂറോ കിരീടങ്ങള്‍ നേടുന്ന ആദ്യ ടീമാണ് സ്‌പെയിന്‍. അതേ സമയം തുടർച്ചയായ രണ്ടാം യൂറോ ഫൈനലിലും കിരീടം നേടാനാകാതെ ഇംഗ്ലണ്ട് മടങ്ങി.
സ്‌പെയിനിന്റെ മുന്നേറ്റത്തോടെയായിരുന്നു കളി കലാശപ്പോര് ആരംഭിച്ചത്. ഗോള്‍ മാത്രം അകന്നു നിന്ന ആദ്യ പകുതിക്കുശേഷം കളത്തിലിറങ്ങി ആദ്യ മിനിറ്റുകൾക്കുള്ളിൽ തന്നെ സ്‌പെയിന്‍ ലീഡ് കണ്ടെത്തി. പതിനേഴുകാരന്‍ ലാമിന്‍ യമാലിന്റെ അസിസ്റ്റില്‍നിന്നാണ് ഗോള്‍ പിറന്നത്. ബോക്‌സിന്റെ വലതുവശത്തുനിന്ന് യമാല്‍ മറുപുറത്ത് ഓടിയെത്തുകയായിരുന്ന നിക്കോ വില്യംസിനെ ലക്ഷ്യംവെച്ച് നല്‍കിയ പന്ത് ഫലം കണ്ടു. വില്യംസിന് തന്റെ ഇടംകാലുകൊണ്ട് അനായാസം പന്ത് വലയിലെത്തിച്ചു.