സർക്കാർ തലത്തിലും ഒട്ടേറെ മാറ്റങ്ങള്‍ 2025 മുതല്‍ നിലവില്‍ വരികയാണ്. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങള്‍ മുതല്‍ വിവിധ സർക്കാർ ഓഫീസുകളിലും വകുപ്പുകളിലും മാറ്റങ്ങള്‍ വരികയാണ്. അവ ഏതെക്കെയെന്ന് പരിശോധിക്കാം.
പഞ്ചായത്ത് സേവനങ്ങള്‍ ഇനി ഓണ്‍ലൈൻ വഴി മാത്രം
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുള്ള സേവനങ്ങള്‍ ഈ വർഷം മുതല്‍ പൂർണ്ണമായി ഓണ്‍ലൈൻ വഴിയാക്കും. കെ-സ്മാർട്ട് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ എല്ലാ കോർപ്പറേഷനുകളിലും നഗരസഭകളിലുമാണ് നടപ്പിലാക്കുന്നത്. ഏപ്രില്‍ മുതല്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പദ്ധതി വ്യാപിപ്പിക്കും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള സേവനങ്ങള്‍ സമയബന്ധിതമായി ഓഫീസുകളില്‍ പോകാതെ തന്നെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്ന് ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി മൊബൈല്‍ ആപ്പും പുറത്തിറക്കും. തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി ഇൻഫർമേഷൻ കേരള മിഷനാണ് കെ-സ്മാർട്ട് വികസിപ്പിച്ചത്. കെ-സ്മാർട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങള്‍ക്കായുള്ള അപേക്ഷകളും പരാതികളും ഓണ്‍ലൈനായി സമർപ്പിക്കാനും അവയുടെ സ്റ്റാറ്റസ് ഓണ്‍ലൈനായി തന്നെ അറിയാനും സാധിക്കും. അതിനായി അപേക്ഷകളുടെയും പരാതികളുടെയും കൈപ്പറ്റ് രസീത് പരാതിക്കാരന്റെ/അപേക്ഷകന്റെ ലോഗിനിലും വാട്സാപ്പിലും ഇ-മെയിലിലും ലഭ്യമാകുന്ന ഇന്റഗ്രേറ്റഡ് മെസേജിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഇനി സ്മാർട്ട് ആർ.ടി ഓഫീസുകള്‍
സമയക്രമത്തില്‍ ഉള്‍പ്പടെ മാറ്റം വരുത്തി സംസ്ഥാനത്തെ ആർടി ഓഫീസുകള്‍ ഈ വർഷം മുതല്‍ സ്മാർട്ടാകും. പരാതികളും അപേക്ഷകളും ഓണ്‍ലൈനിലൂടെ സ്വീകരിക്കുന്നതിലൂടെ ആർടി ഓഫീസുകളിലെ ഇടനിലക്കാരെ പൂർണമായും ഒഴിവാക്കും. രാവിലെ 10:15 മുതല്‍ ഉച്ചയ്ക്ക് 1:15 വരെ മാത്രമായി ജനങ്ങളുടെ സന്ദർശന സമയം പരിമിതപ്പെടുത്തും. ഉച്ചവരെ ലഭിക്കുന്ന പരാതികളിലും അപേക്ഷകളിലുമുള്ള തുടർനടപടിയെടുക്കാനാകും ഉച്ചകഴിഞ്ഞുള്ള സമയം ഉപയോഗിക്കുക. ഇതിലൂടെ പരാതികളിലും അപേക്ഷകളിലും മോട്ടർ വാഹനവകുപ്പിന്റെ നടപടി വേഗത്തിലാക്കുകയാണു ലക്ഷ്യം. 24 മണിക്കൂറും എവിടെ നിന്നും പരാതി നല്‍കാനാകും. അധിക വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പറിലേക്ക് ഉദ്യോഗസ്ഥർ ബന്ധപ്പെടും.പരാതികളും അപേക്ഷകളും ഇനി മുതല്‍ ഇമെയില്‍ വഴി അയ്ക്കാൻ കഴിയും. ഇ-മെയില്‍ സൗകര്യമില്ലാത്തവർക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി പരാതികള്‍ സമർപ്പിക്കാനാകും.
പി.എസ്.സി അഭിമുഖ തീയതി മാറ്റം ഇനി പ്രൊഫൈല്‍ വഴി മാത്രം
കേരള പബ്ലിക് സർവീസ് കമ്മീഷൻ അഭിമുഖം നിശ്ചയിച്ച തീയതിയില്‍ മാറ്റം ആവശ്യപ്പെട്ടുള്ള ഉദ്യോഗാർഥികളുടെ അപേക്ഷ ഇനി പ്രൊഫൈല്‍ വഴി മാത്രം. ജനുവരി ഒന്ന് മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. ഇതിന് ശേഷം തപാല്‍, ഇ-മെയില്‍ വഴി സമർപ്പിക്കുന്ന അപേക്ഷ പരിഗണിക്കില്ലെന്ന് പി.എസ്.സി അറിയിച്ചു. അഭിമുഖ ദിവസം മറ്റു പി.എസ്.സി പരീക്ഷയിലോ, സംസ്ഥാന, ദേശീയ തലത്തിലുള്ള മത്സര പരീക്ഷയിലോ, യൂണിവേഴ്സിറ്റി പരീക്ഷയിലോ പങ്കെടുക്കേണ്ടിവരുന്ന ഉദ്യോഗാർത്ഥിക്ക് അഭിമുഖ തീയതിയില്‍ മാറ്റം ആവശ്യപ്പെട്ടുകൊണ്ട് സ്വന്തം പ്രൊഫൈല്‍ വഴി അപേക്ഷ സമർപ്പിക്കാനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. പ്രൊഫൈലില്‍ പ്രവേശിച്ചാല്‍ റിക്വസ്റ്റ് എന്ന ടൈറ്റിലില്‍ കാണുന്ന ഇന്റർവ്യൂ ഡേറ്റ് ചേഞ്ച് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖ തീയതിക്ക് മുൻപായി സമർപ്പിക്കുന്നതും നിശ്ചയിച്ച ഇന്റർവ്യൂ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താൻ പറ്റുന്നതുമായ അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.