ബിയോണ്ട് ദ ബസ് ലഹരിവിരുദ്ധ ലോഗോ പ്രകാശനം ചെയ്തു.
നടവയൽ: നടവയൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബിയോണ്ട് ദ ബസ് ലഹരിവിരുദ്ധ ലോഗോ പ്രകാശനം ചെയ്തു. ഇസാഫ് ബാങ്കിന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായി ഇസാഫ് ഫൗണ്ടേഷനും വയനാട് ജില്ലാ നാർക്കോട്ടിക്സ് സെല്ലും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല 'ഇസാഫ് ബാലജ്യോതി കാവൽ–തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പെയിന്റെ ഭാഗമായാണ് ലോഗോ പ്രകാശനം നടന്നത്.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ കെ ജെ ബിജു അധ്യക്ഷത വഹിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഷ്മ രമേഷ് ഉദ്ഘാടനം നിർവഹിച്ചു. പനമരം സർക്കിൾ ഇൻസ്‌പെക്ടർ കെ എസ് ജിഷ്ണു മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ എം വിജയൻ ലഹരിവിരുദ്ധ സന്ദേശവുമായി ഗോൾ കിക്ക് ഓഫ് നിർവഹിച്ചു.പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ബോധവൽക്കരണ കലാപരിപാടികൾ, അവതരണങ്ങൾ, ഫുട്ബോൾ സന്ദേശപരിപാടി എന്നിവ അവതരിപ്പിക്കുകയും ചെയ്തു. പി വിൻ വിൽസൺ, സ്നോവി, കെ എ അമൽ, വി ജിംഷ, സിസ്റ്റർ പി വി സിനി എന്നിവർ സംസാരിച്ചു.
പ്രിയദര്‍ശിനി പദ്ധതി തുടങ്ങി ഒരു മാസം; KSRTCക്ക് പ്രതിമാസം 75 കോടിയുടെ നഷ്ടമെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. പദ്ധതി ജനങ്ങള്‍ ഏറ്റെടുത്തെങ്കിലും കെഎസ്ആര്‍ടിസിക്ക് നഷ്ടമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സൗജന്യ യാത്രയില്‍ കെഎസ്ആര്‍ടിക്ക് ഇതുവരെ 75 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പ്രതിദിനം 2.5 കോടിയുടെ വരുമാനം നഷ്ടമാകുന്നുണ്ടെന്നുംകണക്കുകള്‍ വ്യക്തമാക്കുന്നു.പദ്ധതിയുടെ ഭാഗമായി വനിതാ യാത്രക്കാരുടെ എണ്ണത്തില്‍ 40 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. പ്രതിദിനം ശരാശരി 7.25 ലക്ഷം സ്ത്രീകളാണ് യാത്ര ചെയ്യുന്നത്. ഇതുവരെ സൗജന്യ യാത്ര പ്രയോജനപ്പെടുത്തിയത് 1.87 കോടി സ്ത്രീകളാണ്. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നാണ്. നിലവില്‍ 3125 ഓര്‍ഡിനറി ബസുകളാണ് പദ്ധതിക്കായി സര്‍വീസ് നടത്തുന്നത്.
