Advertisement

സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

പടിഞ്ഞാറത്തറ :ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ മത്സരങ്ങളോടനുബന്ധിച്ച് പടിഞ്ഞാറത്തറ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികളുടെ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ പി പി ഷാജു, ഹെഡ്മിസ്ട്രസ്സ് റ്റി എസ് രാധിക, എസ് എം സി ചെയർമാൻ കെ ജെ സണ്ണി,ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകൻ മുഹമ്മദ് ഷമീം , പി ബിജു കുമാർ തുടങ്ങിയവർ സംസാരിച്ചു.

KALPETTA
News Image

ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് (2026-27) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ-എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും, ആറ് ലക്ഷം രൂപ വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സി ക്ക് സമാനമായ വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ചിട്ടുള്ള ഒ.ബി.സി (എച്ച്) വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുമാണ് അ‍ർ​ഹത. www.egrantz.kerala.gov.in എന്ന വെബ് പോർട്ടൽ മുഖേന ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങൾ ഇ-​​ഗ്രാന്റ്സ് പോർട്ടലിൽ ലഭ്യമാണ്. സ്കൂളുകളിൽ നിന്നും അർഹരായ വിദ്യാർത്ഥികളുടെ ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി ജൂലൈ 17.

ARIYIPPU
News Image

സെൻസസ് സെൽഫ് എന്യുമറേഷൻ പരമാവധിപ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ട‍ർ; ചൊവ്വാഴ്ച മുതൽ വിവരങ്ങൾ നൽകാം

ദേശീയ സെൻസസിന്റെ ഭാ​ഗമായുള്ള സെൽഫ് എന്യുമറേഷൻ നടപടികൾക്ക് ജൂൺ 16ന് തുടക്ക‌മാവും. ഉദ്യോ​ഗസ്ഥ‍ർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്നതിന് പകരം പൊതുജനങ്ങൾക്ക് തങ്ങളുടെ വിവരങ്ങൾ സ്വമേധയാ സെൻസസ് വെബ് പോ‍ർട്ടലിൽ നൽകാൻ കഴിയുന്ന ഈ സംവിധാനം പരമാവധിപ്പേർ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ട‍‌ർ ഡി.ആ‍ർ മേഘശ്രീ പറഞ്ഞു. ഉദ്യോ​ഗസ്ഥരുടെ ജോലി‍ഭാരം കുറയ്ക്കുന്നതിന് പുറമെ ഓരോരുത്തർക്കും തങ്ങൾക്ക് സൗകര്യപ്ര​ദമായ സമയത്ത് കൃത്യമായ വിവരങ്ങൾ നൽകാൻ സാധിക്കുമെന്നതാണ് സവിശേഷത. ചരിത്രത്തിൽ ആദ്യമായി ഇത്തവണ പൂ‍ർണമായും ഡിജിറ്റൽ സംവിധാനങ്ങളിലൂടെയാണ് സെൻസസ് പ്രവർത്തനങ്ങൾ പൂ‍ർത്തീകരിക്കുന്നത്. ജൂലൈ ഒന്ന് മുതൽ എന്യൂമറേറ്റർമാ‍ർ ഓരോ വീടുകളിലും എത്തി വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങും. ഇതിന് മുമ്പ് രണ്ടാഴ്ചത്തെ സമയമാണ് പൊതുജനങ്ങൾക്ക് സ്വയം വിവരങ്ങൾ സമർപ്പിക്കാൻ ലഭിക്കുന്നത്. ഇങ്ങനെ വിവരങ്ങൾ നൽകുന്നവർ പിന്നീട് ഉദ്യോ​ഗസ്ഥർ വീടുകളിലെത്തുമ്പോൾ വീണ്ടും വിവരങ്ങൾ നൽകേണ്ടതില്ല. പകരം ഓൺലൈനായി തന്നെ ലഭിക്കുന്ന 11 അക്ക നമ്പർ കൈമാറിയാൽ മാത്രം മതിയാവും. മൊബൈൽ ഫോണിലോ കംപ്യൂട്ടറിലോ വളരെ ലളിതമായി ചെയ്യാവുന്ന തരത്തിലാണ് സെൽഫ് എന്യുമറേഷൻ പ്രക്രിയ സജ്ജീകരിച്ചിരിക്കുന്നത്. മലയാളം ഉൾപ്പെടെ നമുക്ക് സൗകര്യപ്രദമായ ഏത് ഭാഷയും തെര‍ഞ്ഞെടുക്കുകയും ചെയ്യാം.https://se.census.gov.in/ എന്ന പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. അവിടെ സംസ്ഥാനം തെരഞ്ഞെടുക്കുക. തുടർന്ന് ​ഗൃഹനാഥന്റെയോ ​ഗൃഹനാഥയുടെയോ പേര് നൽകണം. ഒപ്പം മൊബൈൽ ഫോൺ നമ്പറും വേണം. ഒരും മൊബൈൽ ഫോൺ നമ്പ‍ർ ഒരു വീടിന്റെ വിവരങ്ങൾ നൽകാൻ മാത്രമേ ഉപയോ​ഗിക്കാൻ സാധിക്കൂ. ശേഷം ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി കൂടി നൽകുന്നതോടെ അടുത്ത പടിയിലേക്ക് കടക്കാം. വീട് സ്ഥിതി ചെയ്യുന്ന ജില്ല തെരഞ്ഞെടുത്ത് വില്ലേജ്, ടൗൺ, സ്ഥലം എന്നിവ നൽകിയാൽ നിങ്ങളുടെ പ്രദേശത്തിന്റെ ഒരു ഭൂപടം ദൃശ്യമാവും. ഇതിൽ നിന്ന് വീട് നിലവിൽക്കുന്ന സ്ഥലം കൃത്യമായി തെരഞ്ഞെടുക്കണം. തുട‍ർന്നാണ് സെൻസസ് ചോദ്യങ്ങൾ ദൃശ്യമാവുക.ആകെ 34 ചോദ്യങ്ങളാണ് സെൻസസ് വിവരശേഖരണത്തിനായുള്ളത്. ചോദ്യങ്ങൾ ഓരോന്നായി ദൃശ്യമാവും. ഒപ്പം അവയുടെ ഉത്തരങ്ങളുമുണ്ടാവും. അവയിൽ നിന്ന് ഓരോരുത്തരുടെയും വീടുമായി യോജിച്ചത് മാത്രം തെരഞ്ഞെടുത്താൽ മതിയാവും. കെട്ടിടത്തിന്റെ നിലം, ഭിത്തി, മേൽക്കൂര എന്നിവയുടെ അവസ്ഥ, കെട്ടിടത്തിന്റെ ഉപയോ​ഗം, മൊത്തത്തിലുള്ള സ്ഥിതി, താമസിക്കുന്നവരുടെ എണ്ണം, താമസിക്കാനുള്ള മുറികളുടെ എണ്ണം, കുടിവെള്ള സ്രോതസ്, കുടിവെള്ള ലഭ്യത, വൈദ്യുതി ലഭ്യത, ശുചിമുറിയുടെ ലഭ്യതയും അതിന്റെ മറ്റ് വിവരങ്ങളും, ടെലിവിഷൻ, ഇന്റ‍ർനെറ്റ്, കംപ്യൂട്ടർ, ലാപ്ടോപ്പ്, മൊബൈൽ ഫോൺ, വാഹനങ്ങൾ എന്നിവയുടെ ലഭ്യത, കുടുംബത്തിന്റെ പ്രധാന ഭക്ഷണം എന്നിവയും അവസാനമായി മൊബൈൽ നമ്പറുമാണ് ചോദ്യങ്ങളിലുള്ളത്. വിവരങ്ങളെല്ലാം നൽകിക്കഴിഞ്ഞാൽ ഒരിക്കൽ കൂടി പരിശോധിക്കാനുള്ള അവസരം ലഭിക്കും. വേണമെങ്കിൽ കൊടുത്ത ഓപ്ഷനുകളിൽ മാറ്റം വരുത്താം. എല്ലാം ശരിയാണെങ്കിൽ മറുപടികൾ സെൻസസ് പോർട്ടലിലേക്ക് സമ‍ർപ്പിക്കാം. അതിന് ശേഷം പിന്നീട് മാറ്റങ്ങൾ വരുത്താൻ സാധ്യമല്ല. വിവരങ്ങൾ നൽകിക്കഴിയുന്നതോടെ 11 അക്ക സെൻഫ് എന്യുമറേഷൻ ഐ.ഡി ലഭിക്കും. എച്ച് എന്ന ഇം​ഗ്ലീഷ് അക്ഷരത്തിൽ ആരംഭിക്കുന്ന ഈ ഐ.ഡി എസ്.എം.എസ് ആയും ഇ-മെയിലായുമൊക്കെ ലഭിക്കും. ജൂലൈ ഒന്നിന് ശേഷം സെൻസസ് ഉദ്യോ​ഗസ്ഥ‍ർ വിവരങ്ങൾ ശേഖരിക്കാൻ വീട്ടിലെത്തുമ്പോൾ ഈ ഐ.ഡി അവർക്ക് നൽകിയാൽ മതിയാവും. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്താം.  വീടുകളുടെ വിവരശേഖരണമെന്ന സെൻസസ് നടപടികളിലെ ആ​ദ്യഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടക്കുന്ന വിശദമായ ജനസംഖ്യാ കണക്കെടുപ്പാണ് രണ്ടാം ഘട്ടം. സെൻസസിനായി ശേഖരിക്കുന്ന വിവരങ്ങൾ മറ്റൊരു ആവശ്യത്തിനും ഉപയോ​ഗിക്കാൻ സാധിക്കില്ല. ഇതിന് നിയമപരമായ പിൻബലവുമുണ്ട്. അതീവ സുരക്ഷാ സംവിധാനങ്ങൾ ഉപയോ​ഗിച്ച് സൂക്ഷിക്കുന്നതിനാൽ വിവരങ്ങൾ പൂർണമായും സുരക്ഷിതവുമാണ്. *പാലിയേറ്റീവ് ഫണ്ട് കൈമാറി*കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ വൈത്തിരി സി.ഡി.എസ് സമാഹരിച്ച പാലിയേറ്റീവ് ഫണ്ട് ആൽഫ പാലിയേറ്റീവ് സെൻ്ററിന് ഫണ്ട് കൈമാറി. കുടുംബശ്രീകളിൽ നിന്ന് മൂന്ന് ദിവസം കൊണ്ട് സമാഹരിച്ച 1,15,900 രൂപ വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വത്സല സദാനന്ദൻ കൈമാറി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജി കുന്നത്ത് അധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോളി ജോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽസി ജോർജ്, ബ്ലോക്ക് മെമ്പർ തെസ്നി, സി.ഡി.എസ് ചെയർപേഴ്സൺ ഉഷ ജ്യോതിദാസ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാർ തുടങ്ങിയവർ സംസാരിച്ചു.

