സംസ്ഥാനത്തെ എക്സൈസ് നയത്തിൽ മാറ്റം വരും; മദ്യശാലകളുടെ പ്രവർത്തനങ്ങളിലും മാറ്റമുണ്ടാകും, നിർദ്ദേശങ്ങൾ എഴുതി നൽകാൻ ഉദ്യോഗസ്ഥരോട് മന്ത്രി
സംസ്ഥാനത്തെ എക്സൈസ് നയത്തിലും എക്സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങളിലും വലിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി പുതിയ സർക്കാർ. ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് എക്സൈസ് മന്ത്രി എം. ലിജു ഇത് സംബന്ധിച്ച നിർണ്ണായക സൂചനകൾ നൽകിയത്. വകുപ്പിന്റെ നയങ്ങളിലും പ്രവർത്തനങ്ങളിലും വരും ദിവസങ്ങളിൽ സമൂലമായ മാറ്റങ്ങൾ പ്രകടമാകുമെന്നും മന്ത്രി വ്യക്തമാക്കി. എക്സൈസ് നയം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ ശുപാർശകളും നിർദ്ദേശങ്ങളും എഴുതി നൽകാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ലഹരി വിപത്തിനെതിരെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'വിമുക്തി' പദ്ധതിയെ കൂടുതൽ ജനകീയമാക്കാനും ശക്തിപ്പെടുത്താനുമാണ് തീരുമാനം. എക്സൈസ് വകുപ്പിനെ പൂർണ്ണമായി ആധുനികവത്കരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി കേസന്വേഷണങ്ങൾക്ക് സഹായകരമാകുന്ന രീതിയിൽ ഫോൺ രേഖകൾ ശേഖരിക്കാനുള്ള അനുമതിയടക്കം ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ വകുപ്പിന് ലഭ്യമാക്കും. നിലവിലുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ എക്സൈസ് വകുപ്പിന്റെ അംഗബലം വർദ്ധിപ്പിക്കുമെന്നും മന്ത്രി ഉന്നതതല യോഗത്തിൽ ഉറപ്പുനൽകി.
മോദിയുടെ ആഹ്വാനം, തീരുവ ഇഫക്ട്; സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 70% കുറഞ്ഞതായി റിപ്പോര്‍ട്ട്
ഈ മാസമാദ്യം സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഇരട്ടിയിലേറെ വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ഫലം കാണുന്നുവെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് 70 ശതമാനത്തോളം ഡിമാന്‍ഡ് കുറഞ്ഞു. സ്വര്‍ണവിലയില്‍ വലിയ വ്യത്യാസമില്ലാതെ ഉയര്‍ന്നു നില്ക്കുന്നതും ഉപഭോക്താക്കളെ അകറ്റി നിര്‍ത്തുന്നുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധനവില ഉയര്‍ന്നതോടെ വിലക്കയറ്റം രൂക്ഷമായതും സ്വര്‍ണ വിപണിക്ക് തിരിച്ചടിയായിട്ടുണ്ട്.മെയ് 13ന് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കിയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ രാജ്യത്ത് വിറ്റഴിച്ചത് 7.5 ടണ്‍ സ്വര്‍ണമാണെന്ന് ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റഴിച്ചത് 25 ടണ്‍ സ്വര്‍ണമാണ്. ഇത് 70 ശതമാനത്തോളം ഡിമാന്‍ഡ് ഇടിഞ്ഞെന്ന് വ്യക്തമാക്കുന്നതായി ഇന്ത്യന്‍ ബുള്ള്യന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന് ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്ത പറയുന്നു. അസംഘടിത സ്വര്‍ണവ്യാപാരികള്‍ക്ക് തീരുവ വര്‍ധന വന്‍ തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി, ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി. ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹീൻ തുടങ്ങിയ പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഇ ഡി ഉദ്യോഗസ്ഥർക്ക് എതിരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട കേസ് ഗൗരവമുള്ളത് എന്നും കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രധാന നിരീക്ഷണം നടത്തിയത്. പ്രതികൾക്കെതിരെ വധശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കൂടാതെ പി ഡി പി പി വകുപ്പുടക്കം ചുമത്തിയിട്ടുണ്ട്. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ പ്രതികൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ല എന്ന് പ്രതിഭാഗവും കോടതിയിൽ ഉന്നയിച്ചു.
ക്വട്ടേഷൻ ക്ഷണിച്ചു.
നൂൽപ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബെഡ്ഷീറ്റും തോർത്തും വിതരണം ചെയ്യാൻ താത്പര്യമുള്ളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ബെഡ്ഷീറ്റിനുള്ള ക്വട്ടേഷനുകൾ ജൂൺ ആറ് രാവിലെ 10ന് മുമ്പും തോർത്ത് വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷനുകൾ ജൂൺ ആറ് ഉച്ചയ്ക്ക് രണ്ടിന് മുമ്പും സീനിയർ സൂപ്രണ്ട്, രാജീവ് ഗാന്ധി സ്മാരക ആശ്രമം ഹയർ സെക്കൻഡറി സ്കൂൾ, നൂൽപ്പുഴ എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 04936 279139.
