പൊതുജനം ഓഫീസുകള്‍ കയറിയിറങ്ങി വലയുന്നത് ഒഴിവാക്കാൻ 12-E സേവനങ്ങളാണ് റവന്യൂ വകുപ്പ് നടപ്പാക്കുന്നത്. ചിലത് നടപ്പാക്കി, മറ്റുള്ളവ പരീക്ഷണ ഘട്ടത്തിലും. ഇതില്‍ ഏറ്റവും ആശ്വാസം തരുന്നതാണ് വില്ലേജ് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം (വിഒഎംഐഎസ്) ഡാഷ്ബോർഡ്. വില്ലേജ് ഓഫീസുകളില്‍ നിന്ന് കിട്ടേണ്ട 22 സർട്ടിഫിക്കറ്റുകള്‍ക്ക് പോർട്ടലിലൂടെ അപേക്ഷിക്കാം. തുടർ നടപടികളും അറിയാം. അപ്ഡേഷൻ പോർട്ടലില്‍ കിട്ടും. ക്യാൻസർ പെൻഷൻ, ദുരിതാശ്വാസം, മുഖ്യമന്ത്രിക്കുള്ള പരാതികള്‍ തുടങ്ങിയവ ഈ സംവിധാനത്തിലേക്ക് വരും. ഭൂനികുതി, പോക്കുവരവ് സേവനങ്ങളും ഇതിലൂടെയാവും. ഉദ്യോഗസ്ഥർക്കും പ്രയോജനപ്പെടും. ലാൻഡ് റവന്യൂ കമ്മിഷണർ, ജില്ലാ കളക്ടർ തുടങ്ങിയവർക്ക് പ്രതിമാസ അവലോകന യോഗങ്ങള്‍ പോർട്ടലില്‍ നടത്താം. ഉടൻ നിലവില്‍ വരും.
ഇലക്‌ട്രോണിക് മോർട്ട്ഗേജ് റെക്കോഡർ (ഇഎംആർ)
ബാങ്കുള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുക്കുമ്പോള്‍ ബാധ്യത ഭൂമിയുടെ സബ്ഡിവിഷനില്‍ രേഖപ്പെടുത്താനുള്ള സംവിധാനം. കാലാവധി കഴിയുമ്പോള്‍ രേഖപ്പെടുത്തിയ ബാദ്ധ്യത നീക്കം ചെയ്യാനുമാവും. (സൗകര്യം ഏർപ്പെടുത്തി, www.emr.kerala.gov.in)
എനി ലാൻഡ് സെർച്ച്
ഏതു ഭൂമിയെക്കുറിച്ചും ബാദ്ധ്യത സംബന്ധിച്ചും സമഗ്ര വിവരം ലഭ്യമാവും. https://www.emr.kerala.gov.inല്‍ പ്രവേശിച്ച് വെരിഫൈ ലാൻഡ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. തണ്ടപ്പേരോ സർവേ നമ്പറോ ഉപയോഗിച്ച് സേവനം തേടാം. (നടപ്പാക്കിക്കഴിഞ്ഞു)
കെബിടി അപ്പീല്‍
കെട്ടിടങ്ങളുടെ ഒറ്രത്തവണ നികുതിയും ലക്ഷ്വറി നികുതിയും അടയ്ക്കാം. മുൻകൂർ വാങ്ങാറുള്ള ഈ നികുതി പ്രവാസികള്‍ക്ക് നാട്ടിലെത്താതെ അടയ്ക്കാനാവും. (പരീക്ഷണ ഘട്ടത്തില്‍)
*റവന്യൂ റിക്കവറി ഡിജി പേമെന്റ്*
റിക്കവറി കുടിശിക തുക വില്ലേജ് ഓഫീസില്‍ നിന്ന് കുടിശിക നല്‍കേണ്ട സ്ഥാപനത്തിന് ബാങ്ക് ഡ്രാഫ്റ്റായോ നേരിട്ടോ കൈമാറുകയാണ് പതിവ്. പകരം തഹസില്‍ദാർമാരുടെ പേരില്‍ ട്രഷറിയില്‍ ടിഎസ്ബി അക്കൗണ്ടുകള്‍ തുടങ്ങി അതില്‍നിന്ന് സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റുന്ന സംവിധാനം. (ഉടൻ നടപ്പാക്കും)
*
പ്രവാസികള്‍ക്കും പ്രയോജനം
ഭൂനികുതി, കെട്ടിട നികുതി, തരംമാറ്റം തുടങ്ങി 10-E സേവനങ്ങള്‍ വിദേശ രാജ്യങ്ങളിലും ലഭ്യമാണ്. മലയാളികള്‍ ഏറെയുള്ള യു.കെ, യുഎസ്എ, കാനഡ, സിംഗപ്പൂർ, സൗദി, യുഎഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നീ രാജ്യങ്ങളാണിവ. (www.revenue.kerala.gov.in എന്ന വെബ്സൈറ്റിൽ ഇതിന് സൗകര്യമുണ്ട്)