എസ്. ഇ.പി സ്കൂൾ തല ഉദ്ഘാടനം നടത്തി
പുളിയാർമല : ഗവ: യു.പി സ്കൂൾ പുളിയാർമലയിൽ പിന്നാക്ക വിദ്യാർത്ഥികളുടെ ഹാജരില്ലായ്മയും പഠന വിടവ് നികത്തുന്നതിനുമായുള്ള എസ്.ഇ.പി പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം നടത്തി. പി. ടി. എ പ്രസിഡൻ്റ് മുംതാസ്. എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൽപ്പറ്റ മുൻസിപ്പാലിറ്റി രണ്ടാം വാർഡ് കൗൺസിലർ രഞ്ജിത്ത്.ആർ പരിപാടി ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ജിതേഷ് വാകയിൽ , കെ.വി. ദീപ, എം.പി.ടി എ പ്രസിഡൻ്റ് നിവ്യ പി.കെ, പി.ടി.എ വൈസ് പ്രസിഡൻ്റ് സുമിത സി എന്നിവർ സംസാരിച്ചു.ഡയറ്റ് സീനിയർ ലക്ചറർ ഡോക്ടർ മനോജ് കുമാർ ടി പദ്ധതി വിശദീകരിച്ചു.പ്രാധാന അധ്യാപിക ഷൈനി എ. കെ. സ്വാഗതവും എസ്. ഇ. പി കോർഡിനേറ്റർ ആഷിഖ് കെ.കെ നന്ദിയും പറഞ്ഞു.
ഫ്ലെക്സ് ബോർഡ് അഴിക്കുന്നതിലും വേണം സ്പോർട്സ്മാൻഷിപ്
ഇനി എല്ലാ ആരാധകരും ചെയ്യേണ്ടത് അവരവരുടെ ഇഷ്ട ടീമുകളുടെ ഫ്ലെക്സുകളും ബോർഡുകളും ബാനറുകളും കട്ടൗട്ടുകളും അഴിച്ചുമാറ്റുക എന്നതാണ്. ഫുട്ബോൾ ആവേശം ആഘോഷിക്കുമ്പോഴും പൊതുസുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യങ്ങൾ നേരത്തേ ഉയർന്നിരുന്നു. ശക്തമായ കാറ്റിലും മഴയിലും ഇവ തകർന്നു വീഴുകയോ വഴി യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുകയോ ചെയ്യുന്നതിനു മുൻപേ അവ മാറ്റണം. സ്പോർട്സ്മാൻ സ്പിരിറ്റ് കാണിച്ച് മാതൃകയാകുക.
ഇറാനിൽ ആക്രമണം തുടർന്ന് അമേരിക്ക; ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ യുദ്ധം വ്യാപിപ്പിക്കുമെന്ന് ഇറാൻ
ന്യുഡൽഹി: തുടർച്ചയായ 11-ാം ദിവസവും ഇറാനിൽ ആക്രമണം നടത്തി അമേരിക്ക.ചൊവ്വാഴ്ച രാത്രി ഇറാനിലെ സൈനിക ലക്ഷ്യങ്ങൾക്കെതിരെ വീണ്ടും ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM). ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കെതിരായ ഇറാന്റെ ഭീഷണി ചെറുക്കുന്നതിനും ഇറാന്റെ സൈനിക ശേഷി കൂടുതൽ ദുർബലപ്പെടുത്തുന്നതിനുമാണ് ആക്രമണങ്ങളെന്നാണ് യു എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിരിക്കുന്നത്. ഇറാന്റെ സൈനിക ഓപ്പറേഷൻ കേന്ദ്രങ്ങൾ, നാവിക സൈനിക ശേഷികൾ, വിമാന ഹാംഗറുകൾ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, സൈനിക ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് ലക്ഷ്യമിട്ടതെന്നാണ് യു എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിരിക്കുന്നത്.കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച 30-ലധികം വാണിജ്യ കപ്പലുകളെ ഇറാൻ ആക്രമിച്ചതായും ഇതിലൂടെ നൂറുകണക്കിന് നിരപരാധികളായ നാവികരുടെ സുരക്ഷ അപകടത്തിലായെന്നും സമുദ്രഗതാഗത സ്വാതന്ത്ര്യം ദുർബലമായെന്നും യു എസ് സെൻട്രൽ കമാൻഡ് ആരോപിച്ചു. നിലവിലെ സംഘർഷാവസ്ഥയിലും ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകളുടെ ഗതാഗതത്തിന് തുറന്നുകിടക്കുകയാണെന്നും അമേരിക്ക അവകാശപ്പെട്ടു. മെയ് ആദ്യം മുതൽ ഏകദേശം 900 വാണിജ്യ കപ്പലുകളുടെയും 450 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലിന്റെയും സുരക്ഷിതമായ യാത്രയ്ക്ക് അമേരിക്കൻ സേന സഹായം നൽകിയതായും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ചന്ദ്രനെ തേടി ശാസ്ത്രചിറകുകൾ വിരിച്ച് ചാന്ദ്രദിനാഘോഷം