KALPETTA
News Image
Advertisement

തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്- പ്രധാനാധ്യാപകര്‍ക്കായി പോലീസിന്റെ പരിശീലന പരിപാടി

കേരളാ പോലീസിന്റെ 'തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്' പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ വിദ്യാലയങ്ങള്‍ ലഹരിമുക്തമാക്കുന്നതിനായി പ്രധാനാധ്യാപകര്‍ക്കായി വയനാട് ജില്ലാ പോലീസ് സോഷ്യല്‍ പോലീസ് ഡിവിഷന്റെ നേതൃത്വത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, പി.ടി.എ, എസ്.പി.സി, ജനമൈത്രി പോലീസ്, തുടങ്ങിയവയെ ഏകോപിപ്പിച്ചു കൊണ്ട് ജില്ലയിലുടനീളം ലഹരിക്കെതിരെയുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റ ഗവ. റസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ജില്ലാ അഡിഷണല്‍ എസ്.പി കെ.എസ്. ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ ഡി.ഇ.ഒ സി.വി. മന്‍മോഹന്‍ മുഖ്യാതിഥിയായി. ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി എം.പി. രാജേഷ് വിഷയാവതരണം നടത്തി. കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം, ഡിജിറ്റല്‍ അഡിക്ഷന്‍, ക്രിമിനല്‍ വാസന, ഡ്രോപ് ഔട്ട് വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. സോഷ്യല്‍ പോലീസിങ്ങ് ഡിവിഷന്‍ ജില്ലാ എ.ഡി.എന്‍.ഒ കെ.എം. ശശിധരന്‍, എസ്.പി.സി പ്രൊജക്ട് ജില്ലാ എ.ഡി.എന്‍.ഒ കെ. മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. നൂറോളം അദ്ധ്യാപകര്‍ പങ്കെടുത്തു.വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിസരങ്ങളിലും ലഹരി വസ്തുക്കളുടെ ഉപയോഗം, വില്‍പ്പന, വ്യാപനം എന്നിവ തടയുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണം ഉറപ്പു വരുത്തുന്നതിനുമായി എല്ലാ സ്‌കൂളുകളിലും 'സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്- എസ്.പി.ജി' രൂപവത്കരിച്ചിട്ടുണ്ട്. പ്രധാനാധ്യാപകന്‍ ചെയര്‍മാനും, സ്‌കൂള്‍ പരിധിയിലെ സ്‌റ്റേഷനിലെ എസ്.എച്ച്.ഒ കണ്‍വീനറും, പോലീസ് ഉദ്യോഗസ്ഥന്‍ ജോ. കണ്‍വീനറുമായ എസ്.പി.ജി ഗ്രൂപ്പുകളില്‍ മറ്റ് അധ്യാപകരും, ജന പ്രതിനിധികളും , വിദ്യാര്‍ത്ഥി പ്രതിനിധികളും, കച്ചവടക്കാരും, ഓട്ടോ ഡ്രൈവർമാരും, സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും, പ്രദേശവാസികളും അംഗങ്ങളാണ്. സ്‌കൂളുകളില്‍ പരാതിപ്പെട്ടികളും സ്ഥാപിച്ചിട്ടുണ്ട്. സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ അഡിക്ഷന്‍, ആന്റി റാഗിങ്, പോക്‌സോ നിയമം, രാജ്യത്തെ മാറിയ നിയമങ്ങള്‍ എന്നിവയെ കുറിച്ചും ബോധവല്‍ക്കരണ ക്ലാസുകളും പരിപാടിയും പോലീസിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.

KALPETTA
News Image

​കുരുന്നുകളെ വരവേറ്റ് പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ

​പനമരം: വയനാട് ജില്ലയിലെ ഏക ഗവൺമെന്റ് പ്രീ പ്രൈമറി വിദ്യാലയമായ പനമരം ജി.എച്ച്.എസ്.എസിൽ പുതുവർഷത്തെ വരവേറ്റ് പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങ് വാർഡ് മെമ്പറും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഷാജഹാൻ കോവ ഉദ്ഘാടനം ചെയ്തു.​പിടിഎ വൈസ് പ്രസിഡന്റ് ഫൗസിയ റിയാസ്, പ്രിൻസിപ്പാൾ രമേഷ് കുമാർ എം., എച്ച്.എം ഷീജ ജെയിംസ്,ഷിബു എം.സി,നവാസ് T തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അധ്യാപകരും രക്ഷിതാക്കളും ചേർന്ന് മധുരവും സമ്മാനങ്ങളും നൽകിയാണ് പുതിയ അധ്യയനവർഷത്തിലേക്ക് കുരുന്നുകളെ സ്വീകരിച്ചത്.

KALPETTA
News Image

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

തൃശൂര്‍: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍. ബജറ്റില്‍ ഉള്‍പ്പടെ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ സര്‍വീസ് നിർത്തി സമരം നടത്തുമെന്ന് ബസ് ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ അറിയിച്ചു.സ്ത്രീ യാത്രക്കാര്‍ കൂടി ഇല്ലെങ്കില്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന് ഉടമകള്‍ പ്രതികരിച്ചു. വന്‍ നഷ്ടമാണ് സഹിക്കേണ്ടി വരുക. സര്‍വീസ് നിര്‍ത്തിയാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. സ്വകാര്യ ബസ് മേഖലയെ തകര്‍ക്കുന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിച്ചിട്ട് 15 വര്‍ഷമായി. ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നുവെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ പ്രതികരിച്ചു.മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു. സ്വകാര്യ ബസുകള്‍ നിലനില്‍ക്കാന്‍ പാക്കേജ് വേണം. 19 ന് ശേഷം ബസുടമകളുടെ സംയുക്ത യോഗം ചേരും. മേഖലയെ സംരക്ഷിക്കുന്ന തീരുമാനമുണ്ടായില്ലെങ്കില്‍ ബജറ്റിന് ശേഷം സ്വകാര്യ ബസ് പണിമുടക്കുണ്ടാകും. സര്‍ക്കാര്‍ പറഞ്ഞ പൈസക്കാണ് സ്വകാര്യ ബസുകള്‍ ഓടുന്നത്. കെഎസ്ആര്‍ടിസിക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ സ്വകാര്യ ബസ് സര്‍വ്വീസിനും വേണം. മത്സ്യ ബന്ധനത്തിന് മണ്ണെണ്ണ സബ്സിഡി കൊടുക്കുന്നത് പോലെ ഇന്ധനത്തില്‍ ഇളവ് വേണം. ഇന്‍ഷുറന്‍സ് സര്‍ക്കാര്‍ ഏറ്റെടുക്കണം. ബസ് സ്റ്റാന്റുകളിലെ ഫീസ് ഒഴിവാക്കണം. വിദ്യാര്‍ഥി യാത്രാ നിരക്ക് വര്‍ധന, പൊതു യാത്രക്കാരുടെ നിരക്ക് വര്‍ധന, ഡീസല്‍ സബ്‌സിഡി, ഇന്‍ഷുറന്‍സ് ഇളവ് എന്നിവ പാക്കേജില്‍ വേണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.

KERALA
News Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; എറണാകുളത്തും തൃശൂരും ഇന്ന് ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എറണാകുളം തൃശൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ തുടരുന്നതിനാല്‍ എറണാകുളത്തും ഇടുക്കിയിലും നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 8.30 മുതല്‍ നാളെ രാത്രി 11.30 വരെ 0.8 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 5.30 വരെ 1.3 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം.

