ന്യൂഡൽഹി: ലോക്സഭയിൽ കേരളീയ വേഷത്തിൽ എത്തി പ്രിയങ്ക ഗാന്ധി വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ ചെറുപതിപ്പ് കൈയിൽ ഉയർത്തിപിടിച്ചുകൊണ്ടാണ് പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്. പ്രിയങ്കയ്ക്കു പിന്നാലെ മഹാരാഷ്‌ട്രയിൽനിന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കോണ്‍ഗ്രസ് എംപി രവീന്ദ്ര വസന്ത്റാവു ചവാനും സത്യപ്രതിജ്ഞ ചെയ്തു.
വലിയ കയ്യടികളോടെയാണ് പ്രിയങ്കയെ കോൺഗ്രസ് എംപിമാർ പാർലമെന്‍റിൽ സ്വഗതം ചെയ്തത്. പ്രിയങ്ക കൂടിയെത്തിയതോടെ നെഹ്റു കുടുംബത്തില്‍ നിന്നുള്ള 3 പേര്‍ പാര്‍ലമെന്‍റില്‍ സാന്നിധ്യമാകുകയാണ്. സഹോദരൻ രാഹുൽ ഗാന്ധി ലോക്സഭാംഗവും മാതാവ് സോണിയ ഗാന്ധി രാജ്യസഭാംഗവുമാണ്. എഐസിസി ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി കൂടി പാർലമെന്‍റിൽ എത്തുന്നത് കോൺഗ്രസിനു കരുത്താകുമെന്നാണ് വിലയിരുത്തൽ.
സത്യപ്രതിജ്ഞയ്ക്കുശേഷം ലോക്സഭയിൽ പ്രിയങ്ക ഗാന്ധി ആദ്യമുന്നയിക്കുക വയനാട് ഉരുൾപൊട്ടൽ വിഷയമായിരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചിരുന്നു. വയനാട് ദുരന്തനിവാരണ പാക്കേജ് വൈകുന്നത് പ്രിയങ്ക ലോക്സഭയിലെ തന്‍റെ കന്നി പ്രസംഗത്തിൽ ചോദ്യം ചെയ്യുമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞിരുന്നു.
സത്യപ്രതിജ്ഞയ്ക്കു പിന്നാലെ ശനിയാഴ്ച പ്രിയങ്ക ഗാന്ധി 2 ദിവസം സന്ദർശനത്തിനായി വയനാട്ടിലെത്തും. പ്രവര്‍ത്തകർക്ക് നന്ദി അറിയിക്കുന്നതിന്‍റെ ഭാഗമായാണ് പ്രിയങ്കയുടെ സന്ദര്‍ശനമെന്നാണ് വിവരം.