കാത്തിരിപ്പിന് വിരാമം; നെടുമ്പാശേരി വിമാനത്താവളം റെയില്‍വേ സ്റ്റേഷൻ നിര്‍മാണം ആരംഭിച്ചു
ദീർഘകാല ആവശ്യമായ നെടുമ്പാശേരി വിമാനത്താവള റെയില്‍വേ സ്റ്റേഷന്റെ പ്രാരംഭ ഘട്ട നിർമാണ പ്രവർത്തനങ്ങള്‍ ആരംഭിച്ചു.ഹാള്‍ട്ട് സ്റ്റേഷൻ മാതൃകയില്‍ രൂപകല്പന ചെയ്തിരിക്കുന്ന സ്റ്റേഷനില്‍ സൗകര്യങ്ങള്‍ പരിമിതമാണെങ്കിലും വന്ദേഭാരത് ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടായിരിക്കുമെന്നാണ് ലഭ്യമായ വിവരം.പദ്ധതി പൂർത്തിയായാല്‍ അന്താരാഷ്ട്ര വിമാനത്താവളവുമായി നേരിട്ട് ബന്ധമുള്ള ഇന്ത്യയിലെ ആദ്യ റെയില്‍വേ സ്റ്റേഷൻകൂടിയാകും ഇത്. രണ്ടു വർഷത്തിനുള്ളില്‍ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റെയില്‍വേ അറിയിച്ചു.വിമാനത്താവളത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള റെയില്‍വേ ലൈനിനോടു ചേർന്ന് മേല്‍പാലത്തിന്റെ അടിയിലാണ് പുതിയ റെയില്‍വേ സ്റ്റേഷൻ വരുന്നത്. 24 കോച്ചുകള്‍ ഉള്‍ക്കൊള്ളാൻ അനുയോജ്യമായ 600 മീറ്റർ നീളമുള്ള രണ്ട് പ്ലാറ്റ്ഫോമുകളാകും സ്റ്റേഷനുണ്ടാകുക. ഫൂട്ട് ഓവർ ബ്രിഡ്ജ്, ലിഫ്റ്റ്, എയർ കണ്ടീഷൻ വെയിറ്റിംഗ് ഹാള്‍, ടിക്കറ്റ് ബുക്കിംഗ് ഓഫീസ് എന്നിവ ഉണ്ടാകുമെങ്കിലും ജീവനക്കാർ കുറവായിരിക്കും.റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വിമാനത്താവളത്തിലേക്ക് ഒന്നര കിലോമീറ്റർ മാത്രമാണ് റോഡ് മാർഗമുള്ള ദൂരം. വിമാനത്താവളത്തിലേക്ക് മാത്രമായി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രത്യേക പാതയും ആലോചനയിലുണ്ട്.വിമാനത്താവളത്തില്‍ നിന്ന് നെടുമ്പാശേരിയിലേക്കുള്ള റോഡിലാകും സ്റ്റേഷന്റെ പ്രധാന കവാടം. വിമാന യാത്രക്കാർക്കായി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സൗജന്യ ഹൈഡ്രജൻ ബസുകളും ഇലക്ട്രിക് ബഗികളും ഒരുക്കും.റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഉപയോഗപ്പെടുത്തിയാണ് സ്റ്റേഷൻ നിർമിക്കുന്നത്. അതിനാല്‍ സ്ഥലമേറ്റെടുക്കല്‍ ആവശ്യമായി വരില്ല. 19 കോടി രൂപയാണ് നിർമാണച്ചെലവു പ്രതീക്ഷിക്കുന്നത്.2010ല്‍ ശിലാസ്ഥാപനം വരെ നടത്തിയ പദ്ധതി പിന്നീട് മുടങ്ങിപ്പോയിരുന്നു. ഒന്നര പതിറ്റാണ്ടിന് ശേഷമാണ് ഇപ്പോള്‍ പദ്ധതി ജീവൻ വച്ചത്.വരുന്നത് മള്‍ട്ടി മോഡല്‍ ട്രാൻസിറ്റ് ഹബ്കൊച്ചി: കര, ജലം, വായു മാർഗങ്ങളുടെ സംയോജനത്തിലൂടെ മള്‍ട്ടി മോഡല്‍ ട്രാൻസിറ്റ് ഹബായി മാറുന്ന പദ്ധതികളാണ് നെടുമ്പാശേരിയില്‍ വരുന്നത്.കൊച്ചി മെട്രോ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി മെട്രോ സ്റ്റേഷനും വാട്ടർ മെട്രോയും നെടുമ്പാശേരി വിമാനത്താവളവുമായി ബന്ധപ്പെടുത്തി വരുന്നുണ്ട്.വിമാനത്താവളത്തിന് മുന്നിലെ താജ് ഹോട്ടലിന് സമീപമുള്ള സ്ഥലമാണ് എയർപോർട്ട് മെട്രോ സ്റ്റേഷനായി പരിഗണിക്കുന്നത്.മെട്രോ സ്റ്റേഷനില്‍ നിന്ന് ടെർമിനലുകളിലേക്ക് നേരിട്ടുള്ള എസ്കലേറ്റർ കണക്ടിവിറ്റിയും ആലോചനയിലുണ്ട്.പദ്ധതികള്‍ യാഥാർഥ്യമാകുന്നതോടെ വിമാനത്താവളം, റെയില്‍വേ, മെട്രോ, വാട്ടർ മെട്രോ, റോഡ് ഗതാഗതം എന്നിവ ഏകോപിപ്പിക്കുന്ന മള്‍ട്ടി മോഡല്‍ ട്രാൻസിറ്റ് ഹബായി നെടുമ്പാശേരി മാറും.
മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണം. സ്വകാര്യബസുകള്‍ സമരത്തിന്
കെ.എസ്.ആർ.ടി.സി നടപ്പിലാക്കിയ പ്രിയദർശിനി പദ്ധതിയില്‍ വലയുന്ന സ്വകാര്യ ബസുടമകള്‍ യാത്രാ നിരക്കും വിദ്യാർത്ഥികളുടെ കണ്സഷൻ നിരക്കും വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തിറങ്ങുന്നു.നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജില്ലയില്‍ മാത്രം 100ലധികം ബസുകള്‍ സർവീസ് അവസാനിപ്പിച്ചുവെന്നാണ് ബസുടമകള്‍ പറയുന്നത്. നാളെ പാലക്കാട്ട് ചേരുന്ന ബസുടമകളുടെ യോഗം സമരം പ്രഖ്യാപിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറല്‍ സെക്രട്ടറി രാജ്കുമാർ കരുവാരത്ത് അറിയിച്ചു.മിനിമം ചാർജ് 15 രൂപയായി വർദ്ധിപ്പിക്കുക, വിദ്യാർത്ഥികളുടെ കണ്സഷൻ ചാർജ് 5 രൂപയായി ഉയർത്തുക എന്നിവയാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം.ബസുകളുടെ സ്പെയർ പാർട്സിനും, ടയറുകള്‍ക്കും, ഓയിലിനും വില വർദ്ധിച്ചത് 50 ശതമാനത്തിലധികമാണെന്നാണ് ബസുടമകള്‍ പറയുന്നത്. ഇപ്പോഴത്തെ മിനിമം നിരക്കില്‍ സർവീസ് നടത്തിയാല്‍ ബസുടമകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും കടക്കെണിയിലേക്കും വീഴും. ഇന്ധന ചിലവിന് പുറമെ, തൊഴിലാളികളുടെ കൂലി, മറ്റ് ചിലവുകളെല്ലാം അധികരിക്കുകയാണ്. വിഷയത്തില്‍ ഉടൻ സർക്കാർ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ സമരവുമായി മുന്നോട്ടു പോകാനാണ് ബസുടമകളുടെ തീരുമാനം.ജില്ലയില്‍ കണ്ണൂർ-പയ്യന്നൂർ, പയ്യന്നൂർ-കാസർകോട്, ഇരിട്ടി-കണ്ണൂർ, തളിപ്പറമ്പ്-പയ്യാവൂർ, തളിപ്പറമ്പ്-ആലക്കോട് റൂട്ടുകളിലാണ് പ്രിയദർശിനി സൗജന്യ യാത്ര മൂലം സ്വകാര്യ ബസ് മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.റിപ്പോർട്ട് തൃപ്തികരമല്ലപ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ദ്ധ സമിതി റിപ്പോർട്ടിലെ ശുപാർശകള്‍ അപര്യാപ്തമെന്നാണ് സ്വകാര്യ ബസ് ഉടമകള്‍ പറയുന്നത്. പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ മേഖലയ്ക്കുണ്ടായ നഷ്ടം നികത്താൻ റൂട്ടും സമയവും പുതുക്കണമെന്നത് ഉള്‍പ്പെടെയുള്ള ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്.ഒരേ റൂട്ടില്‍ സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും സർവീസ് നടത്തുന്നിടത്താണ് സ്വകാര്യ ബസ് ഉടമകള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നത് എന്നാണ് വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തല്‍. കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകള്‍ പുനഃക്രമീകരിക്കുക, സ്വകാര്യ ബസുകള്‍ പാട്ടത്തിന് എടുക്കുക തുടങ്ങിയ ശുപാർശകളും റിപ്പോർട്ടിലുണ്ട്. എന്നാല്‍, പ്രതീക്ഷയ്ക്ക് വക നല്കുന്ന ഒന്നും റിപ്പോർട്ടില്‍ ഇല്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്.