ബത്തേരി: അന്താരാഷ്ട്ര ചാന്ദ്രദിനത്തോടനുബന്ധിച്ച് അസംപ്ഷൻ എ.യു.പി. സ്കൂൾ, സുൽത്താൻ ബത്തേരിയിൽ വൈവിധ്യമാർന്ന ശാസ്ത്രപരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ബഹിരാകാശ ശാസ്ത്രത്തോടും ചന്ദ്രപര്യവേഷണത്തോടും ശാസ്ത്രീയ ചിന്തയോടും താൽപര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ റോക്കറ്റ് നിർമാണ മത്സരം, പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ ആവേശപൂർവം മത്സരങ്ങളിൽ പങ്കെടുത്ത് അവരുടെ സർഗാത്മകതയും ശാസ്ത്രീയ അറിവും പ്രകടിപ്പിച്ചു.പരിപാടികൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ഷോജി ജോസഫ് ചന്ദ്രദിന സന്ദേശം നൽകി. അധ്യാപകരായ സി. സിമി, ചരിസ്മ തോമസ്, ഷെറിൻ തോമസ്, അമൽ ബെന്നി എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
പവര്‍ കട്ട് ഒളിമ്പിക്സ് 2026' ; വൈദ്യുതി മുടക്കിനെതിരെ വ്യത്യസ്ത പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്ഐ
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി മുടക്കിനെതിരെ വ്യത്യസ്ത പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്ഐ രംഗത്ത്. വൈദ്യുതി പ്രതിസന്ധിയിലും ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി ഡിവൈഎഫ്ഐ തിരുവേഗപ്പുറ മേഖല കമ്മിറ്റിയാണ് 'പവര്‍ കട്ട് ഒളിമ്പിക്സ് 2026' എന്ന പേരില്‍ വ്യത്യസ്ത പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.വൈദ്യുതി മുടക്കം മൂലം സാധാരണ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും അതിനെതിരെ ശക്തമായ പൊതുജനാഭിപ്രായം രൂപപ്പെടുത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യം. പരിപാടിയില്‍ വൈദ്യുതി മുടക്കിനെ ആസ്പദമാക്കി നര്‍മ്മവും ആക്ഷേപഹാസ്യവും ഉള്‍പ്പെടുന്ന വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.മത്സരങ്ങളുടെ തീയതി, വിഭാഗങ്ങള്‍, നിയമങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഡിവൈഎഫ്ഐ തിരുവേഗപ്പുറ മേഖല കമ്മിറ്റി അറിയിച്ചു. സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിക്ക് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്നും ഡിവൈഎഫ്ഐ തിരുവേഗപ്പുറ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
ഗസ്റ്റ് അധ്യാപക നിയമനം
കണിയാമ്പറ്റ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ഫിസിക്കൽ എജ്യുക്കഷൻ, ഫൈൻ ആർട്സ്, പെർഫോമിങ് ആർട്സ് വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 55 ശതമാനം മാർക്കോടെ അതത് വിഷയത്തിൽ പി.ജി, നെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളും അസലും രണ്ട് പകർപ്പുകളും സഹിതം ജൂലൈ 24 രാവിലെ 11ന് കോളേജ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 9846717461
ക്വട്ടേഷൻ ക്ഷണിച്ചു.
എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് ക്ലൗഡ് ഹോസ്റ്റഡ് ഇ.ആർ.പി പ്ലാറ്റ്ഫോം തയ്യാറാക്കാൻ താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയ്യതി ജൂലൈ 31 വൈകുന്നേരം അഞ്ച് മണി. ഫോൺ: 6238071371
വൈദ്യുതി മുടങ്ങും
കമ്പളക്കാട് സെക്ഷനു കീഴില്‍ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാല്‍ കെൽട്രോൺ വളവ്, മടക്കിമല, മുരണിക്കര ഭാഗങ്ങളിൽ നാളെ (ജൂലൈ 22) രാവിലെ ഒൻപത് മുതല്‍ വൈകുന്നേരം ആറ് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസ്സപ്പെടും. വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള കിണറ്റിങ്കൽ, കണ്ടത്തുവയൽ, വാളേരി, കുനിക്കരച്ചാൽ, പാറക്കടവ്, ദേവസ്യ കവല ട്രാൻസ്ഫോർമർ പരിധിയിലും പീച്ചങ്കോട് - അകമനച്ചാൽ ഭാഗങ്ങളിലും നാളെ (ജൂലൈ 22) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
ഹോട്ടൽ മാനേജ്മെൻറ് ബിരുദ പ്രവേശനം
കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ ബി.എസ്.സി ഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബിരുദ കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള അഭിരുചി പരീക്ഷ ജൂലൈ 29ന് നടക്കും. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിങ് ടെക്നോളജി നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് പ്ലസ് ടു പാസ്സായവർക്കാണ് അപേക്ഷിക്കാനാവുക. പട്ടികജാതി പട്ടികവർഗ ഒ.ഇ.സി വിഭാഗങ്ങൾക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. ഫോൺ: 0495 2385861, 9037098455
പി.കെ കാളൻ മെമ്മോറിയൽ കോളേജിൽ ഡിഗ്രി പ്രവേശനം
ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള മാനന്തവാടി പി.കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.എസ്.സി കംപ്യൂട്ടർ സയൻസ്, ബി.കോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബി.കോം കോഓപ്പറേഷൻ കോഴ്സുകളിൽ എസ്.സി, എസ്.ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്തവ ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 9387288283
ട്രാഫിക് നിയമലംഘനം: എ ഐ ക്യാമറ വഴി പിഴ ഈടാക്കൽ തുടരുമെന്ന് മന്ത്രി, ഡിവൈഎഫ്ഐ ഭക്ഷണ വിതരണത്തിലും പ്രതികരണം
സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു. ചില ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവ മാറ്റിസ്ഥാപിക്കണോ എന്ന കാര്യം അടിയന്തരമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വിശ്വസിച്ച് ആരും ട്രാഫിക് നിയമങ്ങൾ ലംഘിക്കരുതെന്നും മന്ത്രി ഓർമ്മിപ്പിച്ചു.തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂർണമായി നിരോധിച്ച് കേരള ഹൈക്കോടതി ഉത്തരവിനെതിരെയും മന്ത്രി രംഗത്തെത്തി. തേക്കിൻകാട് പൊതു സ്ഥലമാണെന്നും പൊതുസ്ഥലങ്ങളിൽ നിന്നും രാഷ്ട്രീയ പ്രവർത്തനം തടയുന്നത് ശരിയല്ലെന്നാണ് നിലപാടെന്നും മന്ത്രി വ്യക്തമാക്കി.ഭക്ഷണം നൽകുന്നതിൽ തെറ്റില്ല, പക്ഷേ രാഷ്ട്രീയവൽക്കരിക്കരുത്
പോക്സോ കേസിൽ പ്രതിക്ക് തടവും പിഴയും
വൈത്തിരി: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമംനടത്തിയ കേസിൽ പ്രതിക്ക് ഐ.പി.സി, പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകളിലായി 17 വർഷത്തെ തടവും 160000 രൂപ പിഴയും വിധിച്ചു. അച്ചൂരാനം, അരിക്കാട് വീട്ടിൽ വിനോദ് ണ്ടവിനോച്ചൻ (52) നെയാണ് കൽ പ്പറ്റ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് കെ. ആർ സുനിൽ കുമാർ ശിക്ഷിച്ചത്. 2024 ഓഗസ്റ്റിലാണ് ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയത്. അന്നത്തെ വൈത്തിരി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന പി.വി പ്രശോബ് കേസിൽ ആദ്യന്വേഷണം നട ത്തുകയും പിന്നീട് സബ് ഇൻസ്പെക്ടർ ആയിരുന്ന സി. രാംകുമാർ കേ സിൽ അന്വേഷണം പൂർത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പി ക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.