KERALA
News Image

ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാന് നേരെ യുഎസ് ആക്രമണം; ഹോര്‍മൂസ് അടച്ച് മറുപടി

ഹോര്‍മൂസ് കടലിടുക്ക് അടച്ച് യുഎസ് ആക്രമണത്തിന് മറുപടി നല്‍കി ഇറാന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇറാനിലെ വിവിധയിടങ്ങളില്‍ യുഎസ് സേന ആക്രമണങ്ങള്‍ നടത്തിയതോടെയാണ് ഇറാന്റെ പ്രതികാരം. ഏപ്രിലിലെ വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ യുഎസ് നിരന്തമായ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഹോര്‍മൂസ് കടലിടുക്ക് അടച്ചിടാനാണ് തീരുമാനമെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പ്‌സ് വ്യക്തമാക്കി.ഹോര്‍മൂസിലൂടെ കടന്നുപോകുന്ന എണ്ണ ടാങ്കറുകള്‍, വാണിജ്യ കപ്പലുകള്‍ എന്നിവയെ എല്ലാം ഇത് ബാധിക്കുമെന്ന് ഐആര്‍ജിസി വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല മുന്‍ കാലങ്ങളില്‍ കടലിടുക്കിലൂടെ കപ്പലുകള്‍ കടന്നുപോകാനുള്ള സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന യുഎസിന്റെ അവകാശവാദങ്ങളെ അവര്‍ തള്ളിയിട്ടുമുണ്ട്.

GENERAL
News Image

മാനന്തവാടി ജിവിഎച്ച്‌എസ്‌എസില്‍ വിജിലൻസ് ഗ്രൂപ്പ് രൂപീകരിച്ചു.

മാനന്തവാടി: ഗവ. വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളില്‍ "കാവല്‍ക്കണ്ണുകള്‍'എന്ന പേരില്‍ ലഹരിവിരുദ്ധ സ്റ്റുഡന്റ്സ് വിജിലൻസ് ഗ്രൂപ്പ് രൂപീകരിച്ചു.എൻഎസ്‌എസ് യൂണിറ്റിന്റയും വിമുക്തി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ നേത്രദാന ദിനത്തിലാണ് ഗ്രൂപ്പിന് രൂപം നല്‍കിയത്. വിമുക്തി മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എൻ.സി. സജിത്കുമാർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പല്‍ പി.സി. തോമസ് അധ്യക്ഷത വഹിച്ചു. എൻഎസ്‌എസ് പ്രോഗ്രാം ഓഫീസർ എ.പി. അജിഷ്, എ.ജെ. ബിജു, അരവിന്ദൻ പുതിയപറന്പില്‍, പി.ജി. ഗിരിജ, എൻഎസ്‌എസ് വോളണ്ടിയർ ലീഡർ അർഷാദ് അൻവർ, അവന്തിക അനീഷ് എന്നിവർ പ്രസംഗിച്ചു.കാന്പസിലോ പരിസരത്തോ ലഹരി പദാർഥങ്ങളുടെ സാന്നിധ്യമോ വിപണനമോ ശ്രദ്ധയില്‍പ്പെട്ടാലുടൻ അധ്യാപകരെയോ എക്സൈസ് അധികൃതരെയോ അറിയിക്കുകയാണ് വിജിലൻസ് ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യം.

MANANTHAVADY
News Image

റെയില്‍ വേ ബുക്കിങ് സംവിധാനം അടിമുടി മാറും: തുടക്കം ഓഗസ്റ്റ് 1 മുതല്‍; വെയിറ്റിങ് ലിസ്റ്റുകാരുടെ ആശങ്ക കുറയും

യാത്രാസേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ടിക്കറ്റ് ബുക്കിങ് സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യന്‍ റെയില്‍ വേ. കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ ട്രാക്കുകളുടെ വൈദ്യുതീകരണത്തിലും റെയിൽവേ സ്റ്റേഷനുകളുടെ ആധുനികവൽക്കരണത്തിലും വൻ മുന്നേറ്റം നടത്തിയ റെയിൽവേ, ഇപ്പോൾ ടിക്കറ്റ് റിസർവേഷൻ കൂടുതൽ ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഇതിനായി നിലവിലുള്ള പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിൽ (PRS) സമഗ്രമായ അപ്‌ഡേറ്റുകളാണ് റെയില്‍വേ വരുത്തുന്നത്.കഴിഞ്ഞ നാൽപ്പത് വർഷത്തോളമായി, അതായത് 1986 മുതൽ റെയിൽവേ ഉപയോഗിച്ചുവരുന്ന പഴയ ടിക്കറ്റിങ് പ്ലാറ്റ്‌ഫോമിന് പകരമായാണ് ഈ പുതിയ അത്യാധുനിക സംവിധാനം അവതരിപ്പിക്കുന്നത്. വരുന്ന ഓഗസ്റ്റ് മാസം മുതൽ രാജ്യത്ത് ഘട്ടങ്ങളായി ഈ നവീകരിച്ച സിസ്റ്റം നടപ്പിലാക്കി തുടങ്ങും. ടിക്കറ്റ് ബുക്കിങ് പ്രക്രിയ കൂടുതൽ വേഗതയേറിയതും കാര്യക്ഷമവുമാക്കുക എന്നതുമാത്രമല്ല, റെയിൽവേ ടിക്കറ്റുകൾ അനധികൃതമായി തട്ടിയെടുക്കുന്ന വ്യാജ ഏജന്റുമാരുടെയും ഇടനിലക്കാരുടെയും ചൂഷണം പൂർണ്ണമായി തടയുക എന്നതും ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്.പുതിയ സിസ്റ്റം നിലവിൽ വരുന്നതോടെ യാത്രക്കാർക്ക് കൂടുതല്‍ വേഗത്തില്‍‍ ടിക്കറ്റ് എടുക്കാന്‍ സാധിക്കും. ഏറ്റവും വലിയ പ്രത്യേകത, വെയിറ്റ്‌ലിസ്റ്റ് ടിക്കറ്റുകൾ കൺഫേം ആകാനുള്ള കൃത്യമായ സാധ്യത എത്രത്തോളമുണ്ടെന്ന് മുൻകൂട്ടി പ്രവചിക്കാൻ പുതിയ സാങ്കേതികവിദ്യയ്ക്ക് സാധിക്കുമെന്നതാണ്. റെയിൽവേ മന്ത്രാലയത്തിന്റെ ആസ്ഥാനമായ റെയിൽ ഭവനിൽ വെച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രൊജക്റ്റിന്റെ പുരോഗതി നേരിട്ട് നേരത്തെ വിലയിരുത്തിയിരുന്നു.പഴയ സംവിധാനത്തിൽ നിന്നും പുതിയതിലേക്ക് മാറുമ്പോൾ സാങ്കേതിക തകരാറുകൾ കാരണം യാത്രക്കാർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളോ ബുക്കിങ് തടസ്സങ്ങളോ ഉണ്ടാകരുതെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സഹമന്ത്രിമാരായ വി. സോമണ്ണ, രവ്‌നീത് സിങ് ബിട്ടു എന്നിവരും പങ്കെടുത്ത യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ സ്വീകരിച്ചത്.ഇതോടൊപ്പം കേരളത്തിലെ റെയിൽവേ വികസനത്തിന് വൻ വേഗത പകരുന്ന മറ്റൊരു സുപ്രധാന പ്രഖ്യാപനവും റെയിൽവേ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടായി. ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള മാരാരിക്കുളം - ആലപ്പുഴ സെക്ഷനിലെ 10.65 കിലോമീറ്റർ പാത ഇരട്ടിപ്പിക്കലിനായി 220.51 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര സർക്കാർ അന്തിമ അനുമതി നൽകി.

