ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ 11146 പേര്‍ അറസ്റ്റിലായി. 10301 കേസുകള്‍ എടുത്തു
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11146 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 45 കേസുകളിലായി 61 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 10301 ആയി. ഇതുവരെ 23571.253 ഗ്രാം എം.ഡി.എം.എയും 1228.527 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.നിലവിലെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മലപ്പുറത്താണ് (1022). ഏറ്റവും കൂടുതല്‍ അറസ്റ്റ് നടന്നിട്ടുള്ളതും മലപ്പുറത്താണ് (1181 പേര്‍). 1007 കേസുകളുമായി രണ്ടാം സ്ഥാനത്താണ് കോഴിക്കോട് സിറ്റി. കൊച്ചി ,പാലക്കാട്, കോട്ടയം എന്നീ പോലീസ് ജില്ലകള്‍ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. 700 ലധികം കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കണ്ണൂര്‍ റൂറലിലാണ് ഏറ്റവും കുറവ് കേസുകളുള്ളത്, 151 എണ്ണം. കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 22 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് മൂന്ന് കേസുകളും കൊമേര്‍ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒരു കേസും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 18 കേസുകളും കോട്പ പ്രകാരം 26 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 44.100 ഗ്രാം എം.ഡി.എം.എയും 4.689 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 33 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 9628 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 703 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 6769 ബോധവത്ക്കരണ പരിപാടികളും നടത്തി. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
മീഡിയേഷന്‍ ഫോര്‍ ദി നേഷന്‍' 3.0 പദ്ധതി
കോടതികളില്‍ കെട്ടിക്കിടക്കുന കേസുകളില്‍ പരിഹാരം കാണുന്നതിന് സുപ്രീം കോടതിയുടെ നേതൃത്വത്തില്‍' മീഡിയേഷന്‍ ഫോര്‍ ദി നേഷന്‍ 3.0' തര്‍ക്കപരിഹാര പദ്ധതിയുടെ മൂന്നാം ഭാഗം ഒക്ടോബര്‍ ഒന്നിന് തുടക്കമാകും. സുപ്രീം കോടതിയുടെ മീഡിയേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ പ്രൊജക്ട് കമ്മിറ്റിയും സ്റ്റേറ്റ് മീഡിയേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ സെന്ററും സംയുക്തമായാണ് സംരംഭം നടപ്പാക്കുന്നത്. ജില്ലാ-മുന്‍സിഫ്-സബ്-കുടുംബ-താലൂക്ക് കോടതികള്‍, ഗ്രാമ ന്യായാലയങ്ങളിലെ കേസുകള്‍ വേഗത്തില്‍ ഒത്തുതീര്‍പ്പാക്കുകയാണ് പദ്ധതി ലക്ഷ്യം. കോടതികളില്‍ നിന്നും സെപ്റ്റംബര്‍ 30 വരെ കേസുകള്‍ മീഡിയേഷന്‍ സെന്ററിലേക്ക് അയക്കാം. കുടുംബ തര്‍ക്കങ്ങള്‍, വസ്തു സംബന്ധമായ കേസുകള്‍, ബിസിനസ് തര്‍ക്കങ്ങള്‍, ഇന്‍ഷുറന്‍സ്, വാഹന അപകട കേസുകള്‍, ബാങ്കിങ്, മറ്റ് സിവില്‍ കേസുകള്‍ മധ്യസ്ഥതാ രീതിക്ക് അനുയോജ്യമാണ്. മധ്യസ്ഥത സ്വമേധയായുള്ളതാണെന്നും ഇതിലൂടെ കക്ഷികള്‍ക്ക് സമയവും കോടതി ചെലവുകളും ലാഭിക്കാന്‍ കഴിയും. കക്ഷികള്‍ക്ക് സൗജന്യമായി വിദഗ്ധരായ മീഡിയേറ്റര്‍മാരുടെ സേവനം ജില്ലാ മീഡിയേഷന്‍ സെന്ററില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കോടതി പരിസരത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുമായോ, ജില്ലാ മീഡിയേഷന്‍ സെന്ററുമായോ ബന്ധപ്പെടാം. ഫോണ്‍- 04936 207800.
ഫാക്കല്‍റ്റിമാരുടെ പാനല്‍ തയ്യാറാക്കുന്നു.