ഷിഗെല്ല: ജില്ലയില്‍ ഒരാഴ്ച നീളുന്ന ക്ലോറിനേഷന് ഡ്രൈവ്, ഹോട്ടലുകളില്‍ പരിശോധന നടത്തും
ജല സ്രോതസുകള്‍ ശുദ്ധീകരിക്കാന്‍ ജില്ലയില്‍ ഒരാഴ്ച നീളുന്ന ക്ലോറിനേഷന് ഡ്രൈവും ഹോട്ടലുകള്‍, മറ്റ് സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കാന്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. വയനാട് ഗവ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ കോളെജില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ മുഴുവന്‍ കിണറുകളും മറ്റ് ജല സ്രോതസുകളും ശുദ്ധീകരിക്കാന്‍ ഒരാഴ്ച നീളുന്ന ക്ലോറിനേഷന് ഡ്രൈവ് നടത്തും. ഇടയ്ക്കിടെ മഴ ശക്തമാവുന്ന സാഹചര്യത്തില്‍ സാംക്രമിക രോഗങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കണമെന്നും വ്യക്തി-പരിസര ശുചിത്വം പാലിക്കണമെന്നും മന്ത്രി പറഞ്ഞു.കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിച്ച ഹോട്ടലുകള്‍ കണ്ടെത്തി അവിടെ ഭക്ഷണത്തിന് ഉപയോഗിക്കുന്ന വെള്ളം പരിശോധിക്കും. ഷിഗെല്ല സ്ഥിരീകരിച്ച വിവരം ലഭിച്ചതിന് പിന്നാലെ തവിഞ്ഞാല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് അടിയന്തര നടപടികള്‍ സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. കോളേജിലെ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന എല്ലാ സ്ഥലങ്ങളിലും പരിശോധന നടത്തും. ഷിഗെല്ല ഉള്‍പ്പെടെയുള്ള രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനാണ് ഒരാഴ്ച നീളുന്ന ക്ലോറിനേഷനും ശുചീകരണ യജ്ഞവും നടത്തുന്നത്. ഇക്കാലയളവില്‍ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലുള്ള കിണറുകള്‍, ഹോട്ടലുകള്‍, മറ്റ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തി ജലസ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുകയാണ് ലക്ഷ്യം.ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക യോഗം ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാര്‍ഡ് തലത്തില്‍ യോഗം ചേര്‍ന്ന് കിണറുകളുടെ ക്ലോറിനേഷനും ശുചിത്വം ഉറപ്പുവരുത്താനുള്ള നടപടികളും സ്വീകരിക്കും. പൊതുജനങ്ങള്‍ തിളപ്പാറിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്നും വ്യക്തി ശുചിത്വം കര്‍ശനമായി പാലിക്കണമെന്നും മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. ഹോട്ടലുകളില്‍ ചൂട് വെള്ളവും തണുത്ത വെള്ളവും കൂട്ടിക്കലര്‍ത്തി നല്കാന് പാടില്ല. ജില്ലയില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിക്കപ്പെട്ട സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും ശക്തമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എം.എല്‍.എ ഉഷ വിജയന്, എ.ഡി.എം കെ അജീഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മൊയ്തീന് ഷാ, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ജി ബിജു, താഹസില്‍ദാര്‍ എം.സി രാകേഷ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ പി ദിനീഷ്, കോളേജ് പ്രിന്‍സിപ്പല്‍ എം സരിത, ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, കോളേജ് അധികൃതര്‍ യോഗത്തില്‍ പങ്കെടുത്തു.
സാമൂഹ്യ മാധ്യമങ്ങളും ഓണ്‍ലൈന്‍ ആപ്പുകളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണം- സംസ്ഥാന വനിതാ കമ്മീഷന്
സാമൂഹ്യ മാധ്യമങ്ങളും ഓണ്‍ലൈന്‍ ആപ്പുകളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി നിരോധിക്കുകയോ നിയമനടപടി സ്വീകരിക്കുകയോ വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷന് അംഗം അഡ്വ. പി കുഞ്ഞായിഷ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. സൈബര്‍ സെല്‍, ഐടി ആക്ട് എന്നിവയെ കുറിച്ച് പൊതുസമൂഹത്തില്‍ ശക്തമായ ബോധവല്‍ക്കരണം നടത്തണം. നിയമപരമായ കാര്യങ്ങളെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് യുവതലമുറ പലപ്പോഴും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ അപകടങ്ങളില്‍പ്പെട്ട് ജീവിതം നശിപ്പിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും ദുരുപയോഗപ്പെടുത്തി കുട്ടികളെയും സ്ത്രീകളെയും മോശമായി ചിത്രീകരിക്കുന്ന ഓണ്‍ലൈന്‍ ആപ്പുകള്‍ ഇപ്പോള്‍ വ്യാപകമാണ്. മോര്‍ഫിംഗ്, സൈബര്‍ സ്റ്റോക്കിംഗ് ഉള്‍പ്പെടെ വ്യാജ പ്രൊഫൈലുകള്‍ വരെയുണ്ടാക്കി സ്ത്രീകളെ മോശമായി ചിത്രീകരിക്കാനും ഭീഷണിപ്പെടുത്താനും തെറ്റായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനുമുള്ള പ്രവണത കൂടുകയാണ്. ഈ സാഹചര്യത്തില്‍ സാമൂഹ്യ മാധ്യമങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണവും നിയമങ്ങളും കര്‍ശനമായി നടപ്പിലാക്കണമെന്നും അഡ്വ. പി കുഞ്ഞായിഷ പറഞ്ഞു. അദാലത്തില്‍ 32 പരാതികള്‍ പരിഗണിച്ചു. പത്ത് പരാതികള്‍ തീര്‍പ്പാക്കുകയും രണ്ട് കേസുകളിന്മേല് പൊലീസില്‍ നിന്നുള്ള റിപ്പോര്‍ട്ട് തേടുകയും ചെയ്തു. 20 കേസുകള്‍ അടുത്ത അദാലത്തില്‍ വാദം കേള്‍ക്കാനായി മാറ്റിവെച്ചു. പുതിയതായി ഏഴ് പരാതികള്‍ അദാലത്തില്‍ സ്വീകരിച്ചു.