GENERAL
News Image

എസ്‌എഫ്‌ഐ രാപ്പകൽ സമരത്തിന്‌ തുടക്കം

നീറ്റ്‌, സിബിഎസ്‌സി പരീക്ഷകൾ അട്ടിമറിച്ച്‌ വിദ്യാർഥികളെ ആത്മഹത്യയിലേക്ക്‌ തള്ളിവിട്ട കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ കൽപ്പറ്റയിൽ രാപ്പകൽ സമരം ആരംഭിച്ചു. ലക്ഷക്കണക്കിന്‌ വിദ്യാർഥികളുടെ ഭാവി തുലാസിലാക്കിയ കേന്ദ്ര സർക്കാരിനെതിരെ ബിഎസ്‌എൻഎൽ ടെലിഫോൺ എക്‌സ്‌ച്ചേഞ്ചിനു മുന്നിലാണ്‌ പ്രതിഷേധം ആരംഭിച്ചത്‌. നീറ്റ്‌ പരീക്ഷ റദ്ദാക്കിയ മാനസികസംഘർഷത്തിപെട്ട്‌ കാസർക്കോട്‌ പള്ളിക്കര സ്വദേശിനി ഐജ മഹേഷ്‌ പാലയിലെ കോച്ചിങ്‌ കേന്ദ്രത്തിൽ ജീവനൊടുക്കിയത്‌ ഉൾപ്പെടെ രാജ്യത്തുണ്ടായ നിരവധി വിദ്യാർഥികളുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്‌ പ്രതിഷേധമിരമ്പി. ‘നീറ്റ്‌ ഇ‍ൗസ്‌ നോട്ട്‌ നീറ്റ്‌, ‘ഇനിയൊരു ഐജ ആവർത്തിക്കരുത്‌’ എന്ന മുദ്രാവാക്യം ഉയർത്തിയാണ്‌ പ്രതിഷേധം. നീറ്റ്‌, സിബിഎസ്‌സി പരീക്ഷകളിലെ ക്രമക്കേട്‌ പരിഹരിക്കണമെന്ന്‌ വിദ്യാർഥികൾ ആവശ്യപ്പെട്ടു.ഇന്ന് രാവിലെ 11ന്‌ ആരംഭിച്ച രാപ്പകൽ സമരം എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം സാന്ദ്ര രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ അപർണ ഗ‍ൗ‍രി അധ്യക്ഷയായി. സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ റഫീഖ്‌, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ എം ഫ്രാൻസിസ്‌, കർഷകസംഘം ജില്ലാ ജോയിന്റ്‌ സെക്രട്ടറി വി ഹാരിസ്‌, അർജുൻ ഗോപാൽ, എം കെ റിയാസ്‌, അഥീന ഫ്രാൻസിസ്‌, അബിൻബാബു, സി ടി ആദിത്ത്‌ തുടങ്ങിയവർ സംസാരിച്ചു. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി എം എസ്‌ ആദർശ്‌ സ്വഗതം പറഞ്ഞു. വ്യാഴാഴ്‌ച്ച നടത്തുന്ന സമാപന സമ്മേളനം കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.

KALPETTA
News Image

തിരിച്ചടിച്ച് ഇറാൻ; ജോർദാനിലും ബഹ്‌റൈനിലും യുഎസ് സൈനിക കേന്ദ്രങ്ങളിൽ ആക്രമണം, കുവൈറ്റില്‍ സൈറണ്‍ മുഴങ്ങി

ടെല്‍അവീവ്: അമേരിക്കയുടെ ആക്രമണത്തില്‍ തിരിച്ചടിച്ച് ഇറാന്‍. ജോര്‍ദാനിലെ യുഎസ് സൈനിക താവളം ആക്രമിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അറിയിച്ചു. ദീര്‍ഘ ദൂര ഖര ഇന്ധന മിസൈലുകള്‍ ഉപയോഗിച്ചാണ് അല്‍ അസ്‌റഖില്‍ ആക്രമണം നടത്തിയതെന്ന് ഐആര്‍ജിസി പറഞ്ഞു. ബഹ്‌റൈനിലെ അമേരിക്കന്‍ ഫിഫ്ത് ഫ്‌ളീറ്റിലും ആക്രമണം നടത്തിയിട്ടുണ്ട്. കുവൈറ്റിലും ആക്രമണത്തിന് മുന്നോടിയായുള്ള സൈറണ്‍ മുഴങ്ങി. ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.ഇറാനില്‍ അമേരിക്ക ആക്രമണം നടത്തിയതിന്റെ പിന്നാലെയാണ് ഇറാന്‍ അമേരിക്കന്‍ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചത്. ഒമാന്‍ തീരത്ത് കഴിഞ്ഞ ദിവസം യു എസ് ഹെലികോപ്റ്റര്‍ ആക്രമിച്ച് വീഴ്ത്തിയതിനുള്ള പ്രതികാരമായിട്ടായിരുന്നു അമേരിക്കയുടെ ആക്രമണം. പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് ആക്രമണമെന്നാണ് യുഎസിന്റെ വാദം.ഹോര്‍മൂസ് കടലിടുക്കിന് ചുറ്റുമുള്ള വായു പ്രതിരോധ, റഡാര്‍ സംവിധാനങ്ങള്‍ക്ക് നേരെയും ഇറാന്റെ തുറമുഖ നഗരമായ സിറിക്, ബന്‍ഡാര്‍ അബ്ബാസ്, ഹോര്‍മൂസിന്റെ അതിര്‍ത്തിയായ ഖ്വേഷം ഐലാന്റ് എന്നിവിടങ്ങിലുമാണ് അമേരിക്കയുടെ ആക്രമണം നടന്നത്. ആക്രമണത്തില്‍ രണ്ട് ജലസംഭരണികള്‍ തകര്‍ന്നതായി ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങും (ഐആര്‍ഐബി) റിപ്പോര്‍ട്ട് ചെയ്തു.