അമൃദില്‍ നടത്തുന്ന പി.എസ്.സി മത്സരപരീക്ഷാ പരിശീലനത്തിന് വിഷയാടിസ്ഥാനത്തില്‍ ഫാക്കല്‍റ്റിമാരുടെ പാനല്‍ തയ്യാറാക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. കണക്ക്, ഇംഗ്ലീഷ്, മലയാളം, ചരിത്രം, നവോത്ഥാനം, ഭരണഘടന, ഭൂമിശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, കറന്റ് അഫയേഴ്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഷയങ്ങളിലേക്കാണ് ഫാക്കല്‍റ്റിമാരെ തിരഞ്ഞെടുക്കുന്നത്. ബിരുദവും പി.എസ്.സി കോച്ചിംഗ് ക്ലാസെടുത്ത് മുന്‍പരിചയവുമാണ് യോഗ്യത. അഭിമുഖം, മോക്ക് ക്ലാസ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. താത്പര്യമുള്ളവര്‍ അമൃദ് ഓഫീസില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം 'സെക്രട്ടറി, അമൃദ്, കല്‍പ്പറ്റ നോര്‍ത്ത് പി.ഒ., വയനാട്, പിന്‍: 673122 വിലാസത്തില്‍ സെപ്റ്റംബര്‍ 19 ന് വൈകിട്ട് നാലിനകം നല്‍കണം. ഫോണ്‍: 04936-202195, 7025041215
സീറ്റൊഴിവ്
മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 15ന് ആരംഭിക്കുന്ന മെക്കാനിക്കല്‍ ആന്റ് ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ് പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താം ക്ലാസ്. ഫോൺ: 9496984742
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ തരുവണ പമ്പ്, കണ്ടത്തുവയല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും തരുവണ-തൊണ്ണമ്പറ്റകുന്ന്, പീച്ചങ്കോട്- അകമനച്ചാല്‍ റോഡ് എന്നിവിടങ്ങളിലും നാളെ (സെപ്റ്റംബര്‍ 10) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.
നവ്യാനുഭവമായി ഇഖ്‌റഅ് ഖുർആൻ ടാലൻ്റ് ഷോ
പറളിക്കുന്ന് :ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിലെ വിദ്യാർഥികൾ നടത്തിയ ഇഖ് റഅ് ടാലൻ്റ് ഷോ നവ്യാനുഭവമായി.ഈ അധ്യയന വർഷാരംഭത്തിൽ തന്നെ 5 മുതൽ പ്ലസ് വൺ വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളിൽ നിന്ന് അമ്പതോളം പേരെ തെരഞ്ഞെടുത്ത് ഒരു മാസം പരിശീലനം നൽകിയ ശേഷം എലിമിനേഷൻ റൗണ്ട് മത്സരം സംഘടിപ്പിച്ച് അതിൽ നിന്ന് കൂടുതൽ മാർക്ക് നേടിവിജയികളായ 16 പേരെ കണ്ടെത്തി വീണ്ടും രണ്ട് മാസംപരിശീലനം നൽകിയാണ് രക്ഷിതാക്കളുടെ മുമ്പിൽവിദ്യാർഥികൾ ടാലൻ്റ് ഷോ അവതരിപ്പിച്ചത്. നിഹാൽ അഹ് മദ് പാറ , സ്വഫ് വാൻ തോടൻ, റമീസ് അഹ് മദ് പാറാതൊടുക എന്നീ മൂന്ന് പൂർവ വിദ്യാർഥികളായഹാഫിളുകൾ എലിമിനേഷൻ റൗണ്ടിൽജൂറികളായത് ഏറെ ശ്രദ്ധേയമായി. വിശുദ്ധ ഖുർആനിലെ സൂറത്തുൽ ഫത്ഹിലെ മുഹമ്മദുർറസൂലുല്ലാഹ് എന്ന് തുടങ്ങുന്ന സൂക്തമാണ് വിദ്യാർഥികൾ ടാലൻ്റ് ഷോയിൽ പാരായണം ചെയ്തത്. അറബി അക്ഷരമാലയിലെ മുഴുവൻ അക്ഷരങ്ങളും സമ്മേളിക്കുന്ന സൂക്തമാണിത്.