80കാരൻ കാറിടിച്ച് മരിച്ച സംഭവം അപകടമല്ലെന്ന് തെളിഞ്ഞു. ഇദ്ദേഹത്തിന്‍റെ 76 ലക്ഷം നിക്ഷേപം തട്ടിയെടുക്കാൻ മുത്തൂറ്റ് മിനി ഗോൾഡ് ശാഖയിലെ വനിതാ മാനേജർ അടക്കമുള്ളവർ ക്വട്ടേഷൻ നല്‍കുകയായിരുന്നു. സംഭവത്തില്‍ മാനേജർ സരിത, ക്വട്ടേഷൻ ഏറ്റെടുത്ത അനിമോൻ ഉള്‍പ്പെടെ അഞ്ചു പേരെ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി.
മേയ് 23നുണ്ടായ അപകടത്തില്‍ ബി.എസ്.എല്‍.എല്‍ റിട്ട. ഡിവിഷനല്‍ എൻജിനീയറായിരുന്ന പന്തലം കുടശനാട് സ്വദേശി പാപ്പച്ചനാണ് മരിച്ചത്. കൊല്ലത്തെ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന പാപ്പച്ചൻ മുത്തൂറ്റ് മിനി ഗോൾഡ് എന്ന ധനകാര്യ സ്ഥാപനത്തില്‍ 76 ലക്ഷം നിക്ഷേപിച്ചിരുന്നു. ഇക്കാര്യം ബന്ധുക്കള്‍ക്കൊന്നും അറിയില്ലായിരുന്നു. ഇത് മനസ്സിലാക്കിയ മാനേജർ സരിത കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
പാപ്പച്ചന്‍റെ അക്കൗണ്ടില്‍ നിന്ന് 40 ലക്ഷം സരിത പിൻവലിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത പാപ്പച്ചനെ പണം മടക്കി നൽകാം എന്ന് വിശ്വസിപ്പിച്ച് അശ്രാമം ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി. സൈക്കളില്‍ വരികയായിരുന്ന പാപ്പച്ചനെ അനിമോൻ കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
രണ്ടു ലക്ഷം രൂപക്കാണ് അനിമോന് ക്വട്ടേഷൻ നല്‍കിയിരുന്നത്. എന്നാല്‍, അനിമോൻ പല ഘട്ടങ്ങളില്‍ പ്രതികളെ ഭീഷണിപ്പെടുത്തി 10 ലക്ഷത്തോളം കൈക്കലാക്കി. വനിതാ മാനേജർ വയോധികന്റെ അക്കൗണ്ടിൽ നിന്ന് പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത് കണ്ടെത്തിയ പോലീസ് ഇവരെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്.