സെപ്റ്റംബര്‍ മാസവും ഇരുട്ടില്‍ തന്നെ; രാത്രികാല വൈദ്യുതി നിയന്ത്രണം കടുപ്പിച്ചേക്കും
വൈദ്യുതി നിയന്ത്രണം സെപ്റ്റംബര്‍ മാസവും തുടരുമെന്ന് വിവരം. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് സെപ്റ്റംബര്‍ മാസവും ഇരുട്ടില്‍ ആകുമെന്ന വിവരം പുറത്ത് വന്നിരിക്കുന്നത്. പവര്‍ കട്ട് തുടരാനാണ് ആലോചന. രാത്രികാല വൈദ്യുതി നിയന്ത്രണം കടുപ്പിച്ചേക്കുമെന്നാണ് ലഭിക്കുവന്ന വിവരം. ടെന്‍ഡര്‍ വിളിച്ചിട്ടും ആവശ്യത്തിന് വൈദ്യുതി കിട്ടാനുള്ള കരാര്‍ ലഭിച്ചില്ല എന്നതും പ്രതിസന്ധിയാണ്.കൂടിയ വിലയ്ക്ക് വാങ്ങാന്‍ തയ്യാറായാലും പവര്‍ എക്സ്ചേഞ്ച് പ്രകാരം വൈദ്യുതി കിട്ടാനില്ല. രാജ്യത്തെ താപനിലയങ്ങള്‍ വൈദ്യുതി ഉല്പാദനം കുറച്ചതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ലോഡ്ഷെഡ്ഡിങ് പരമാവധി കുറയ്ക്കുന്നത് ജലവൈദ്യുതി ഉല്പാദനം അഞ്ചു ദശലക്ഷം വര്‍ധിപ്പിച്ചാണ്. എന്നാല്‍ ഡാമുകളില്‍ വെള്ളം കുറഞ്ഞതും ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ മാസം മുഴുവന്‍ പ്രതിസന്ധി ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. 600 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് ഒരു ദിവസം രേഖപ്പെടുത്തുന്നത്. പല കരാറില്‍ 12 രൂപ അടക്കമാണ് കമ്പനികള്‍ വൈദ്യുതിക്ക് ചോദിക്കുന്നത് എന്നത് വലിയ പ്രസന്ധിയാണ് സൃഷ്ടിക്കുന്നത്.
കുടുംബ സംഗമവും ഓണാഘോഷവും നടത്തി
വിദ്യാനഗർ റസിഡൻസ് അസോസിയേഷൻ കൽപ്പറ്റ ശ്രീ ശങ്കര വിദ്യാലയത്തിൽ വെച്ച് കുടുംബ സംഗമവും ഓണാഘോഷവും നടത്തി ചടങ്ങിൽ SSLC +2 വിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു രാമായണ പാരായണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ സൂര്യനന്ദനെ ആദരിച്ചു.ചടങ്ങ് കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ പി.വിശ്വനാഥൻ ഉൽഘാടനം ചെയ്തു വാർഡ് കൗൺസിലർ എ.വി ദീപ മുഖ്യപ്രഭാഷണം നടത്തി K.G രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു കെ. പ്രകാശൻ , ജയചന്ദ്രൻ എൻ.വി. എം.എ രാജേഷ് എ.ഡിയശോധരൻ വിമുക്തഭടൻമഹേ ന്ദ്രൻ എന്നിവർ സംസാരിച്ചു ചടങ്ങിൽ അസോസിയേഷനിലെ സീനിയർ അംഗങ്ങളെ ആദരിച്ചു
അന്താരഷ്ട്ര ശുദ്ധവായു ദിനാചാരണം സംഘടിപ്പിച്ചു
ആരോഗ്യ വകുപ്പിന്റ നേതൃത്വത്തില്‍ ജീവിതശൈലീ രോഗനിയന്ത്രണത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ശുദ്ധവായു ദിനാചാരണം സംഘടിപ്പിച്ചു. ദിനാചരണത്തതിന്റെ ജില്ലാതല ഉദ്ഘാടനം തരിയോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി നിർവഹിച്ചു. തരിയോട് ഗ്രാമ പഞ്ചായത്ത് അംഗം കെ മുബഷിർ അധ്യക്ഷത വഹിച്ചു. നീലാകാശത്തിനായുള്ള ശുദ്ധവായു ദിനത്തിന്റെ ഭാഗമായി പ്രതീകാത്മകമായി തൈ നടീൽ കർമ്മവും തരിയോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർവഹിച്ചു. ജില്ലയിലുടനീളം സംഘടിപ്പിക്കുന്ന ജീവിതശൈലീ പരിശോധന ക്യാമ്പുകൾക്കും തുടക്കമായി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.വി സിന്ധു മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വി.ആർ ഷീജ വാരാചരണ സന്ദേശവും ജില്ലാ എൻ സി ഡി നോഡൽ ഓഫീസർ ഡോ. പി.എസ് സുഷമ വിഷയാവതരണവും നടത്തി. അന്തരീക്ഷ മലിനീകരണവും ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ കൽപ്പറ്റ ജനറൽ ആശുപത്രിയിലെ പൾമണോളജിസ്റ്റ് ഡോ. അശ്വിൻ സെമിനാറിന് നേതൃത്വം നൽകി.ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. ആര്യ വിജയകുമാർ, തരിയോട് സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ദിവ്യകല, ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ കെ.എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ പി എം ഫസൽ, ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ വി പി കൃഷ്ണകുമാർ, ടെക്നിക്കൽ അസിസ്റ്റന്റ്മാരായ എ ശിവദാസൻ, സി കെ ബിജു, ഹെൽത്ത് സൂപ്പർവൈസർ എ.യു മഞ്ജു, ബിസിസി കൺസൾട്ടന്റ് കെ, നിജിൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നസ്രിയ എന്നിവർ സംസാരിച്ചു.