ഫാത്തിമ ഹന്നത്ത് എംഫിദാ ഫാത്തിമ എം ,അംന പി സി ,ആയിശാ നഷ്‌വ,മുഹമ്മദ് ശാമിൽ , ഷാദിയ ഫർവീൻ,സൽമാനുൽ ഫാരിസ്, ഫാത്തിമ നിസ് ല എം ,മുഹമ്മദ് ശിബ് ലി .പി ,മിൻഹാ ഫാത്തിമ എം. കെ,ആദിനാ ഷെറിൻ .പി , ദിൽബർ സമാൻ, മുഹമ്മദ് നിഹാൽ യാസീൻ,ജസാ ഹബീബ്,മുഹമ്മദ്ശഹബിൻ ,റിൻഷിദാ നൗറി എന്നീ വിദ്യാർഥികളാണ് ഷോഅവതരിപ്പിച്ചത്. അബ്ദുൽ ഗഫൂർ റഹ്മാനി പ്രോഗ്രാമിൻ്റെ അവതാരകനായി . രക്ഷിതാക്കളും കമ്മിറ്റി , പി ടി എ ഭാരവാഹികളും ഉസ്‌താദുമാരും നാട്ടുകാരും ഒത്തു ചേർന്ന മനോഹരമായ ഖുർആൻ പാരായണം കൊണ്ട് ഹൃദ്യമായ മണിക്കൂറുകൾ നീണ്ടു നിന്ന ഷോ നവ്യാനുഭവം തീർത്തു. വിദ്യാർഥികൾക്ക് പ്രദേശത്തെ പ്രവാസി കൂട്ടായ്മയും വി.പി ഓൾഡ് സ്പെയറും മൊമൻ്റോകളും കാഷ് അവാർഡും നൽകി. പരിപാടിക്ക് ഉസ്താദുമാരായ ഹാരിസ് ബാഖവി , പി നാസർ മൗലവി , അശ്‌റഫ് ദാരിമി, മുഹമ്മദ് മൗലവി, കെ ശമീർ മുസ് ലിയാർ , കമ്മിറ്റി ഭാരവാഹികളായ പി സൈനുദ്ദീൻ, എം.കെഅബ്‌ദുൽ ജലീൽ , എൻ. എച്ച് സിദ്ദീഖ് , മജീദ് ഒലിച്ചിൽ , എം.കെ ശമീർ , പി.പി ഇഖ്ബാൽ, കെ ഫൈസൽ നേതൃത്വം നൽകി.
ആർച്ചറി പരിശീലനം
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ വയനാട് ഐ റ്റി ഡി പി നിയന്ത്രണത്തിൽ കണിയാമ്പറ്റ ചിത്രമൂലയില്‍ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കായുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളിലെ തെരഞ്ഞെടുത്ത കുട്ടികളെ ആർച്ചറി പരിശീലിപ്പിക്കുന്നതിന് സന്നദ്ധരായ വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 14 ന് വൈകുന്നേരം മൂന്നിനകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ഫോണ്‍- 04936 284818
ജില്ലാതല സിവിൽ സർവ്വീസ് കായികമേള എൻട്രികൾ ക്ഷണിച്ചു.
ജീവനകാർക്കുള്ള ജില്ലാതല സിവിൽ സർവ്വീസ് കായികമേള സെപ്റ്റംബർ 17,18,19 തിയ്യതികളില്‍ സംഘടിപ്പിക്കുന്നു. സ്ത്രീ-പുരുഷൻമാർക്ക് പൊതുവായി അത്ലറ്റിക്‌സ്, ബാഡ്‌മിന്റൺ (ഷട്ടിൽ), ടേബിൾ ടെന്നിസ്, നീന്തൽ, ചെസ്സ്, കാരംസ് എന്നീ ഇനങ്ങളിലും പുരുഷൻമാർക്ക് മാത്രമായി ഫുട്ബോൾ, വോളിബോൾ, ബാസ്ക്കറ്റ്ബോൾ, ക്രിക്കറ്റ്, പവർലിഫ്റ്റിംഗ്, റസ്‌ലിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ് ആന്‍ഡ് ബെസ്റ്റ് ഫിസിക്ക്, കബഡി, എന്നീ ഇനങ്ങളിലാണ് മത്സരം നടത്തുന്നത്. സർവ്വീസിൽ പ്രവേശിച്ച് ആറ് മാസം പൂർത്തിയാക്കിയ സ്ഥിരം ജീവനക്കാർക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. താൽപര്യമുള്ള ജീവനക്കാർ വകുപ്പുമേധാവി സാക്ഷ്യപ്പെടുത്തിയ എൻട്രി ഫോറങ്ങൾ സെപ്റ്റംബർ 15 ന് വൈകുന്നേരം അഞ്ചിനകം ജില്ലാ സ്പോർട്‌സ് കൗൺസിൽ ഓഫീസിൽ എത്തിക്കണം. ഫോൺ- 04936-202658