'ഈ കളി വെച്ച് ഞങ്ങള്‍ ഫൈനൽ അർഹിക്കുന്നില്ല'; തോൽവിക്ക് പിന്നാലെ തുറന്നടിച്ച് എംബാപ്പെ
ലോകകപ്പ് സെമി ഫൈനലിൽ സ്പെയിനിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റ് പുറത്തായതിന് പിന്നാലെ സഹതാരങ്ങളെയും ടീമിന്‍റെ തന്ത്രങ്ങളെയും പരസ്യമായി തള്ളിപ്പറഞ്ഞ് ക്യാപ്റ്റൻ കിലിയൻ എംബാപ്പെ. ഫ്രാൻസിന്‍റെ കളി ഒട്ടും നിലവാരമില്ലാത്തതായിരുന്നുവെന്നും ലോകകപ്പ് ഫൈനലിൽ എത്താൻ തങ്ങൾ ഒട്ടും അർഹരായിരുന്നില്ലെന്നും എംബാപ്പെ തോല്‍വിക്കുശേഷം തുറന്നുപറഞ്ഞു. മത്സരത്തിലുടനീളം തന്ത്രപരമായി സ്പെയിൻ ഫ്രാൻസിനെ അടിച്ചമർത്തുകയായിരുന്നു. ഫ്രാൻസിന്‍റെ കരുത്തുറ്റ ആക്രമണനിരയെ പൂർണമായും പൂട്ടിയ സ്പെയിൻ, ഫ്രഞ്ച് പ്രതിരോധത്തിന്‍റെ പിഴവുകൾ കൃത്യമായി മുതലെടുക്കുകയും ചെയ്തു. മത്സരശേഷമുള്ള പത്രസമ്മേളനത്തിലാണ് എംബാപ്പെ സഹതാരങ്ങൾക്കെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്.കളിയിൽ ഫ്രാൻസ് പൂർണ്ണ പരാജയമായിരുന്നുവെന്ന് എംബാപ്പെ തുറന്നുപറഞ്ഞു. തന്ത്രപരമായിട്ടോ സാങ്കേതികമായിട്ടോ ഞങ്ങൾ ഉദ്ദേശിച്ച രീതിയിലുള്ള ഒരു കളിയല്ല ഗ്രൗണ്ടിൽ പുറത്തെടുത്തത്. ഒരു ലോകകപ്പ് സെമി ഫൈനലിൽ ചെയ്യേണ്ട അടിസ്ഥാന കാര്യങ്ങൾ പോലും ചെയ്യാതിരുന്നാൽ നിങ്ങൾക്ക് ഒരിക്കലും ജയിക്കാൻ കഴിയില്ല. ഞങ്ങളുടെ പന്തടക്കവും നീക്കങ്ങളും ഒരു സെമി ഫൈനലിന് ഒട്ടും യോഗ്യമായിരുന്നില്ല-എംബാപ്പെ വ്യക്തമാക്കി. സ്പെയിനെ ഉയർന്ന പ്രെസ്സിങ്ങിലൂടെ പ്രതിരോധിക്കാനായിരുന്നു തങ്ങളുടെ പദ്ധതിയെന്നും എന്നാൽ കളി നിയന്ത്രിക്കുന്നതിൽ സ്പെയിൻ തങ്ങളേക്കാൾ എത്രയോ മുന്നിലായിരുന്നുവെന്നും എംബാപ്പെ സമ്മതിച്ചു.
ഗില്ലും അക്ഷറും സുന്ദറും തിളങ്ങി, രോഹിത്തിനും കോലിക്കും നിരാശ, ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യക്ക് ആദ്യ ജയം
ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യക്ക് ആദ്യ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെയും അക്ഷര്‍ പട്ടേലിന്‍റെയും വാഷിംഗ്ടണ്‍ സുന്ദറിന്‍റെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടന്നു. 75 പന്തില്‍ 80 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. സുന്ദര്‍ 52 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ അക്ഷര്‍ 57 റണ്‍സുമായി പുറത്താകാതെ നിന്നു. രോഹിത് ശര്‍മയും(11) വിരാട് കോലിയും(5), കെ എല്‍ രാഹുലും(1) നിരാശപ്പെടുത്തിയപ്പോള്‍ ശ്രേയസ് അയ്യര്‍ 35 റണ്‍സെടുത്തു. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്ച കാര്‍ഡിഫില്‍ നടക്കും. സ്കോര്‍ ഇംഗ്ലണ്ട് 47.5 ഓവറില്‍ 258ന് ഓള്‍ ഔട്ട്, ഇന്ത്യ 45.2 ഓവറില്‍ 262/4.