മെസ്സി ഉടന്‍ വിരമിക്കില്ല?; വിരമിക്കണമോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹംതന്നെ -വ്യക്തത വരുത്തി സ്കലോണി
അര്‍ജന്റീന നായകന് ലയണല്‍ മെസ്സിയുടെ ഭാവി മത്സരങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പരിശീലകന് ലയണല്‍ സ്കലോണി. മെസ്സി എത്രകാലം കളിക്കളത്തില്‍ തുടരണമെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും ആ തീരുമാനത്തെ ടീമും രാജ്യം മുഴുവനും പിന്തുണയ്ക്കുമെന്നും സ്കലോണി വ്യക്തമാക്കി. ലോകകപ്പ് ഫൈനലിന് ശേഷം മെസ്സിയുടെ വിരമിക്കലിനെക്കുറിച്ച് മാധ്യമങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.'മെസ്സി തന്റെ കരിയറിനെക്കുറിച്ച് എന്ത് തീരുമാനമെടുത്താലും അതിനെ നമ്മള് ബഹുമാനിക്കണം. തുടരാന്‍ ആഗ്രഹിക്കുന്നിടത്തോളം കാലം അദ്ദേഹം അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കും. വിരമിക്കല്‍ കാര്യത്തില്‍ അദ്ദേഹത്തിന്മേല് യാതൊരുവിധ സമ്മര്‍ദ്ദവുമില്ല,' -സ്കലോണി പറഞ്ഞു.
പ്രതിപക്ഷനേതാവായിരിക്കുമ്പോൾ വിഎസ് ഉയർത്തിയ പോരാട്ടങ്ങൾ ഭരണസംവിധാനങ്ങളെപ്പോലും തിരുത്തിക്കാൻ പോന്നതായിരുന്നു
തിരുവനന്തപുരം: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. വിഎസ് അച്യുതാനന്ദന് എന്ന പേര് ഒരു വ്യക്തിയുടേതല്ല, മറിച്ച് ഒരു കാലഘട്ടത്തിന്റെയാകെ പ്രതിരൂപമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.മതനിരപേക്ഷ കേരളത്തിന്റെ ശക്തനായ വക്താവായ വിഎസ്, ജനകീയ വിഷയങ്ങളില്‍ നിയമസഭയിലും തെരുവിലും ഒരേസമയം തീര്‍ത്ത പ്രതിരോധം കേരള ചരിത്രത്തിന്റെ ഭാഗമാണ്. നാടിന്റെ പൊതുസമ്പത്തും താല്പര്യങ്ങളും സംരക്ഷിക്കുന്നതില്‍ നിതാന്ത ജാഗ്രതയായിരുന്നു അദ്ദേഹം പുലര്‍ത്തിയതെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.വിഎസ് ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ക്കും അദ്ദേഹം നയിച്ച പോരാട്ടങ്ങള്‍ക്കും മരണമില്ല. സഖാവ് വിഎസിന്റെ മരിക്കാത്ത ഓര്‍മകള്‍ക്കു മുന്നില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുവെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.