ടെന്‍ഡര്‍ ക്ഷണിച്ചു
മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ജില്ലാ സാമൂഹ്യനീതി ഓഫീസിന് നേതൃത്വത്തിലുള്ള ദ്രുത കര്‍മ്മസേന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 2027 മാര്‍ച്ച് വരെ ഉപയോഗിക്കുന്നതിന് 7 സീറ്റര്‍ എ.സി കാര്‍ കരാറടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 16 ന് വൈകിട്ട് മൂന്ന് വരെ ടെന്‍ഡര്‍ ഫോറം സ്വീകരിക്കും. ഫോണ്‍- 04936 205307
ബസിന് വേഗത പോരെന്ന് പരാതി, കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത് യുവാവ്; ഡ്രൈവർക്കും മർദനം
കെഎസ്ആർടിസി ബസിന് വേഗത പോരെന്ന് ആരോപിച്ച് യാത്രക്കാരൻ ഡ്രൈവറെ മർദിക്കുകയും വാഹനത്തിന്റെ ചില്ലടിച്ച് തകർക്കുകയും ചെയ്തു. താമരശ്ശേരി ചുരം രണ്ടാം വളവിൽ തിങ്കളാഴ്ച പുലർച്ചെ 1.30-നായിരുന്നു സംഭവം.തൃശ്ശൂരിൽ നിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിലെ യാത്രക്കാരനായ പുൽപ്പള്ളി പാടിച്ചിറ പുളിക്കൽകുന്നേൽ ഷൈജൽ ആണ് അതിക്രമം കാണിച്ചത്. അക്രമത്തിൽ ബസിൻ്റെ മുൻഭാഗത്തെയും വലതുവശത്തെയും ചില്ലുകളും ഹെഡ് ലൈറ്റും തകർന്നു. ബസിലെയും മറ്റു വാഹനങ്ങളിലേയും യാത്രക്കാർ പ്രതിയെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.സംഭവത്തിൽ തൃശ്ശൂർ സ്വദേശിയായ ബസ് ഡ്രൈവർക്കും പ്രതിക്കും പരിക്കേറ്റു. ഷൈജൽ പോലീസ് കസ്റ്റഡിയിലാണ്. ബസ് ഡ്രൈവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ദര്‍ഘാസ് ക്ഷണിച്ചു.
സുല്‍ത്താന്‍ ബത്തേരി അഡീഷണല്‍ ഐസിസിഎസ് പ്രോജക്ട് പരിധിയിലെ നെന്മേനി, അമ്പലവയല്‍ പഞ്ചായത്തുകളിലെ 87 അങ്കണവാടികളിലേക്ക് 2026-27 വര്‍ഷത്തേക്കുള്ള പ്രീ-സ്കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ഫോറം സെപ്റ്റംബര്‍ 19 ന് രാവിലെ 11 വരെ സുല്‍ത്താന്‍ ബത്തേരി അഡീഷണല്‍ ഐസിസിഎസ് പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ കീഴിലെ തരുവണ-തൊണ്ണമ്പറ്റ കുന്ന്, വെള്ളമുണ്ട-നടാഞ്ചേരി റോഡ്, പീച്ചങ്കോട്-അകമനച്ചാല്‍ റോഡ്, തരുവണ-ഏഴാംമൈല്‍, പുളിഞ്ഞാമ്പറ്റ എന്നിവിടങ്ങളില്‍ നാളെ (സെപ്റ്റംബര്‍ എട്ട്) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.
ഹോർമുസിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ; മേഖലയിൽ പ്രവേശിക്കുന്ന കപ്പൽ ഉപരോധ പട്ടികയിൽ ചേർക്കും
ഹോർമുസ് കടലിടുക്കിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ. ഗൾഫിലെ പ്രദേശങ്ങൾ ഈ നിയന്ത്രിത മേഖലയിൽ ഉൾപ്പെടുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി വ്യക്തമാക്കി. അമേരിക്കൻ നാവികസേന ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള പ്രദേശത്തുനിന്നാണ് ഈ നിയന്ത്രിത മേഖല ആരംഭിക്കുന്നതെന്നും നിയന്ത്രിത മേഖലയിലേക്ക് പ്രവേശിക്കുന്ന ഏതൊരു കപ്പലും ഇറാന്റെ ഉപരോധ പട്ടികയിൽ ചേർക്കുമെന്നും റെസായി പറഞ്ഞു.അതിനിടെ, ഹോർമുസിലെ കപ്പൽച്ചാലിന്റെ കാര്യത്തിൽ ഒമാനുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ അവയിൽ ഒപ്പുവെക്കുമെന്നും റെസായി കൂട്ടിച്ചേർത്തു. ഇറാനെതിരെയുള്ള അമേരിക്കയുടെ ആക്രമണങ്ങൾക്ക് അതിവേഗം ശക്തവും കൂടുതൽ വേദനാജനകവുമായ പ്രതികരണം നേരിടേണ്ടിവരുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബാഫ് പ്രസ്താവനയിൽ പറഞ്ഞു. ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ഇന്നലെ അമേരിക്ക ആക്രമിച്ചതിനു പിന്നാലെ, ആറു കപ്പലുകൾ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് ലക്ഷ്യം വച്ചിരുന്നു. അമേരിക്കയുടെ മൂന്നു കപ്പലുകൾ ഉൾപ്പടെ ഹോർമുസ് കടലിടുക്കിൽ ബദൽ ജലപാത ഉപയോഗിച്ച മൂന്നു എണ്ണക്കപ്പലുകൾക്കു നേരെയാണ് ഇറാന്റെ ആക്രമണം.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ അധ്യാപകർക്കും അങ്കണവാടി ജീവനക്കാർക്കും ആദരം
പടിഞ്ഞാറത്തറ: അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ സ്കൂളുകൾക്കും അങ്കണവാടി ജീവനക്കാർക്കുമായി ആദരവ് ചടങ്ങുകൾ സംഘടിപ്പിച്ചു.സ്കൂളുകൾക്കും അധ്യാപകർക്കും ഉപഹാരസമർപ്പണം.ഗ്രാമപഞ്ചായത്തിലെ സ്കൂളുകൾക്കും അധ്യാപകർക്കും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉപഹാരങ്ങളും മെമന്റോകളും വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ രംഗത്തിന് കരുത്തേകുന്നതിൽ വിദ്യാലയങ്ങളുടെയും അധ്യാപകരുടെയും പങ്ക് നിസീമമാണെന്ന് മന്ത്രി പറഞ്ഞു.ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന മറ്റൊരു ചടങ്ങിൽ പഞ്ചായത്തിലെ 31 അങ്കണവാടികളിലെ അധ്യാപകരെ ആദരിച്ചു. പ്രാഥമിക ശിശുവിദ്യാഭ്യാസ രംഗത്തും കുരുന്നുകളുടെ പരിചരണത്തിലും നൽകുന്ന മികച്ച സേവനങ്ങളെ മുൻനിർത്തി സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അസ്മ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അധ്യാപകർക്ക് ആശംസാപത്രവും ഉപഹാരങ്ങളും കൈമാറി. കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസത്തിനും സാമൂഹിക വളർച്ചയ്ക്കും അടിത്തറയിടുന്നതിൽ അങ്കണവാടി അധ്യാപകരുടെ പങ്ക് വളരെ വലുതാണെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.ലഭിച്ച അംഗീകാരം വരുംദിവസങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാൻ പ്രചോദനമാകുമെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. അധ്യാപക ദിനാഘോഷ ചടങ്ങുകളിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ സാജിത നൗഷാദ്, ഹാരിസ് കണ്ടിയൻ, അമ്പിളി യു സി, ശ്രീജിത്ത്,നജ്മത്,സുഹറ,ശാന്ത,ബീന തുടങ്ങിയവർ പങ്കെടുത്തു..
പ്രവാസി പെൻഷൻ കുടിശ്ശിക നൽകുന്നതിന് സർക്കാർ തയ്യാറാകണം: കേരള പ്രവാസി സംഘം
പുൽപള്ളി: മൂന്ന് മാസമായി കുടിശ്ശികയായ പ്രവാസി പെൻഷൻ നൽകുന്നതിന് സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള പ്രവാസി സംഘം മുള്ളൻകൊല്ലി പഞ്ചായത്ത് കൺവൻഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വർഷമായി കുടിശ്ശികയില്ലാതെ നൽകിയിരുന്ന പ്രവാസി പെൻഷൻ ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കുടിശ്ശികയാണ്. പെൻഷൻ നൽകുന്നതിന് സർക്കാർ തയ്യാറാകാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കുമെന്ന് കൺവൻഷൻ മുന്നറിയിപ്പ് നൽകി. പഞ്ചായത്തിലെ പ്രവാസികളുടെ പുനരധിവാസത്തിന് പഞ്ചായത്ത് ഭരണസമിതി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രവാസി സംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ജില്ലാ സെക്രട്ടറിയുമായ അഡ്വ: സരുൺ മാണി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ജോബിഷ് ജോർജ്ജ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ സി പി വിൻസന്റ് പതാക ഉയർത്തി. മുള്ളൻകൊല്ലി പഞ്ചായത്ത് മെമ്പർ ജിഷ സെബാസ്റ്റ്യൻ, സിപിഐ (എം) പാടിച്ചിറ ലോക്കൽ കമ്മിറ്റി സെക്രട്ടറി സണ്ണി ജോസഫ്, പ്രവാസി സംഘം പുൽപള്ളി ഏരിയ സെക്രട്ടറി അഡ്വ: വിനു മാത്യു എന്നിവർ സംസാരിച്ചു.പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി ജോബിഷ് ജോർജ്ജ് (പ്രസിഡന്റ്), അനീഷ് ബി (സെക്രട്ടറി), വിഷ്ണു സജി (ട്രഷറർ) എന്നിവരടങ്ങുന്ന ഒൻപതംഗ കമ്മിറ്റിയെ കൺവൻഷൻ തിരഞ്ഞെടുത്തു.