കളി മറന്ന് എംബാപ്പെയും ഒലീസെയും ഡെംബലെയും; ഫ്രാന്‍സിനെ പൂട്ടി സ്‌പെയ്ന്‍ ഫൈനലില്‍
2026 ഫിഫ ലോകകപ്പ് സെമി ഫൈനലില്‍ ഫ്രാന്‍സിനെ തകര്‍ത്ത് സ്‌പെയ്ന്‍ ഫൈനലില്‍. ഡാളസില്‍ നടന്ന വാശിയേറിയ സെമിഫൈനല്‍ പോരാട്ടത്തില്‍ കരുത്തരായ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടാണ് സ്‌പെയിന്‍ കലാശപ്പോരാട്ടത്തിലേക്ക് ടിക്കറ്റെടുത്തത്. ഇരു പകുതികളിലുമായി മികേല്‍ ഒയര്‍സബാല്‍, പെഡ്രോ പൊറോ എന്നിവരാണ് സ്‌പെയ്‌നിന്റെ ഗോളുകള്‍ നേടിയത്. 2010-ന് ശേഷം ആദ്യമായാണ് സ്‌പെയിന്‍ ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്മത്സരത്തിന്റെ 20-ാം മിനിറ്റില്‍ ഫ്രഞ്ച് താരം ലൂക്കാസ് ഡിഗ്‌നെ ലമിന്‍ യമാലിനെ ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് സ്‌പെയിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്ക് എടുത്ത മൈക്കല്‍ ഒയാര്‍സബാല്‍ പന്ത് വലയിലാക്കി സ്‌പെയിനിന് ലീഡ് നല്‍കി. ഇതോടെ ഫ്രാന്‍സ് മാനസികമായി തകര്‍ന്നു. പിന്നീട് അപകടകരമായ വിധത്തില്‍ ഗോളിലേക്കുള്ള നീക്കങ്ങളൊന്നും ഉണ്ടായതുമില്ല. രണ്ടാം പകുതിയില്‍ റൈറ്റ് ബാക്ക് പെഡ്രോ പോറോയിലൂടെ സ്‌പെയിന്‍ ലീഡ് ഇരട്ടിയാക്കി. ഈ ഗോള്‍ ഫ്രാന്‍സിനെ മത്സരത്തില്‍ നിന്ന് പൂര്‍ണമായും തകര്‍ന്നു.മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഫ്രഞ്ച് പ്രതിരോധത്തിന്റെ നട്ടെല്ലായ സെന്റര്‍ ബാക്ക് വില്യം സാലിബയ്ക്ക് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നത് ടീമിന് വലിയ തിരിച്ചടിയായി. കിലിയന്‍ എംബാപ്പെ, ഉസ്മാന്‍ ഡെംബലെ, മൈക്കല്‍ ഒലീസെ എന്നിവരുടെ സ്‌പെയ്‌നിന് കൃത്യമായ ഉത്തരമുണ്ടായിരുന്നു. മൂവരേയും പിടിച്ചുനിര്‍ത്താന്‍ സ്‌പെയ്‌നിന് സാധിച്ചു. ഇതോടെ ഈ ടൂര്‍ണമെന്റില്‍ ആദ്യമായി ഒരു മത്സരത്തില്‍ ഗോള്‍ നേടാനാവാതെ ഫ്രാന്‍സ് മടങ്ങി.ഇംഗ്ലണ്ട്-അര്‍ജന്റീന മത്സരത്തിലെ വിജയികളെ സ്‌പെയ്ന്‍ ഫൈനലില്‍ നേരിടും.