GENERAL
News Image

ഇന്ധനവില കുറയുമോ? പ്രതികരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, ' വിപണി ശാന്തമാകുമ്പോൾ വില കുറയും'

ആഗോള ഊർജ വിപണിയിലെ അസ്ഥിരതകൾക്കിടയിലും വരും മാസങ്ങളിൽ എണ്ണ, പാചകവാതക വിലകൾ കുറഞ്ഞേക്കുമെന്ന് സൂചന നൽകി കേന്ദ്ര സർക്കാർ. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ആഗോള വിപണി ശാന്തമാകുന്നതോടെ വിലയിൽ കുറവുണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കിയത്.എണ്ണവില ദീർഘകാലത്തേക്ക് ഇപ്പോഴത്തെ ഉയർന്ന നിരക്കിൽ തുടരില്ലെന്നാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തെ തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ മെയ് പകുതിയോടെ പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്ധനവില വർദ്ധിപ്പിച്ചു തുടങ്ങിയിരുന്നു. ഇതിനോടകം നാല് തവണ ഇന്ധനവിലയും രണ്ട് തവണ ഗാർഹിക എൽ.പി.ജി വിലയും വർദ്ധിപ്പിച്ചു. പുതിയ പരിഷ്കരണങ്ങൾക്ക് ശേഷം പെട്രോൾ വിലയിൽ 7.8 ശതമാനവും ഡീസൽ വിലയിൽ 8.6 ശതമാനവും വർദ്ധനവാണ് രേഖപ്പെടുത്തിയതെന്നും ഹർദീപ് സിംഗ് പുരി കൂട്ടിച്ചേർത്തു.വിപണിയെ ഉലച്ച ആഗോള പ്രതിസന്ധിഫെബ്രുവരിയിൽ അന്താരാഷ്ട്ര തലത്തിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ആഗോള അസംസ്‌കൃത എണ്ണവിലയിൽ ഏകദേശം 40 ശതമാനത്തോളം വർദ്ധനവാണ് ഉണ്ടായത്. ഇതോടെ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിനടുത്തെത്തി. ലോകത്തിലെ എണ്ണ- വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള (Strait of Hormuz) കപ്പൽ ഗതാഗതത്തെ ഈ സംഘർഷം സാരമായി ബാധിച്ചു. എന്നാൽ, നിലവിലെ സംഘർഷങ്ങൾ മറ്റ് മേഖലകളിലേക്ക് കൂടി വ്യാപിച്ചാൽ സാഹചര്യം കൂടുതൽ ആശങ്കാജനകമായേക്കാമെന്നുെം മന്ത്രി മുന്നറിയിപ്പ് നൽകി.

GENERAL
News Image

സെക്രട്ടറിയേറ്റിൽ മാധ്യമ നിയന്ത്രണം തുടരുന്നു; മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുള്ള നിയന്ത്രണം മറ്റു മന്ത്രിമാരുടെ ഓഫീസിലും വ്യാപിപ്പിച്ചു.

സെക്രട്ടറിയേറ്റിൽ മാധ്യമ നിയന്ത്രണം തുടരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോർത്ത് ബ്ലോക്കിൽ നേരത്തെ നിയന്ത്രണം ഉണ്ടായിരുന്നു. മറ്റു മന്ത്രിമാരുടെ ഓഫീസിലേക്കും ഇത് വ്യാപിപ്പിച്ചു. വകുപ്പുകളിൽ നിന്നും അറിയിപ്പില്ലാതെ അക്രഡിറ്റഡ് മാധ്യമ പ്രവർത്തകർക്കും പ്രവേശനം ഇല്ലെന്നു സുരക്ഷ ജീവനക്കാർ വ്യക്തമാക്കി. നേരത്തെ സന്ദർശക സമയം 3 മുതൽ 5 വരെ ആക്കിയിരുന്നു. മുൻ സർക്കാർ നടപ്പിലാക്കിയ മാധ്യമ നിയന്ത്രണം അന്നത്തെ പ്രതിപക്ഷം വലിയ രീതിയിൽ വിമർശിച്ചിരുന്നു.ബന്ധപ്പെടേണ്ട വകുപ്പിൽ നിന്നുള്ള പ്രത്യേക ശിപാർശ കത്ത് ഇല്ലാതെ, സർക്കാർ ഔദ്യോഗികമായി നൽകിയിട്ടുള്ള അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരെപ്പോലും അകത്ത് കയറ്റിവിടേണ്ടതില്ല എന്നാണ് കന്റോൺമെൻ്റ് ഗേറ്റിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് മുകളിൽ നിന്നും ലഭിച്ചിരിക്കുന്ന കർശന നിർദേശം. മുഖ്യമന്ത്രിക്ക് കീഴിലുള്ള ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പരിശോധനകൾക്ക് ശേഷമാണ് മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ കാർഡുകൾ നൽകുന്നത്.

KERALA
News Image

വയനാട്ടിലും ഷിഗെല്ല

വയനാട് ബത്തേരിയിൽ ശാരീരിക അസ്വസ്ഥത നേരിട്ട കുട്ടികൾക്ക് ഷിഗെല്ല ആണെന്ന് സ്ഥിരീകരിച്ചു.രണ്ട് കുട്ടികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ വിദ്യാർഥികളാണ് ഇവർ.സമാന ലക്ഷണങ്ങൾ ഉള്ള 337 വിദ്യാർഥികൾ ബത്തേരിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്.

SULTAN BATHERY
News Image

കേരളത്തിൽ നാലാം ദിവസവും സ്വർണ വിലയിൽ ഇടിവ്, ഇന്ന് കുറഞ്ഞത് 760 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്. തുടർച്ചയായ നാലാം ദിവസമാണ് കേരളത്തിൽ സ്വർണ വില ഇടിയുന്നത്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 13,905 രൂപയാണ് വില വരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,11, 240 രൂപയാണ് വില വരുന്നത്. ഗ്രാമിന് 95 രൂപയും പവന് 760 രൂപയാണ് വില വരുന്നത്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് വലിയ രീതിയിലുള്ള ഇടിവാണ് വിപണിയിലുണ്ടായിട്ടുള്ളത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില നിലവിൽ 265 രൂപയാണ്. 10 ഗ്രാം വെള്ളി വില 2,650 രൂപയാണ്.

