കൊച്ചി: അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടനും എംഎൽഎയുമായ മുകേഷിനെതിരെ പീഡന പരാതി നൽകിയ നടി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടപെടലുകളെ വിമർശിച്ച് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ കഴിഞ്ഞ ദിവസം നടി പങ്കുവെച്ച ശബ്ദ സന്ദേശം ചർച്ചയാകുന്നുണ്ട്. അന്വേഷണ സംഘം നിരന്തരം ശല്യം ചെയ്യുന്നുവെന്നും തന്റെയും കുടുംബത്തിൻ്റെയും സ്വകാര്യത മാനിക്കാൻ പോലും അന്വേഷണ സംഘം തയ്യാറാകുന്നില്ലെന്നും വാട്സ്ആപ്പ് ഗ്രൂപ്പിൽ നടി പങ്കുവെച്ച ശബ്ദ സന്ദേശത്തിൽ ആരോപിക്കുന്നുണ്ട്.
എന്നാൽ ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥയായ എസ്‌പി പൂങ്കുഴലി തന്നെ നേരിട്ട് വന്ന് കണ്ടെന്നും എല്ലാ സഹായവും വാഗ്ദാനം ചെയ്തെന്നും നടി ഇന്ന് വെളിപ്പെടുത്തി. മുകേഷ് ഉൾപ്പെടെയുള്ളവർക്ക് മുൻകൂർ ജാമ്യം നൽകിയ സെഷൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ അന്വേഷണ സംഘം തയ്യാറാകണമെന്നും നടി ആവശ്യപ്പെട്ടു. അന്വേഷണ സംഘത്തിന്റെ ഇടപെടലുകളിൽ ആശയക്കുഴപ്പം ഉണ്ടായത് കൊണ്ടാണ് കഴിഞ്ഞ ദിവസം വാട്സ്ആപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം പങ്കുവെച്ചതെന്നും നടി വിശദീകരിച്ചു.