കാസർകോട് വ്യാജ ലൈസന്‍സുമായി ബുള്ളറ്റിൽ സഞ്ചരിച്ച 17കാരൻ പിടിയിൽ
വെള്ളരിക്കുണ്ടില്‍ വ്യാജ ലൈസന്‍സുമായി വണ്ടിയില്‍ സഞ്ചരിച്ച 17 കാരന് പിടിയില്‍. മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ വാഹന പരിശോധനയിലാണ് വെള്ളരിക്കുണ്ട് സബ് ആര്‍ടിഒയുടെ നേതൃത്ത്വത്തില്‍ യുവാവിനെ പിടികൂടിയത്. സംഭവത്തില്‍ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. വ്യാജ ലൈസന്‍സ് നിര്‍മ്മിച്ചത് കണ്ണൂര്‍ ചെറുപുഴയില്‍ നിന്നാണ് എന്നായിരുന്നു യുവാവിന്റെ മൊഴികൂടുതല്‍ വ്യാജ ലൈസന്‍സുകള്‍ നിര്‍മ്മിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും കണ്ണൂര്‍ - കാസര്‍കോട് മലയോര മേഖല കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. വാഹന പരിശോധനയ്ക്കിടെ സമര്‍പ്പിച്ച രേഖകളിലുണ്ടായ സംശത്തെതുടര്‍ന്നാണ് യുവാവിന്റെ ലൈസന്‍സ് വ്യാജമാണെന്ന് കണ്ടെത്തിയത്. അതിനെ തുടര്‍ന്ന വെള്ളരിക്കുണ്ട് പൊലീസിന് കേസ് കൈമാറുകയായിരുന്നു.
'വേദന വളരെ വലുതാണ്, ഈ മുറിവ് ഉണങ്ങാന്‍ സമയമെടുക്കും..' -ലയണല്‍ മെസ്സി
സ്പെയിനിനെതിരായ ലോകകപ്പ് ഫൈനലിലെ അര്‍ജന്റീനയുടെ തോല്‍വി വേദനാജനകമാണെന്ന് ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. എന്നാല്‍ ടീമിന്റെ യാത്രയിലും നേട്ടങ്ങളിലും താന്‍ അഭിമാനിക്കുന്നുവെന്ന് താരം വ്യക്തമാക്കി. ടീമിന്റെ തിരിച്ചുവരവുകളും, രാജ്യത്തിന്റെ പിന്തുണയും, തുടര്‍ച്ചയായി രണ്ട് ലോകകപ്പ് ഫൈനലുകളില്‍ എത്തിയ നേട്ടവും അദ്ദേഹം എടുത്തുപറഞ്ഞു. ആരാധകരുടെ സന്ദേശങ്ങള്‍ക്ക് നന്ദി അറിയിച്ച മെസ്സി, കിരീടം നേടിയ സ്പെയിനിനെ അഭിനന്ദിച്ചു.നാല് വര്‍ഷം മുമ്പത്തെ മറക്കാനാകാത്ത ലോകകപ്പ് വിജയത്തിന്റെ കരുത്തില്‍ അര്‍ജന്റീന തങ്ങളുടെ കിരീടം നിലനിര്‍ത്താനാണ് പോരാടിയത്. ലയണല്‍ മെസ്സിയുടെ നായകത്വത്തില്‍, റൗണ്ട് ഓഫ് 32-ല്‍ ഈജിപ്തിനെതിരെ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ചും, സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ അവസാന നിമിഷങ്ങളില്‍ അതിശയകരമായ തിരിച്ചുവരവ് നടത്തിയും 'ലാ അല്‍ബിസെലെസ്റ്റെ' തങ്ങളുടെ ശക്തമായ പോരാട്ടവീര്യം തെളിയിച്ചിരുന്നു. എന്നാല്‍ ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ പരിശീലനത്തിലിറങ്ങിയ സ്പെയിന് ടീം അര്‍ജന്റീനയുടെ ലോകകപ്പ് വാഴ്ചയ്ക്ക് വിരാമമിട്ട് കിരീടം സ്വന്തമാക്കി.