എഴുത്തിന്റെ കുലപതിക്ക് വിട. മഹാസാഹിത്യകാരൻ എം.ടി വാസുദേവൻ നായർ ഇനി ഓർമ. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തില്‍ നടക്കും. എം.ടിയുടെ ആഗ്രഹ പ്രകാരം പൊതുദർശനം ഒഴിവാക്കിയിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് ഭൗതിക ശരീരം കോഴിക്കോട് കൊട്ടാരം റോഡിലെ വസതിയായ സിതാരയിലെത്തിച്ചത്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു. മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ വിയോഗത്തില്‍ അനുശോചിച്ച് ആദര സൂചകമായി ഇന്നും നാളെയും സംസ്ഥാന സർക്കാർ ഔദ്യോഗികമായി ദുഃഖം ആചരിക്കും. 26-ന് ചേരാനിരുന്ന മന്ത്രിസഭായോഗം ഉള്‍പ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നല്‍കി. എം.ടി വാസുദേവൻ നായരുടെ നിര്യാണത്തില്‍ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് കെപിസിസി. മഹാത്മ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്‍റെ 100-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്താനിരുന്ന സമ്മേളനങ്ങള്‍ കോണ്‍ഗ്രസ് സ്ഥാപക ദിനമായ ഡിസംബർ 28-ലേക്ക് മാറ്റി. കഴിഞ്ഞ 15-നാണ് എം.ടിയെ ശ്വാസകോശ സംബന്ധിയായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നീർക്കെട്ട് വർധിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നാലാം ദിവസം ഹൃദയാഘാതമുണ്ടായി ആരോഗ്യനില കൂടുതല്‍ വഷളായി. ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നതിനിടെ നില കൂടുതല്‍ വഷളായി. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ പരിശോധിച്ചു വരികയായിരുന്നു. രാത്രി ഒൻപതോടെ വൃക്കകളുടെയും ഹൃദയത്തിന്‍റെയും പ്രവർത്തനം മന്ദഗതിയിലായി. പിന്നീട് രാത്രി പത്ത് മണിയോടെ ഡോക്ടർമാർ മരണം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

കമ്മ്യൂണിറ്റി നഴ്‌സ് കൂടിക്കാഴ്ച
പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കമ്മ്യൂണിറ്റി നഴ്സ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.