ബ്രസീൽ ഫാൻ ആയിരുന്ന ഞാൻ ഇപ്പോൾ അർജന്‍റീന ഫാൻ, തുറന്നുപറഞ്ഞ് രമേശ് ചെന്നിത്തല; നിർണായക ആവശ്യവുമായി വിജയ്‍യെ കാണും
ബ്രസീൽ ഫാൻ ആയിരുന്ന ഞാൻ ഇപ്പോൾ അർജന്‍റീന ഫാൻ ആയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. യുവാക്കളുടെ യഥാർത്ഥ ലഹരി ഫുട്ബോൾ പോലെയുള്ള കായിക വിനോദങ്ങളായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' പദ്ധതിയുടെ ഭാഗമായി രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച 'തൂഫാൻ വാറിയർ' പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെയുള്ള ഈ വലിയ പോരാട്ടത്തിന് പിന്തുണ തേടി ബുധനാഴ്ച 12 മണിക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയും സൂപ്പർ സ്റ്റാറുമായ വിജയിയെ കാണുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.അദ്ദേഹം നമ്മളെ സഹായിക്കുമെന്നാണ് പ്രതീക്ഷ. ലഹരി കടത്തിനെതിരെ അന്തർസംസ്ഥാന തലത്തിൽ ശക്തമായ പ്രതിരോധം തീർക്കുന്നതിനായി കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായി നേരത്തെ സംസാരിച്ചതായും ചെന്നിത്തല അറിയിച്ചു. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും വിഷയം ചർച്ച ചെയ്തിട്ടുണ്ട്.സംസ്ഥാനത്ത് 'ഓപ്പറേഷൻ തൂഫാൻ' ആരംഭിക്കുമ്പോൾ ലഹരി വ്യാപനം ഇത്രയും ഭീതിജനകമായ അവസ്ഥയിലാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. വെറും 42 ദിവസത്തിനുള്ളിൽ ആറായിരത്തോളം പേരെയാണ് പദ്ധതിയുടെ ഭാഗമായി പിടികൂടിയത്. ഈ ചുരുങ്ങിയ കാലയളവിൽ 70 കോടിയിലേറെ രൂപ വിലവരുന്ന ലഹരിമരുന്നുകൾ പിടിച്ചെടുത്തു. എറണാകുളത്ത് സ്കൂൾ ബസ് ഡ്രൈവർമാരെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 29 ഡ്രൈവർമാരെ കണ്ടെത്തുകയും ഇവരുടെ ലൈസൻസ് റദ്ദാക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പുതിയ രൂപത്തിലും ഭാവത്തിലും കുട്ടികളെ ലക്ഷ്യമിട്ട് എത്തുന്ന രാസലഹരികളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി. വഴിയിൽ വെച്ച് അപരിചിതരോ, ക്ലാസിൽ സഹപാഠികളോ തരുന്ന മിഠായികൾ വാങ്ങി കഴിക്കരുത്.
ഗൾഫ് കനത്ത ഭീതിയിൽ; കുവൈത്തിൽ ആക്രമണവുമായി ഇറാൻ, മിസൈലുകളെ നേരിടുകയാണെന്ന് സൈന്യം; വ്യോമാതിർത്തി ഒഴിവാക്കാൻ നിർദേശം
വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവിൽ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കുവൈത്ത് സായുധ സേന ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്‍ദങ്ങൾ ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം (എയർ ഡിഫൻസ്) വിജയകരമായി വെടിവെച്ചിടുന്നതിന്‍റെ ഭാഗമാണെന്ന് സൈന്യം അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ബന്ധപ്പെട്ട അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സൈനിക വക്താവ് ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്തിന്‍റെ അതിർത്തി പോസ്റ്റുകൾക്ക് നേരെയും സമുദ്രത്തിലെ എണ്ണ ഖനന പ്ലാറ്റ്‌ഫോമിന് നേരെയും ശക്തമായ ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതേസമയം, ബഹ്‌റൈനിലും മുന്നറിയിപ്പുണ്ട്. ജോർദാനിലും അമേരിക്കൻ തവളങ്ങൾ ആക്രമിച്ചു എന്ന് ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ ആക്രമിച്ച യുഎഇയുടെ കപ്പൽ മൊബാസയിൽ നിന്ന് 21 പേരെ ഒമാൻ രക്ഷിച്ചു. ഒമാൻ മരിടൈം സെക്യൂരിറ്റി സെന്‍ററാണ് വിവരം നൽകിയത്.