പശ്ചിമബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ വെള്ളത്തില്‍ മുങ്ങി. കൊല്‍ക്കത്തയിലും സമീപ ജില്ലകളിലും പെയ്യുന്ന കനത്ത മഴയെ തുടർന്നാണ് വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയത്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിർത്തിയിട്ടിരിക്കുന്ന വിമാനങ്ങളുടെ ടയറുകള്‍ പാതിയോളം വെള്ളത്തില്‍ മുങ്ങിയ നിലയിലാണുള്ളത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്നത്. കൊല്‍ക്കത്ത, ഹൗറ, സോള്‍ട്ട് ലേക്ക്, ബാരക്ക്പുർ എന്നിവിടങ്ങളിലാണ് മഴമൂലമുള്ള വെള്ളക്കെട്ട് രൂക്ഷം. ഇവിടങ്ങളില്‍ ശനിയാഴ്ച മുഴുവൻ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം ഇടിയും മിന്നലുമുണ്ടാകുമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി.
അതേസമയം, കനത്ത മഴയിലും 30.1 ഡിഗ്രി സെല്‍ഷ്യസാണ് കൊല്‍ക്കത്തയില്‍ വെള്ളിയാഴ്ച രേഖപ്പെടുത്തിയ കൂടിയ താപനില. സാധാരണ ദിവസങ്ങളിലെ താപനിലയേക്കാള്‍ 2.4 ഡിഗ്രി മാത്രം കുറവാണ് ഇത്. 26 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില. സാധാരണനിലയിലുള്ളതിനെക്കാള്‍ 0.6 ഡിഗ്രി മാത്രം കുറവാണ് ഇത്.
ബംഗാളിലെ അലിപുർദ്വാർ ജില്ലയില്‍ മാത്രമാണ് റെഡ് അലർട്ട് ഉള്ളത്. ഇവിടെ 20 സെന്റിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. പുരുലിയ, മുർഷിദാബാദ്, മാല്‍ഡ, കൂച്ച്‌ബിഹാർ, ജാല്‍പൈഗുരി, ഡാർജലിങ്, കലിംപോങ് ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള ജില്ലകളില്‍ യെല്ലോ അലർട്ടാണുള്ളത്. ഇവിടെ 11 സെന്റിമീറ്റർ മഴയാണ് പ്രതീക്ഷിക്കുന്നത്.
വീഡിയോ👇
https://www.instagram.com/reel/C-N3BwQS_ND/?igsh=NXAxOTN2azVueHFn