സീറ്റൊഴിവ്
കൽപ്പറ്റ എൻ.എം.എസ്.എം ഗവ കോളേജിലെ എം എ മാസ്സ് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം കോഴ്സിന് എസ് സി, എസ് ടി കാറ്റഗറിയിൽ നാല് സീറ്റുകളില്‍ ഒഴിവ്. ഇവരുടെ അഭാവത്തിൽ മറ്റ് സംവരണ വിഭാഗങ്ങളെയും ജനറൽ വിഭാഗത്തിൽപെട്ടവരെയും പരിഗണിക്കും. താത്പര്യമുള്ള കാലികറ്റ് യൂണിവേഴ്സിറ്റി എൻട്രൻസ് പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ ഉൾപെട്ടവർ സെപ്റ്റംബർ ഒമ്പതിന് വൈകിട്ട് മൂന്നിനകം കോളേജിൽ റിപ്പോർട്ട് ചെയ്യണം. ഫോണ്‍- 9188900206
ബോക്‌സ് ഓഫീസിൽ ചരിത്രം കുറിച്ച് 'ബെത്‌ലഹേം കുടുംബയൂണിറ്റ്'; എമ്പുരാനെയും മറികടന്ന് കുതിപ്പ്, ലക്ഷ്യം ഇനി ഒന്നാം സ്ഥാനം
മലയാള സിനിമാ ബോക്സ് ഓഫീസിൽ പുതിയ കളക്ഷൻ വിസ്മയം തീർക്കുകയാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് നിവിൻ പോളി കേന്ദ്രകഥാപാത്രമായെത്തിയ 'ബെത്‌ലഹേം കുടുംബയൂണിറ്റ്'. പ്രദർശനത്തിനെത്തി വെറും 18 ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോളതലത്തിൽ 270.45 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. ഇതോടെ പൃഥ്വിരാജ്–മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങി 268 കോടി നേടിയ 'എമ്പുരാന്റെ' ലൈഫ് ടൈം റെക്കോർഡ് മറികടന്ന്, മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായി ഇത് മാറി.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആശ്വാസം; എല്‍പിജി ബുക്കിങ് നിയന്ത്രണം നീക്കി
തിരുവനന്തപുരം :എല്‍പിജി ബുക്കിങ് നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ നീക്കി. ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ്ങിന് 45 ദിവസത്തെ ഇടവേള വേണമെന്ന നിയന്ത്രണമാണ് നീക്കിയത്. പാചകവാതക സിലിണ്ടര്‍ വിതരണം മെച്ചപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ തീരുമാനം.നഗര-ഗ്രാമ വ്യത്യാസമില്ലാതെ 25 ദിവസത്തെ ഇടവേളയില്‍ ഇനി എല്‍പിജി ബുക്ക് ചെയ്യാവുന്നതാണെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു. എല്‍പിജി ബുക്കിങ്ങിന് 25 ദിവസമെന്ന ഏകീകൃത നിബന്ധന നടപ്പിലാക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായപ്പോള്‍, പാചകവാതക വിതരണം തടസ്സപ്പെട്ട ഘട്ടത്തിലാണ് 2026 ഫെബ്രുവരിയില്‍ എല്‍പിജി ബുക്കിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് 25 ദിവസവും ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കള്‍ക്ക് 45 ദിവസവും ബുക്കിങ് ഇടവേള നടപ്പാക്കുകയായിരുന്നു.