ഇതിനിടെ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ വ്യോമപാതകളിൽ കടുത്ത സുരക്ഷാ ഭീഷണിയുണ്ടെന്ന് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി മുന്നറിയിപ്പ് നൽകി. ഇതിന്‍റെ ഭാഗമായി കുവൈത്ത്, യുഎഇ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തിയും ഒമാൻ ഉൾക്കടലിന് മുകളിലുള്ള വ്യോമപാതയും പൂർണ്ണമായും ഒഴിവാക്കാൻ വിമാനക്കമ്പനികൾക്ക് ഏജൻസി അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മേഖലകളിൽ സർവീസ് നടത്തുന്നത് കടുത്ത സുരക്ഷാ വെല്ലുവിളിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രാജ്യാന്തര വിമാന സർവീസുകളുടെ റൂട്ടുകൾ പുനഃക്രമീകരിക്കാൻ വ്യോമയാന മന്ത്രാലയങ്ങൾ ഒരുങ്ങുന്നത്.
24 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
മുത്തങ്ങ:നൂൽപ്പുഴ നായ്ക്കട്ടി സ്വദേശികളായ തേർവയൽ സഫനാസ്, മടിക്കത്ത് അബ്ദുൾ റഷീദ് എന്നിവരാണ് പിടിയിലായത്. ബത്തേരി പൊലിസും ഡാൻസാഫും മുത്തങ്ങ ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്
പൊൻകുഴിയിൽ വിദ്യാർഥി മരിച്ച സംഭവം, സൈക്കിൾ നിയന്ത്രണംവിട്ട് മരത്തിലിടിച്ചെന്ന് പൊലിസ്
പൊൻകുഴിയിൽ സൈക്കിൾ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പന്ത്രണ്ടുകാരനായ വിദ്യാർഥി മരിച്ചു. പൊൻകുഴി കാട്ടുനായ്ക്ക ഉന്നതിയിലെ ബിനു - ചിക്കി ദമ്പതികളുടെ മകൻ മനു ആണ് മരണപ്പെട്ടത്. ആദ്യം വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്ന തരത്തിൽ സംശയങ്ങൾ ഉയർന്നിരുന്നെങ്കിലും, പോലീസ് സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് യഥാർത്ഥ കാരണം വ്യക്തമായത്.
വയനാട് ജില്ലയിലെ ക്വാറികൾ - വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിരോധനം പിൻവലിച്ച് ഉത്തരവായി
കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ജൂലൈ 18 വരെ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ ക്വാറികൾ, വിനോദ സഞ്ചാര-സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിംഗ് ഹോംസ്റ്റേ, റിസോർട്ടുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. എടക്കൽ ടൂറിസം കേന്ദ്രം, മുനീശ്വരം കുന്ന്, കുറുവാ ദ്വീപ് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 8,9,10,11,12,13 വാർഡുകളിൽവിനോദ സഞ്ചാരത്തിന്റെ ഭാഗമായുള്ള ട്രക്കിംഗ്, റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണവും യന്ത്ര സഹായത്തോടെ മണ്ണ് നീക്കത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും തുടരും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 51, 55 പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
വാഹനമിടിച്ചതെന്ന് സംശയം സൈക്കിൾ യാത്രികനായ വിദ്യാർത്ഥി മരിച്ചു.
ബത്തേരി:പൊൻകുഴി കാട്ടുനായ്ക്ക ഉന്നതിയിലെ ബിനു - ചിക്കി ദമ്പതികളുടെ മകൻ മനു (12) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറരയോടെ ഉന്നതിക്ക് മുന്നിലെ ദേശീയ പാതയിലാണ് സംഭവം. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മനുവിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുക യായിരുന്നു. ബത്തേരി പോലീസ് തുടർനടപടികൾ സ്വീകരിക്കുന്നു.