തോല്‍വിക്ക് ശേഷം മെസ്സി തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചത് ഇങ്ങനെ;'ഈ വേദന വലുതാണ്. മുറിവുണങ്ങാന്‍ സമയമെടുക്കും. എങ്കിലും നല്ല നിമിഷങ്ങളെയും ഞാന്‍ ചേര്‍ത്തുപിടിക്കുന്നു. നമ്മള് തിരികെ പിടിച്ച മത്സരങ്ങള്‍, സര്‍വ്വതും നല്കി നടത്തിയ പോരാട്ടങ്ങള്‍, നമ്മുടെ ഓര്‍മ്മകളില്‍ എന്നും നിലനില്‍ക്കുന്ന മത്സരങ്ങള്‍, ഒരു രാജ്യത്തിന്റെ മുഴുവന്‍ പിന്തുണ, ഒപ്പം ടീമിന്റെ കഠിനാധ്വാനവും ശ്രമവും. ഇവയെല്ലാം ചേര്‍ന്നാണ് നമ്മെ വീണ്ടും ലോകത്തിലെ മികച്ചവരുടെ കൂട്ടത്തില്‍ എത്തിച്ചത്. ഇന്ന് നമ്മള് കൈവരിച്ച നേട്ടത്തിന്റെ മൂല്യം പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കാം. എന്നാല്‍ ഈ ടീം തുടര്‍ച്ചയായി രണ്ട് ലോകകപ്പ് ഫൈനലുകളിലാണ് എത്തിയത്. ഓരോ ആശംസകള്‍ക്കും സന്ദേശങ്ങള്‍ക്കും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി. അര്ജന്റീനക്കാരനായതിലെ വലിയ അഭിമാനം പങ്കുവെച്ചുകൊണ്ട് ഒരു രാജ്യമായി ഒരുമിച്ചു നില്ക്കാന് നമുക്ക് വീണ്ടും സാധിച്ചു. ചാമ്പ്യന്‍ഷിപ്പ് വിജയിച്ച സ്പെയിനിനെയും ഞാന്‍ അഭിനന്ദിക്കുന്നു,' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഴയ മുറ്റൊന്നും ഇല്ലല്ലോ ! സ്വർണവില കിടന്ന് കറങ്ങുന്നത് ഒരേ വിലയ്ക്കുള്ളിൽ; ഇന്ന് വർധനവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 70 രൂപയാണ് ഇന്ന് കൂടിയത്. 13,220 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് 560 രൂപയാണ് കൂടിയത്. 1,05,760 രൂപയാണ് വിപണിവില. 24 കാരറ്റ് സ്വർണത്തിനും വില കൂടി. ഒരു ഗ്രാമിന് 76 രൂപ കൂടി 14,422 രൂപയാണ് വിപണിവില. ഒരു പവന് 608 രൂപ കൂടി 1,15,376 രൂപയാണ് വിപണിവില.പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം ആരംഭിച്ച പശ്ചാത്തലത്തില്‍ വിലയിടിയുമോയെന്നാണ് ഉപഭോക്താക്കള്‍ ഉറ്റുനോക്കുന്നത്. രാജ്യാന്തര തലത്തില്‍ സ്വര്‍ണ വില 3000 ഡോളറില്‍ താഴേക്ക് വീണാല്‍ കേരളത്തില്‍ പവന് ഒരു ലക്ഷത്തില്‍ കുറവായിരിക്കും വില. എന്നാല്‍ സ്വര്‍ണവിലയില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും പണിക്കൂലിയുള്‍പ്പെടെ മറ്റൊരു വിലയാവും നമ്മള് നല്‍കേണ്ടി വരിക
വിഎസ് ഇല്ലാത്ത ഒരു വര്‍ഷം: ജനപക്ഷ രാഷ്ട്രീയത്തിന്റെ ശൂന്യത കേരളം തിരിച്ചറിയുമ്പോള്‍
വി എസ് അച്യുതാനന്ദന് ഇല്ലാത്ത കേരളത്തിന്റെ ജനകീയ പ്രതിരോധ ഇടം എത്രമാത്രം ശൂന്യമായിക്കഴിഞ്ഞുവെന്ന് മലയാളികള്‍ കൂടുതല്‍ തിരിച്ചറിഞ്ഞ ഒരു വര്‍ഷമാണ് കടന്നുപോയത്. ഏറ്റവും ഒടുവില്‍ കള്ളാടിയിലെ തുരങ്കപാത നിര്‍മാണ സ്ഥലത്തെ മണ്ണിടിച്ചിലും, വിഴിഞ്ഞം തുറമുഖത്തിലെ ഓഹരികള്‍ അദാനി ഗ്രൂപ്പ് ഏകപക്ഷീയമായി കൈമാറാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകളും പുറത്തുവന്നപ്പോള്‍ വി എസ് ഉണ്ടായിരുന്നെങ്കില്‍ എന്ന് കേരളം ഒരു നിമിഷമെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമെന്നതില് സംശയമില്ല.