KERALA
News Image

‘മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചുതരണം, ഞാൻ വലുതാകുമ്പോൾ പൈസ തിരികെ തരാം’; കുഞ്ഞ് റുവാനിക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: ചോർന്നൊലിക്കാത്ത, അടച്ചുറപ്പുള്ളൊരു വീടെന്ന കുഞ്ഞു റുവാനിയുടെ ആവശ്യം സഫലമാകും. മുഖ്യമന്ത്രിയോട് പുതിയ വീടിനായി അഭ്യർഥിച്ച ആറുവയസുകാരി റുവാനിയുടെ കുടുംബത്തിന് വീട് നിർമിച്ച് നൽകുമെന്ന് മുഖ്യമന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് ഉറപ്പുനൽകി. വിഴിഞ്ഞം സ്വദേശിനിയായ റുവാനിയുടെ ദുരിതജീവിതം സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തിൽ ഇടപെട്ടത്. മഴ പെയ്യുമ്പോൾ വീട്ടിനുള്ളിൽ വെള്ളം കയറുന്നതും രാത്രി ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയുമാണ് കുട്ടി പങ്കുവെച്ചത്. ഈ വീഡിയോ മുഖ്യമന്ത്രി വി ഡി സതീശന്റെ ശ്രദ്ധയിൽപെട്ടതോടെ റുവാനിയുടെ കുടുംബത്തിന് വീടു നിർമ്മിച്ചു നൽകാനുള്ള ഇടപെടൽ നടത്തി. ഇക്കാര്യം നേരിട്ട് അറിയിക്കുകയുമായിരുന്നു, നിലവിൽ അച്ഛനും അമ്മയും സഹോദരനുമൊത്ത് വിഴിഞ്ഞത്തെ ചെറിയൊരു ചായ്പ്പിലാണ് റുവാനിയുടെ താമസം. അടച്ചുറപ്പില്ലാത്തതും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്തതുമായ ഈ വീട്ടിൽ ശുചിമുറി സൗകര്യവും ലഭ്യമല്ല. വർഷങ്ങളായി ദുരിതപൂർണമായ സാഹചര്യത്തിൽ കഴിയുന്ന കുടുംബത്തിന് മുഖ്യമന്ത്രിയുടെ ഇടപെടൽ വലിയ ആശ്വാസമായിരിക്കുകയാണ്.‘മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചുതരണം, അതിൽ ഞങ്ങൾക്ക് ഉറങ്ങണം. ഞാൻ വലുതാകുമ്പോൾ ജോലി കിട്ടി പൈസ തിരികെ തരാം’ എന്ന റുവാനിയുടെ നിഷ്കളങ്കമായ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുഞ്ഞിന്റെ വാക്കുകൾ കേട്ട മുഖ്യമന്ത്രി കുടുംബത്തെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിക്കുകയും വീട് നൽകുമെന്ന വലിയ ഉറപ്പ് നൽകുകയുമായിരുന്നു.നിലവിൽ അതീവ കഷ്ടപ്പാടിലാണ് റുവാനിയും കുടുംബവും കഴിയുന്നത്. ഓട്ടോ ഡ്രൈവറായ പിതാവ് റീഗലിന്റെ തുച്ഛമായ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. അധ്യാപകർ മുൻകൈ എടുത്ത് വാങ്ങി നൽകിയ രണ്ടര സെന്റ് സ്ഥലത്ത് ഷീറ്റ് ഇട്ട ഒരു ചെറിയ ചായ്പ്പിലാണ് റുവാനിയും സഹോദരനും മാതാപിതാക്കളും താമസിക്കുന്നത്. ഇതിനുമുൻപ് പലതവണ വീടിനായി അപേക്ഷകൾ നൽകിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികളൊന്നും ഉണ്ടായിരുന്നില്ല

KERALA
News Image

ബന്ധു നിയമന വിവാദം: മന്ത്രി സണ്ണി ജോസഫിന്റ അളിയൻ ബെന്നി തോമസ് രാജിവെച്ചു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമന വിവാദത്തിനൊടുവിൽ രാജി. മന്ത്രി സണ്ണി ജോസഫിന്റ അളിയൻ ബെന്നി തോമസ് രാജി വെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി വിഡി സതീശന് കൈമാറി. ഇന്നലെ ബന്ധു നിയമന വിവാദത്തെ ചൊല്ലി കെപിസിസി യോഗത്തിൽ സണ്ണി ജോസഫിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. പേഴ്സണൽ സ്റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നുവെന്നും വിവാദത്തിന് ഇട നൽകരുതായിരുന്നുവെന്നുമായിരുന്നു വിമർശനം ഉയർന്നത്. എന്നാൽ, വിമർശനത്തിന് പിന്നാലെയും ബന്ധു നിയമനത്തെ ന്യായീകരിച്ച് മന്ത്രി വീണ്ടും രം​ഗത്തെത്തിയിരുന്നു.ബന്ധുവെന്ന നിലയിലല്ല, പൊതു പ്രവര്‍ത്തനത്തിലെ പരിചയ സമ്പന്നൻ എന്ന നിലയിലാണ് ബെന്നി തോമസിന്‍റെ നിയമനമെന്ന് കെപിസിസി യോഗത്തിന് ശേഷം മന്ത്രി പറഞ്ഞിരുന്നു. നിയമപരമായ തടസ്സമില്ലെന്ന വാദവും ആവര്‍ത്തിച്ചു. മന്ത്രി സണ്ണി ജോസഫിൻ്റെ സഹോദരി ഭർത്താവും കോൺഗ്രസ് നേതാവുമായ ബെന്നി തോമസിനെ മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയതാണ് വിവാദമായത്. ഇടത് കാലത്തെ ബന്ധുനിയമനത്തിനെതിരെ ആഞ്ഞടിച്ച യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ പറഞ്ഞതെല്ലാം മറന്നുവെന്നായിരുന്നു വിമർശനം.