സ്‌കൂട്ടർ മോഷണം യുവാവ് പിടിയിൽ
പടിഞ്ഞാറത്തറ:തരിയോട്,വൈശാലിമുക്ക്, കോട്ടാലക്കുന്ന് ഉന്നതിയിലെ കെ.ബി സുരേഷ്‌കുമാറി(20)നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്.പടിഞ്ഞാറത്തറ ടൗണിലെ സൂപ്പർമാർക്കറ്റിന്റെ പാർക്കിംഗിൽ നിർത്തിയിട്ടിരുന്ന മാന്തോട്ടം സ്വദേശിയുടെ സ്കൂട്ടർ ഇയാൾ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.സി.സി.ടി.വി കേന്ദ്രീകരിച്ചും മറ്റും നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തി നൊടുവിലാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
കൽപ്പറ്റയിൽ ജലവിതരണം തടസ്സപ്പെടും
കൽപ്പറ്റ നഗരസഭ പമ്പ് ഹൗസിലെ പമ്പിങ് ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജൂലൈ 16, 17 തീയ്യതികളിൽ നഗരസഭാ പരിധിയിൽ പൂർണമായോ ഭാഗികമായോ ശുദ്ധജല വിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജല അതോറിറ്റി കൽപ്പറ്റ എസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാവുന്ന മുറയ്ക്ക് ജലവിതരണം പുനഃസ്ഥാപിക്കും. അറവുശാല, ഗൂഡലൈക്കുന്ന്, എസ്.കെ.എം.ജെ സ്കൂൾ പരിസരം, ജൈത്ര, കൈരളി നഗർ, ചാത്തോത്തുവയൽ, ബൈപ്പാസ്, കച്ചേരിക്കുന്ന്, ചന്ത, ലിയോ ആശുപത്രി പരിസരം, പുൽപ്പാറ, റാട്ടക്കൊല്ലി, പുത്തൂർ വയൽ, മങ്ങാവയൽ, ചുഴലി, ഓണിവയൽ, അഡ്‍ലൈഡ്, പെരുംതട്ട, ചുണ്ട, പുഴമുടി, പടപ്പുറം, വെള്ളാരംകുന്ന് എന്നിവയാണ് ജലവിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങൾ.
ജി.എച്ച്.എസ് കുറുമ്പാല ലിറ്റിൽ കൈറ്റ്സ് സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങി
കുപ്പാടിത്തറ : മികവാർന്ന ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങളിലൂടെ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് കുറുമ്പാല ഗവൺമെന്റ് ഹൈസ്കൂൾ. പൊതു വിദ്യാലയങ്ങളിൽ കേരള ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) ഏർപ്പെടുത്തിയ ലിറ്റിൽ കൈറ്റ്സ് പുരസ്കാര പട്ടികയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയാണ് ഈ വിദ്യാലയം കരുത്ത് തെളിയിച്ചത്. സംസ്ഥാനത്തെ 2248 യൂണിറ്റുകളിൽ നിന്നാണ് മികച്ച രണ്ടാമത്തെ സ്കൂളിനുള്ള പുരസ്കാരം കുറുമ്പാലയ്ക്ക് ലഭിക്കുന്നത്.