വയലിനെ അറിയാൻ സെന്റ് ആന്റണീസ് യുപി സ്കൂളിലെ കുട്ടികൾ പാടത്തേക്ക്
കോട്ടത്തറ: പഠന പ്രവർത്തനങ്ങളുടെ ഭാഗമായി സെന്റ് ആന്റണീസ് യു.പി. സ്കൂളിലെ കുട്ടികൾ പാടശേഖരത്തിലിറങ്ങി.കഴിഞ്ഞ വർഷം കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട വിൻസെന്റ് പാറയിലാണ് കുട്ടികൾക്ക് ഈ പഠനാനുഭവത്തിന് അവസരമൊരുക്കിയത്. ഞാറുനടലിന്റെ പ്രാധാന്യം, വിത്ത് വിതയ്ക്കുന്ന രീതികൾ, നെൽകൃഷിയുടെയും നടീൽ രീതികളുടെയും പ്രത്യേകതകൾ എന്നിവയെക്കുറിച്ച് വിൽസൺ കുട്ടികൾക്ക് വിശദീകരിച്ചുകൊടുത്തു.പുസ്തകത്തിലെ അറിവുകൾ അനുഭവങ്ങളിലൂടെ മനസ്സിലാക്കാൻ കുട്ടികൾക്ക് ഈ പ്രവർത്തനം ഏറെ സഹായകമായി.ഹെഡ്മിസ്ട്രസ് ലിസി ടീച്ചറുടെയും അധ്യാപകരായ വിനീത, വിനയ, സിസ്റ്റർ പവിത്ര, ജിഷ, ജെസ്‌ലിയ, ജീനീഷ് എന്നിവരുടെയും നേതൃത്വത്തിലാണ് കുട്ടികൾ പാടശേഖരത്തിലേക്ക് എത്തിയത്.
പ്രീ - പ്രൈമറി ടീച്ചർ ട്രെയിനിംഗ്
ബിസിൽ ട്രെയിനിംഗ് ഡിവിഷൻ സെപ്റ്റംബറില്‍ ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസോറി, പ്രീ - പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പ്ലസ്ടു, എസ്.എസ്.എല്‍.സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314
തൊഴിലധിഷ്ഠിത കോഴ്സ്
മീനങ്ങാടി ഗവ പോളിടെക്‌നിക് കോളേജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ സെപ്റ്റംബറിൽ ആരംഭിച്ച റഫ്രിജറേഷൻ ആൻ്റ് എയർ കണ്ടീഷനിംഗ് (6 മാസം) തൊഴിലധിഷ്‌ഠിത കോഴ്സിലേക്ക് ഒഴുവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് യോഗ്യത. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് ലഭിക്കും. ഫോണ്‍- 9847699720, 8281362097
ഫീൽഡ് തല പരിശോധന-അപേക്ഷ ക്ഷണിച്ചു
കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങളുടെ വസ്തുനികുതി പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായി ഫീൽഡ് തല പരിശോധന നടത്തുന്നതിനും ഡാറ്റാ എൻട്രി നടത്തുന്നതിനുമായി ഡിപ്ലോമ സിവിൽ ഐ.ടി.ഐ / ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ഐ.ടി.ഐ / എഞ്ചിനീയറിംഗ് സർവ്വെയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സെപ്റ്റംബര്‍ 18 ന് വൈകുന്നേരം അഞ്ചിനകം കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ടോ തപാൽ മാർഗ്ഗമോ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04936 286644
അമൃദില്‍ പി.എസ്.സി പരിശീലനം
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ധനസഹായത്തോടെ കല്‍പറ്റ അമൃദിൽ നടത്തുന്ന പി.എസ്.സി മത്സരപ്പരീക്ഷാ പരിശീലനത്തിലേയ്ക്ക് വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കിലെ സ്ഥിരതാമസക്കാരായ പട്ടികവർഗ്ഗ യുവതീ-യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസ്സായിരിക്കണം. പി.എസ്.സി ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്‌തവരും 18നും 40നുമിടയില്‍ പ്രായമുളളവരുമാകണം. താത്പര്യമുള്ളവർ നിശ്ചിത ഫോറത്തിൽ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സെക്രട്ടറി, അമൃദ്, കൽപ്പറ്റ നോർത്ത് പി.ഒ, പിൻ 673 122 എന്ന വിലാസത്തിൽ സെപ്റ്റംബര്‍ 19 ന് വൈകിട്ട് നാലിനകം അപേക്ഷ ലഭ്യമാക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറങ്ങൾ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ നിന്നും ലഭിക്കും. ഫോണ്‍- 04936 202195, 7025041215, ഇ മെയില്‍: amridwyd@gmail.com