അധികാരത്തിന്റെ ആകര്‍ഷണങ്ങള്‍ക്ക് വഴങ്ങാതെ, സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്ന് വി എസ് നടത്തിയ പോരാട്ടങ്ങള്‍ അത്രയേറെ ജനകീയമായിരുന്നു. ആവശ്യമെങ്കില്‍ ഒറ്റയ്ക്ക് നിന്ന് പോലും പോരാടാന്‍ തയ്യാറായിരുന്ന ഒരു രാഷ്ട്രീയ സംസ്കാരത്തിന്റെ പ്രതീകമായിരുന്നു വി എസ് അച്യുതാനന്ദന്. ഏറ്റെടുത്ത എല്ലാ പോരാട്ടങ്ങളും വിജയിച്ചതുകൊണ്ടല്ല വി എസ് ഇത്രമേല്‍ ജനകീയനായത്. തോല്‍വി ഉറപ്പായ സാഹചര്യങ്ങളിലും നിലപാടില്‍ നിന്ന് പിന്നോട്ടില്ലാതെ പോരാടാന്‍ അദ്ദേഹം കാണിച്ച ആര്‍ജവമാണ് അദ്ദേഹത്തിന്റെ ജനകീയതയുടെ യഥാര്‍ത്ഥ അടിത്തറ.'പരാജയം ഭക്ഷിച്ച് ജീവിക്കുന്നയാള്‍' എന്നായിരുന്നു എം എന്‍ വിജയന് മാസ്റ്റര്‍ വി എസ് അച്യുതാനന്ദനെ വിശേഷിപ്പിച്ചത്. ജീവിതത്തിലുടനീളം അദ്ദേഹം സ്വീകരിച്ച നിലപാടുകളുടെ ആകെത്തുകയായി ഈ വിശേഷണം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. പാര്‍ട്ടിക്കുള്ളിലായാലും പുറത്തായാലും വി എസ് ഏറ്റെടുത്ത പല വിഷയങ്ങളും കേവലമായ രാഷ്ട്രീയ വിജയ-പരാജയങ്ങളുടെ മാനദണ്ഡത്തില്‍ നോക്കുമ്പോള്‍ പരാജയങ്ങളായി വിലയിരുത്തപ്പെടാം. എന്നാല്‍ ആ വിഷയങ്ങളില്‍ അദ്ദേഹം സ്വീകരിച്ച നിലപാടുകളും കാട്ടിയ കാര്‍ക്കശ്യവും കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, പാരിസ്ഥിതിക മണ്ഡലങ്ങളില്‍ സൃഷ്ടിച്ച ദീര്‍ഘകാല പ്രതിഫലനങ്ങളും ഇന്നും സജീവമാണ്. അതുകൊണ്ടാണ് കള്ളാടിയില്‍ മണ്ണിടിയുമ്പോഴും, വിഴിഞ്ഞം തുറമുഖത്തിന്റെ കുത്തകവത്കരണത്തിലേക്കുള്ള നീക്കങ്ങള്‍ ചര്‍ച്ചയാകുമ്പോഴും, 'വിഎസ് ഉണ്ടായിരുന്നെങ്കില്‍…' എന്ന് മലയാളികള്‍ നെടുവീര്‍പ്പിടുന്നത്.2001-ല്‍ പ്രതിപക്ഷ നേതാവായിരിക്കെയാണ് വി എസ് കേരളത്തിന്റെ സമരയൗവ്വനത്തിന്റെ പ്രതീകമായി മാറിയത്. പ്രതിപക്ഷ നേതാവ് ജനങ്ങളുടെ ശബ്ദമാകണമെന്നും, ഭരണകൂടത്തെ ജനപക്ഷത്ത് നിന്ന് നിരന്തരം ചോദ്യം ചെയ്യുന്ന തിരുത്തല്ശക്തിയാകണമെന്നും അദ്ദേഹം രാഷ്ട്രീയ കേരളത്തെ പഠിപ്പിച്ചു. ഭരണപക്ഷത്തെ ജനപക്ഷത്തിന്റെ കണ്ണിലൂടെ ഇത്ര ശക്തമായി ചോദ്യം ചെയ്ത മറ്റൊരു പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ല. ഇനിയൊരാള്‍ അതേ സ്ഥാനത്ത് എത്തുമോ എന്നതും സംശയമാണ്.2001 മുതല്‍ 2006 വരെയുള്ള പ്രതിപക്ഷ നേതൃകാലത്ത് വി എസ് ഏറ്റെടുത്ത വിഷയങ്ങള്‍ അവയുടെ സാമൂഹിക പ്രസക്തികൊണ്ടും ഗൗരവംകൊണ്ടും ശ്രദ്ധേയമായിരുന്നു. വന്‍കിട ഭൂമി കൈയേറ്റങ്ങള്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍, അഴിമതി, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ ഇങ്ങനെ ജനജീവിതത്തെ ബാധിച്ച എല്ലാ വിഷയങ്ങളിലും അദ്ദേഹം ജനപക്ഷം മാത്രം നോക്കി ഇടപെട്ടു.