രണ്ട് ലക്ഷം രൂപയും ഫലകവും പ്രശസ്‍തി പത്രവും അടങ്ങുന്ന പുരസ്കാരം കേരള മുഖ്യമന്ത്രി വി. ഡി സതീശനിൽ നിന്ന് ഏറ്റുവാങ്ങി. വൈവിധ്യമാർന്ന പ്രവർത്തനങ്ങളും നൂതനമായ പദ്ധതികളുമാണ് സ്കൂളിനെ ഈ ഉന്നത നേട്ടത്തിലേക്ക് നയിച്ചത്.റൊട്ടീൻ ക്ലാസുകൾ, ക്യാമ്പുകൾ,ഡിജിറ്റൽ മാഗസിൻ, സ്കൂൾ വിക്കി അപ്‌ഡേഷൻ, ഇൻഡസ്ട്രിയൽ വിസിറ്റ് എന്നിങ്ങനെ പതിവ് പ്രവർത്തനങ്ങൾക്ക് പുറമെ, സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർക്കായി നടത്തിയ ഐ.ടി പരിശീലനങ്ങളാണ് കുറുമ്പാലയെ വ്യത്യസ്തമാക്കുന്നത്.രക്ഷിതാക്കൾ, അമ്മമാർ, ഭിന്നശേഷി വിദ്യാർത്ഥികൾ, ഗോത്രവർഗ്ഗ വിദ്യാർത്ഥികൾ എന്നിവർക്കായി പ്രത്യേക ഐ.ടി പരിശീലനങ്ങളും സൈബർ ബോധവൽക്കരണ ക്ലാസുകളും യൂണിറ്റ് സംഘടിപ്പിച്ചു വരുന്നു.പ്രൈമറി കുട്ടികൾക്കായി ലേണിംഗ് മൊബൈൽ ആപ്പ്, 'ലിറ്റിൽ ന്യൂസ്' എന്ന പേരിൽ ഡിജിറ്റൽ ന്യൂസ് പേപ്പർ, പ്രാദേശിക ചരിത്ര രചന, ഡോക്യുമെന്ററി നിർമ്മാണം എന്നിവ യൂണിറ്റിന്റെ തനത് പ്രവർത്തനങ്ങളാണ്.ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഇമെയിൽ ഐ.ഡി തയ്യാറാക്കി നൽകിയതും റോബോട്ടിക് ഫെസ്റ്റുകൾ സംഘടിപ്പിച്ചതും ശ്രദ്ധേയമായി.കഴിഞ്ഞ രണ്ട് വർഷമായി സ്കൂൾ യൂണിറ്റ് നടത്തിവരുന്ന 'എൽ.കെ ഇല്ലുമിനേഷൻ അവാർഡ്' വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 2023-ലിറ്റിൽ കെെറ്റ്സ് അവാർഡ് (ജില്ലായിൽ മൂന്നാം സ്ഥാനം) തുക വിനിയോഗിച്ച് സ്കൂളിൽ സജ്ജമാക്കിയ 'ലിറ്റിൽ കൈറ്റ്സ് ഫോട്ടോ ഗാലറി' യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയാണ്.സബ് ജില്ലാതലം മുതൽ സംസ്ഥാന തലം വരെയുള്ള വിവിധ ക്യാമ്പുകളിൽ കുട്ടികളുടെ സജീവ സാന്നിധ്യം ഉറപ്പാക്കാൻ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. തുടർച്ചയായി രണ്ടാമത്തെ പുരസ്‍കാര നേട്ടം വിദ്യാലയത്തെ തേടിയെത്തിയ സന്തോഷത്തിലാണ് കുട്ടികളും,രക്ഷിതാക്കളും,അധ്യാപകരും. കഴിഞ്ഞ വർഷത്തെ കെെറ്റ് ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഫെെനലിസ്റ്റ് പുരസ്കാരവും കുറുമ്പാലക്ക് ലഭിച്ചിരുന്നു.തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ നടന്ന പുരസ്‌കാര വിതരണ ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. നിയമസഭാ ഡെ. സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ഡോ : സതീഷ് ബാബു ഐ എ എസ് , സെൻഹിൽ കുമാർ ഐ എ എസ് എന്നിവർ പ്രസംഗിച്ചു.