തൃക്കൈപ്പറ്റ മഹാ ശിവക്ഷേത്രം; സർവ്വൈശ്വര്യ പൂജ നടത്തി
തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാ ശിവക്ഷേത്രത്തിൽ നാലമത് സർവ്വേശ്വര്യ പുജയും അന്നദാനവും നടത്തി.അഡ്വക്കറ്റ് പി.ചാത്തുകുട്ടി ഉദ്ഘാടനം ചെയ്തു .ട്രസ്റ്റി ബോർഡ് ചെയർമാൻ സി.ആർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ക്ഷേത്ര കമ്മറ്റിയംഗവും മുപ്പൈനാട് ഗ്രാമപഞ്ചയത്ത് പ്രസിഡൻ്റുമായ വി കേശവനെയും , നീറ്റ് പരിക്ഷയിൽ ഉന്നത വിജയം നേടി എം ബി ബി എസിന് പ്രവേശനം ലഭിച്ച പി എസ് അഹല്യയേയും ചടങ്ങിൽ അനുമോദിച്ചു. പ്രസിഡൻ്റ് ഏ ബി മധു. സെക്രട്ടറി മോഹനചന്ദ്രൻ , ട്രസ്റ്റി ബോർഡ് അംഗങ്ങളായ എൻ.കെ ഗോപി, കെ.ജി ധനപാലൻ, കെ. എ രാധാകൃഷ്ണൻ കമ്മറ്റി അംഗം എ വി മനോജ്, പ്രസന്ന പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു . എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച ക്ഷേത്രത്തിൽ സർവ്വ ഐശ്വര്യപുജയും അന്നദാനവും നടക്കും. പൂജാവിധികൾക്കും അന്നദാനത്തിനും ഭക്തർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം.
സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ്
തുടർച്ചയായ അഞ്ചാം തവണയും ചാമ്പ്യൻ മാരായി വയനാട്കൽപറ്റ : തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ അഞ്ചാം തവണയും വയനാട് ചാമ്പ്യൻമാരായി. രണ്ടാം സ്ഥാനത്തുള്ള ഇടുക്കി 23 പോയിൻ്റ് നേടിയപ്പോൾ വയനാട് 57 പോയിൻ്റ് കരസ്ഥമാക്കി.വിജയികൾക്കുള്ള ട്രോഫി തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി രാജേഷിൽ നിന്നും വയനാട് ജില്ലാ ടീം സ്വീകരിച്ചു. വിജയികളെ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ അഭിനന്ദിച്ചു
ഫിദ ഫൈസലിന്റെ കവിതാസമാഹാരം ‘തുടിപ്പിന്റെ ദൂരം’ പ്രകാശനം ചെയ്തു.