മാസപ്പടി കേസ്; അന്വേഷണവുമായി ഇഡി മുന്നോട്ട്, സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് വീണ്ടും നോട്ടീസ്, റിയാസിന്റെ സുഹൃത്തുക്കൾക്കും നോട്ടീസ് നൽകും
മാസപ്പടി കേസിൽ അന്വേഷണവുമായി ഇഡി മുന്നോട്ട്. കേസിൽ ചോദ്യം ചെയ്യുന്നതിനായി ഇഡി സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് വീണ്ടും നോട്ടീസ് നൽകി. തിങ്കളാഴ്ച മുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. ഓഡിറ്റർമാർ അടക്കമുള്ളവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ സുഹൃത്തുക്കൾക്കും ഇഡി ഉടൻ നോട്ടീസ് അയക്കും. നേരത്തെ, സുഹൃത്തുക്കളുടെ വീടുകളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു.അതേസമയം, മാസപ്പടി കേസിൽ പിണറായി വിജയനെതിരായ ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമെന്ന വിലയിരുത്തലിലാണ് സിപിഎം. ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു. കേസിന് പിന്നിൽ രാഷ്ട്രീയ പകപോക്കൽ മാത്രമാണെന്നും അദ്ദേഹം ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ വിമർശിച്ചു. സംസ്ഥാന സർക്കാരിന്റെ തീരുമാനം കൂടി വന്ന ശേഷം കൂടുതൽ നടപടികളുമായി മുന്നോട്ടുപോകാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ തീരുമാനം.
എണ്ണക്കമ്പനികൾക്ക് സുപ്രധാന നിർദേശം നൽകി കേന്ദ്രസർക്കാർ: രാജ്യത്ത് നഗര - ഗ്രാമ വ്യത്യാസമില്ലാതെ ഗാർഹിക എൽപിജി ബുക്ക് ചെയ്യാനുള്ള സമയപരിധി ഏകീകരിച്ചു.
ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. രാജ്യത്ത് നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഇനിമുതൽ 25 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഉപഭോക്താക്കൾക്ക് അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കും. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം എണ്ണ വിതരണ കമ്പനികൾക്ക് ഇത് സംബന്ധിച്ച നിർദേശം നൽകി.നേരത്തെ നഗരപ്രദേശങ്ങളിൽ 25 ദിവസവും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസവുമായിരുന്നു രണ്ടു ബുക്കിംഗുകൾ തമ്മിൽ ഉണ്ടായിരിക്കേണ്ട നിർബന്ധിത സമയപരിധി. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് എൽ.പി.ജി ലഭ്യതയിൽ തടസം നേരിട്ട പശ്ചാത്തലത്തിലായിരുന്നു തീരുമാനം. വിതരണം ക്രമീകരിച്ച് എല്ലാവർക്കും എൽ.പി.ജി ലഭ്യമാക്കുന്നതിൻ്റെ ഭാഗമായാണ് ഗ്രാമപ്രദേശങ്ങളിൽ 45 ദിവസത്തെ ഇടവേള ഏർപ്പെടുത്തിയിരുന്നത്. ഈ നിയന്ത്രണത്തിലാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ഇളവ് വരുത്തിയിരിക്കുന്നത്.
ദർഘാസ് ക്ഷണിച്ചു.
വയനാട് ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ ഓഫീസ് പരിസരത്ത് പൂക്കോട് സ്ഥിതി ചെയ്യുന്ന പഴയ അക്വേറിയം കെട്ടിടം പൊളിച്ചുനീക്കി, പൊളിക്കുന്നതിലൂടെ ലഭിക്കുന്ന പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ഉൾപ്പെടെ സ്ഥലത്തുനിന്ന് നീക്കം ചെയ്യുന്നതിനായി താൽപര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ സെപ്റ്റംബര്‍ 25 ന് വൈകുന്നേരം നാല് വരെ സ്വീകരിക്കും. ഫോണ്‍- 8129339882, 7012283789
ക്വട്ടേഷന്‍ ക്ഷണിച്ചു
കല്‍പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ 2025-2026 വര്‍ഷത്തെ കോളേജ് മാഗസിന്‍ പ്രിന്‍റ് ചെയ്ത് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രിന്‍സിപ്പല്‍ എന്‍.എം.എസ്.എം ഗവ കോളേജ് എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ പത്തിന് രാവിലെ 11 നകം ക്വട്ടേഷന്‍ ലഭ്യമാക്കണം. ഫോണ്‍- 04936204569