അധ്യാപക നിയമനം
മാനന്തവാടി ദ്വാരക ഗവ. ടെക്നിക്കൽ ഹൈസ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപക നിയമനം നടത്തുന്നു. ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ ഇംഗ്ലീഷ് ജൂനിയർ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 17ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04935 295068
തൊഴിലധിഷ്‌ഠിത കോഴ്‌സുകള്‍
മീനങ്ങാടി ഗവ പോളിടെക്‌നിക് കോളേജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ജൂലൈയില്‍ ആരംഭിക്കുന്ന റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ്, ഇലക്‌ട്രിക്കല്‍ വയറിങ് ആന്റ് സര്‍വ്വീസിങ് തൊഴിലധിഷ്‌ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുണ്ടായിരിക്കണം. ഫോണ്‍- 9744134901, 9847699720
പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്‌റ്റും സാങ്കേതിക വിദ്യാഭ്യാസവകുപ്പും സംയുക്തമായി സി-ആപ്‌റ്റിന്റെ കോഴിക്കോട് സബ്‌സെന്ററില്‍ നടത്തുന്ന കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക്, കെ.ജി.ടി.ഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിംഗ് തൊഴിലധിഷ്‌ഠിത കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ഒ.ഇ.സി വിഭാഗങ്ങള്‍ക്കും മറ്റ് സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനപരിധിക്ക് വിധേയമായും നിയമാനുസൃത ഫീസ് ആനുകൂല്യവും സ്റ്റൈപ്പന്റും ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 20നകം സി-ആപ്‌റ്റിന്റെ കോഴിക്കോട് സബ് സെന്ററില്‍ അസ്സല്‍ രേഖകള്‍ സഹിതമെത്തണം. ഫോണ്‍- 0495 2723666, 0495 2356591, 9496882366
പാൽ, മുട്ട വിതരണത്തിന് ടെണ്ടർ
ശിശു വികസന പദ്ധതി ഓഫീസിന്റെ സുൽത്താൻ ബത്തേരി അഡീഷണൽ ഐ.സി.ഡി.എസ് പരിധിയിലുള്ള അമ്പലവയൽ, നെന്മേനി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിൽ പാൽ, കോഴിമുട്ട എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ജൂലൈ 23 വരെ ടെണ്ടറുകൾ സ്വീകരിക്കും. വിശദ വിവരങ്ങൾ ഐ.സി.ഡി.എസ് ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 9188959886
ക്യാമ്പ് ഫോളോവർ തസ്തികയില്‍ നിയമനം
ജില്ലാ പോലീസ് ക്യാമ്പിൽ ധോബി, കുക്ക്, വാട്ടർ കാരിയർ, സ്വീപ്പർ എന്നീ ക്യാമ്പ് ഫോളോവർ തസ്തികകളിൽ നിലവിലുള്ള ആറ് ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് ക്യാമ്പ് ഫോളോവർമാരെ നിയമിക്കുന്നു. ജോലിയിൽ മുൻപരിചയമുള്ളവർ അസ്സൽ തിരിച്ചറിയൽ രേഖ, പ്രവർത്തി പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം ജൂലൈ 16ന് രാവിലെ 10ന് കൽപ്പറ്റ പുത്തൂർവയൽ എ ആർ ക്യാമ്പിൽ കൂടികാഴ്ചക്ക് എത്തണം. ഫോണ്‍-04936202525
പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം
സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്‌ഡഡ് സ്കൂളുകളിലെ ഒന്പത്, 10 ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി, ഇ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒ.ബി.സി, ഇ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതിയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം. അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ www.egrantz.kerala.gov.in പോർട്ടൽ മുഖേന ജൂലായ് 31നകം സ്കൂളിൽ നിന്നും ഡാറ്റാ എൻട്രി നടത്തണം. കൂടുതൽ വിവരങ്ങൾ പോർട്ടലിൽ ലഭിക്കും. ഫോണ്‍-0495 2377786