KERALA
News Image

പ്രകൃതിയെ സംരക്ഷിക്കുന്നത് തൈകള്‍ നടന്നതില്‍ മാത്രമല്ല,. അവ സംരക്ഷിക്കപ്പെടുമ്പോഴാണ് പൂര്‍ണ്ണമാവുന്നത് ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത

 പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഓരോ മനുഷ്യരും പ്രതിജ്ഞാബന്ധമാണെന്നും, പ്രകൃതിയെ സ്‌നേഹിക്കുന്നത് പിരിസ്ഥിതിദിനാചരണത്തില്‍ മാത്രമായി ഒതുങ്ങരുത് എന്നും, മുന്‍ തലമുറ നട്ട് വളര്‍ത്തിയ വൃക്ഷങ്ങളുടെ തണലിലാണ് നാം ജീവിക്കന്നത് എന്നും മലങ്കര കാത്തലിക്ക് അസോസിയേഷന്‍ സഭാതലസമിതി മാനന്തവാടി സെന്റ് തോമസ് ദേവാലയത്തില്‍ നടത്തിയ ഗ്ലോബല്‍ പരിസ്ഥിതി ദിനാചരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണത്തിലൂടെ ബത്തേരി ബിഷപ്പ് ഡോ.ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത പറഞ്ഞു. സഭാതല സമിതി ഗ്ലോബല്‍ പ്രസിഡണ്ട് ബൈജു എസ്.ആര്‍. അദ്ധ്യക്ഷത വഹിച്ച സമ്മേളനം മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എ. ഉഷ വിജയന്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതില്‍ മലങ്കര കാത്തലിക്ക് അസോസിയേഷന്‍ ചെയ്യുന്ന സേവന പ്രവര്‍ത്തനങ്ങള്‍ മാതൃക പരമാണെന്നും, സഹജീവികളെ സ്‌നേഷിക്കുന്നതിന് തുല്ല്യമാണ് ഒരു തൈ നട്ട് വളര്‍ത്തുന്നതിലൂടെ പ്രകടമാവുന്നത് എന്നും, എം.സി.എ. സഭാതലസമിതി ഇന്ത്യയൊട്ടാകെ ചെയ്യുന്ന ജീവകാരുണ്യ പദ്ധതികള്‍ ഏറെ അഭിനന്ദനാര്‍ഹമാണെന്നും എം.എല്‍. ഉഷ വിജയന്‍ പറഞ്ഞു. തെരഞ്ഞെടുത്ത 100 നിര്‍ദ്ദനകുടുംബങ്ങള്‍ക്ക് 500 ഹൈബ്രീഡ് തെങ്ങിന്‍ തൈകള്‍ ചടങ്ങില്‍ വിതരണം ചെയ്തു, കൂടാതെ സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും തെങ്ങിന്‍ തൈകള്‍ നല്കി. മാനന്തവാടി നഗരസഭ അദ്ധ്യക്ഷന്‍ ജേക്കബ് സെബാസ്റ്റ്യന്‍, ബത്തേരി രൂപതാ സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ.ജെയിംസ് മലേപറമ്പില്‍, ഫാ.വര്‍ഗ്ഗീസ് മറ്റമന, ഫാ. തോമസ് തുണ്ടിയില്‍, സഭാതല വൈസ് പ്രസിഡണ്ട് ഷാജി കൊയിലേരി, ബത്തേരി രൂപതാ പ്രസിഡണ്ട് പ്രിന്‍സ് എബ്രാഹം, ലാലി ജോസ്, ചാക്കോ നരിമറ്റത്തില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബേബി നീര്‍ക്കുഴി, മുനിസ്സിപ്പല്ല്‍ കൗണ്‍സിലര്‍ സബിത ഷെറി, മാനന്തവാടി മേഖല പ്രസിഡണ്ട് ജോയിം തെങ്ങുംതോട്ടം, സല്‍ജു ജോബ്, ഷിന്ദു ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ നവഗതരായ എം.സി.എ. അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി.

MANANTHAVADY
News Image

യുദ്ധം കടുക്കുന്നു, ഇറാൻ നഗരങ്ങളിൽ വൻ സ്ഫോടനങ്ങൾ നടത്തി ഇസ്രയേൽ, ബെയ്റൂട്ടിലും ആക്രമണം, വ്യോമപാതകൾ അടച്ചു.

പശ്ചിമേഷ്യ വീണ്ടും അശാന്തം. യുദ്ധം കടുക്കുന്നു. ഇസ്രയേലിന് നേരെ ഇറാൻ അതിശക്തമായ മിസൈൽ ആക്രമണങ്ങൾ നടത്തിയതിന് പിന്നാലെ തിരിച്ചടിച്ച ഇസ്രയേൽ, ഇറാൻ നഗരങ്ങളിൽ വൻ സ്ഫോടനങ്ങൾ നടത്തിയതായി റിപ്പോർട്ട്. തലസ്ഥാനമായ ടെഹറാൻ, തബ്റീസ്, ഇസ്ഫഹൻ, കറാജ് എന്നീ നഗരങ്ങളിൽ തുടർ സ്ഫോടനങ്ങളുണ്ടായതായി ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു.പടിഞ്ഞാറൻ, മധ്യ ഇറാനിലെ സൈനിക ലക്ഷ്യങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രായേൽ അറിയിച്ചു. ഇറാനിയൻ ഭരണകൂടത്തിന്റെ സൈനിക ലക്ഷ്യങ്ങൾക്ക് നേരെയാണ് വ്യോമസേന ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ വ്യക്തമാക്കി. ആൾനാശത്തെക്കുറിച്ചോ ആക്രമണം നടന്ന കൃത്യമായ സ്ഥലത്തെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമാക്കിയിട്ടില്ല.അതേ സമയം, ഇസ്രയേലിന്റെ വടക്കൻ പ്രദേശങ്ങൾ ലക്ഷ്യമാക്കി ഇറാൻ തൊടുത്ത അനവധി മിസൈലുകൾ തങ്ങൾ വിജയകരമായി തകർത്തതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഏത് തരത്തിലുള്ള വ്യോമാക്രമണങ്ങളെയും ചെറുക്കാൻ ഇസ്രയേൽ സേന സജ്ജമാണെന്നും ഇറാന് കനത്ത തിരിച്ചടി നൽകാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും ഇസ്രായേൽ വ്യക്തമാക്കി.

GENERAL
News Image