മുട്ടിൽ:മാനുഷീക മൂല്യങ്ങൾ പ്രകാശിക്കുന്നതാണ് സാഹിത്യമെന്ന പ്രകാശങ്ങളെന്ന് എഴുത്തുക്കാരൻ അർഷാദ് ബത്തേരി പറഞ്ഞു.മുട്ടിൽ സ്വദേശിയായ നവ എഴുത്തുക്കാരി ഫിദ ഫാത്തിമയുടെ ,,തുടിപ്പിന്റെ ദൂരം..കവിതാ പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അർഷാദ് ബത്തേരി.സമൂഹത്തിലെ ഇരുട്ടായി മാറുന്ന അപച്യുതികൾക്കെതിരെ ചോദ്യം ചോദിക്കുകയാണ് യഥാർത്ഥത്തിൽ എഴുത്തുക്കാരൻ ചെയ്യുന്നതെന്നും അർഷാദ് ബത്തേരി പറഞ്ഞു.ജീവിതത്തിലെ നേരനുഭവങ്ങളുടെ നേർസാക്ഷ്യമുള്ള രചനാ വൈഭവത്താൽ ശ്രദ്ധേയായ യുവ എഴുത്തുകാരി ഫിദ ഫൈസലിന്റെ ആദ്യ കവിതാസമാഹാരം ‘തുടിപ്പിന്റെ ദൂരം’ മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ചാണ് പുസ്തകപ്രകാശന ചടങ്ങിൽ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർശശി പന്നിക്കുഴി, അധ്യഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ മുഫീദ തസ്നി ഉദ്ഘാടനം നിർവ്വഹിച്ചു.പുസ്തകം ജേഷ്ട പിതാവ് സിദീഖ് ചാലിൽ ഏറ്റ് വാങ്ങി.മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ലീന സി. നായർ,WMO ജോയന്റ് സെക്രട്ടറി മുഹമ്മദ് ഷാ മാസ്റ്റർ, വൈത്തിരി താലൂക്ക്ലൈബ്രറി കൗൺസിൽ സെക്രട്ടറി സുമേഷ് സി.എം, ജീനിയസ് ബുക്ക് ഡയറക്ടർ റഹ്മാൻ കട്ടയാട്,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മുട്ടിൽ അഷ്റഫ് കൊട്ടാരം,സോലസ് കൺവീനർ റെജി, മുഹമ്മദലി,എന്നിവർ ആശംസകൾ നേർന്നു. ആലിക്കുെഞ്ഞ് പാലിയത്ത് ഫിദക്ക് പ്രത്യേകം ഉപഹാരം നൽകി.ജീവിതാനുഭവങ്ങളും മനുഷ്യബന്ധങ്ങളും വികാരങ്ങളും പ്രതീക്ഷകളും ഉൾച്ചേർന്ന കവിതകളാണ് ‘തുടിപ്പിന്റെ ദൂരം’ എന്ന സമാഹാരത്തിലൂടെ ഫിദ ഫൈസൽ വായനക്കാരിലേക്ക് എത്തിക്കുന്നത്. യുവതലമുറയുടെ എഴുത്തിൽ ശ്രദ്ധേയമായൊരു സാന്നിധ്യമായി മാറാനുള്ള ഫിദയുടെ ശ്രമത്തിന്റെ ഭാഗമായാണ് ആദ്യ കവിതാസമാഹാരം പുറത്തിറങ്ങുന്നത്.
അധ്യാപക ദിനാഘോഷം നടത്തി
തൊണ്ടർനാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അധ്യാപക സംഘമവും പഞ്ചായത്തിലെ സിനിയർ അധ്യാപകരെയും വിവിധ അവാർഡ് ജേതാക്കളായ അധ്യാപകരെയും ആദരിക്കുകയും ചെയ്തു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ ചടങ്ങ് ഉത്ഘാടനം ചെയ്തു.തൊണ്ടർനാട് എം .ടി .എം.എച്ച്.എസ്.എസ് ഇൽ വെച്ച് നടന്ന ചടങ്ങിന് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിന്റോ കല്ലിങ്കൽ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.എം.പ്രമോദ് മാസ്റ്റർ ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ മുഖ്യാഥിതി ആയിരുന്നു. മാനന്തവാടി വിദ്യഭ്യാസ ഉപജില്ല ഡയറക്ടർ അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീതാ രാമൻ ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ആലികുട്ടി ആറങ്ങാടൻ, ഷെബിറ മൊയ്തു ബ്ലോക്ക് മെമ്പർ മാരായ അബ്ദുള്ള കേളോത്ത്, സിനി മാണിശ്ശേരി ജനപ്രതിനിധികളായ ബിന്ദു മറിയം, ഗീത ബാബു, ബെക്സി സണ്ണി, ശംഭു, പ്രസന്ന ടീച്ചർ, ശ്രീജ രാജേഷ്,ബീന ജോസഫ്, രാമൻ പയ്യമ്പള്ളി, ഹാരിസ് വാഴയിൽ, ചന്തു മണപാട്ടിൽ, രജിഷ കേളോത്ത്, മുഹ്സിൻ മാസ്റ്റർ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി മൊയ്തു, കൃഷ്ണൻ മാസ്റ്റർ, മഞ്ജു ടി രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജിജി ജോണി, പടയൻ അബ്ദുള്ള, സത്യൻ മാഷ്, രാജേഷ് കെ എൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിജു. ടി, കെ ടി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ചന്തുമാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു ചടങ്ങിന് പഞ്ചായത്ത് എഡ്യൂക്കേഷൻ കമ്മിറ്റി കൺവീനർ ബിന്ദു കെ കെ നന്ദി പറഞ്ഞു
അഞ്ചര പതിറ്റാണ്ടിൻ്റെ അഭിനയ വിസ്മയം: മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ
കൊച്ചി: വിസ്മയിപ്പിക്കുന്ന വേഷപ്പകർച്ചകളിലൂടെ അരനൂറ്റാണ്ടിലേറെയായി സിനിമാസ്വാദകരുടെ മനസ്സിൽ സിംഹാസനമുറപ്പിച്ച മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ. ഞായറാഴ്ച രാത്രി മുതൽ തന്നെ താരത്തിന് ആശംസകളുമായി നൂറുകണക്കിന് ആരാധകരാണ് രംഗത്തെത്തിയിട്ടുള്ളത്. തുടർന്ന് വീഡിയോ കോളിലൂടെ നേരിട്ടെത്തി മമ്മൂട്ടി ആരാധകരുടെ സ്നേഹത്തിനും ആശംസകൾക്കും നന്ദി അറിയിച്ചു.1971 ഓഗസ്റ്റ് 6-ന് പുറത്തിറങ്ങിയ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിൽ ബഹദൂറിനൊപ്പമുള്ള ഒറ്റ സീനിലൂടെയാണ് മമ്മൂട്ടി സിനിമാജീവിതത്തിന് തുടക്കമിട്ടത്. 1973-ലെ ‘കാലചക്രം’ എന്ന ചിത്രത്തിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ സംഭാഷണം പറഞ്ഞു. എം.ടി. വാസുദേവൻ നായർ ഒരുക്കിയ ‘ദേവലോകം’ എന്ന ചിത്രം പൂർത്തിയായില്ലെങ്കിലും, 1980-ൽ കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത ‘മേള’ മമ്മൂട്ടിയുടെ കരിയറിൽ വലിയ വഴിത്തിരിവായി. പിന്നീട് ഐ.വി. ശശി, ജോഷി, പി.ജി. വിശ്വംഭരൻ, സത്യൻ അന്തിക്കാട് തുടങ്ങി പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിലൂടെ അദ്ദേഹം ഇന്ത്യൻ സിനിമയിലെ തന്നെ പകരംവെക്കാനില്ലാത്ത പ്രതിഭയായി വളർന്നു.ദേശീയ-സംസ്ഥാന തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ അദ്ദേഹത്തെ ഈ 75-ാം പിറന്നാൾ വർഷത്തിൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു. നേരത്തെ പദ്മശ്രീ പുരസ്കാരവും, നാല് ദേശീയ ചലച്ചിത്ര അവാർഡുകളും, ഒൻപത് സംസ്ഥാന പുരസ്കാരങ്ങളും, കേരള പ്രഭ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ കേരള, കാലിക്കറ്റ്, എം.ജി സർവ്വകലാശാലകൾ ഡി.ലിറ്റ് നൽകിയും അദ്ദേഹത്തെ ആദരിച്ചു. തന്റെ സിനിമാ യാത്രയിൽ ഇന്നും പുതിയ പരീക്ഷണ ചിത്രങ്ങളുമായി സജീവമാണ് മമ്മൂട്ടി.
'ഓരോ വിദ്യാര്‍ത്ഥിയുടെയും ജീവന് വിലപ്പെട്ടത്, അത് സംരക്ഷിക്കപ്പെടണം'; ഡൽഹി അപകടത്തിൽ രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ പ്രതികരിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഓരോ വിദ്യാര്‍ത്ഥിയുടെയും ജീവന് വിലപ്പെട്ടതാണെന്നും എന്തുവിലകൊടുത്തും അത് സംരക്ഷിക്കപ്പെടണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോളേജുകളിലും സര്‍വകലാശാലകളിലും നല്ല ഹോസ്റ്റലുകളുടെ അഭാവം കാരണം വിദ്യാര്‍ത്ഥികള്‍ പിജികളില്‍, 40 പേരടങ്ങുന്ന ഗ്രൂപ്പുകളായി താമസിക്കുന്നു. മനുഷ്യത്വരഹിതമായ സാഹചര്യങ്ങളില്‍ താമസിക്കാന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതരാകുന്നുവെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
'അമൽ അടക്കമുള്ളവരുടെ പ്രളയ രക്ഷാപ്രവർത്തനത്തിന് അനുമോദനം, 50,000 രൂപ പിഴത്തുക ഹൈക്കോടതി അഭിഭാഷകർ അടയ്ക്കും'
പത്തനംതിട്ട: ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ആറന്മുളയില് ഓഫ് റോഡ് വാഹനത്തിന് എംവിഡി ചുമത്തിയ അന്‍പതിനായിരം രൂപ പിഴത്തുക ഹൈക്കോടതി അഭിഭാഷകര്‍ അടയ്ക്കുമെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ. ആറന്മുളയില് വള്ളസദ്യ നേര്‍ച്ചയായി നടത്തിയ ഹൈക്കോടതിയിലെ അഭിഭാഷകരാണ് പിഴത്തുക അടയ്ക്കുക.അമല്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് അനുമോദനമായിട്ടാണ് ഈ തുക കൈമാറുന്നതെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അബിന്‍ വര്‍ക്കി ഇക്കാര്യം പറഞ്ഞത്. അഭിഭാഷകര്‍ക്ക് അബിന്‍ വര്‍ക്കി നന്ദി പറയുകയും ചെയ്തു.
ചുട്ടുപൊള്ളും; സംസ്ഥാനത്ത് രണ്ട്ദി വസം ഉയര്‍ന്ന താപനിലക്ക് സാധ്യത, ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചൊവ്വ വരെ താപനില സാധാരണയെക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ നിര്ദ്ദേ ശങ്ങള്‍ പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.