കടമുറി ലേലം
തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ തലപ്പുഴ, വാളാട് എന്നിവടങ്ങളിലെ ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികൾ കൈവശം വയ്ക്കുന്നതിനുള്ള ലേലം ജൂൺ എട്ട് രാവിലെ 11ന് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾ പഞ്ചായത്തിന്റെ വെബ്സൈറ്റിലോ അല്ലെങ്കിൽ ടെൻഡർ സൈറ്റിലോ (വിൻഡോ നമ്പർ G277902/2026 ) ലഭിക്കും. ഫോൺ: 04935 256236
വിജ്ഞാപനം റദ്ദാക്കി
ജില്ലയിൽ കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) - കാറ്റഗറി നമ്പർ 565/25) (ബൈ ട്രാൻസ്ഫർ) തസ്തികയ്ക്ക് 2025 ഡിസംബർ 15ലെ ഗസറ്റ് വിജ്ഞാപന പ്രകാരം അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ പ്രസ്തുത തസ്തികയുടെ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
വരവ്-ചെലവ് കണക്കുകളുടെ അനുരഞ്ജനം സുൽത്താൻ ബത്തേരിയിൽ
നിയമസഭാ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജൂൺ ഒന്നിന് കളക്ടറേറ്റിലെ പഴശ്ശി ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്കുകളുടെ അനുരഞ്ജനം സുൽത്താൻ ബത്തേരി ഗവ. ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. ജൂൺ ഒന്ന് രാവിലെ 10ന് കൽപറ്റ നിയമസഭാ മണ്ഡലത്തിന്റെയും ഉച്ചയ്ക്ക് രണ്ടിന് മാനന്തവാടി മണ്ഡലത്തിന്റെയും വരവ്-ചെലവ് കണക്കുകളുടെ അനുരഞ്ജനം സുൽത്താൻ ബത്തേരി ഗവ. ഗസ്റ്റ് ഹൗസിൽ നടക്കും. സ്ഥാനാർത്ഥികളോ അഗീകൃത ഏജന്റുമാരോ ബന്ധപ്പെട്ട രേഖകളുമായി എത്തിച്ചേരണം.
അധികാരമില്ലെന്ന് കരുതി എതിർക്കില്ല, നിലപാട് അതിവേഗ റെയിൽ പദ്ധതി കേരളത്തിൽ വേണമെന്ന് തന്നെ': എം വി ഗോവിന്ദൻ
കേരളത്തിന് അതിവേഗ റെയിൽവേ പദ്ധതി വേണമെന്നതാണ് സിപിഎമ്മിന്റെ എപ്പോഴത്തെയും വ്യക്തമായ നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അധികാരത്തിൽ നിന്ന് പുറത്തുപോയെന്ന് കരുതി അതിവേഗ റെയിൽ പദ്ധതിയെ രാഷ്ട്രീയ കാരണങ്ങളാൽ സിപിഎം എതിർക്കില്ല. അതിവേഗ റെയിൽ പദ്ധതി കേരളത്തിന്റെ വേണം. പദ്ധതി വരണം എന്നതാണ് സിപിഎമ്മിന്റെ എക്കാലത്തേയും നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ ഭാവി വികസനത്തിന് അത്യന്താപേക്ഷിതമായ ഒരു പദ്ധതിയായ സിൽവർ ലൈൻ പദ്ധതി ഇല്ലാതാക്കിയതിൽ യുഡിഎഫ് കേരളത്തോട് മാപ്പ് പറയണം. പുതിയ പദ്ധതി പ്രഖ്യാപിക്കും മുന്നേ സിൽവർ ലൈൻ പദ്ധതി ഇല്ലാതാക്കിയതിൽ കേരള ജനതയോട് സർക്കാർ മാപ്പ് പറയണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു.
ആവശ്യമുള്ള സ്കൂളുകളിൽ അധിക പ്ലസ് വൺ സീറ്റുകൾ ലഭ്യമാക്കും: മന്ത്രി ടി. സിദ്ധിഖ്
അധിക പ്ലസ് വൺ സീറ്റുകൾ ആവശ്യമുള്ള സ്കൂളുകളിൽ അവ ലഭ്യമാക്കുമെന്ന് സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി ടി. സിദ്ധിഖ്. എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും 100 ശതമാനം വിജയം നേടിയ സ്കൂളുകളെയും അദരിക്കുന്നതിന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച വിജയോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളാണ് ജില്ലയുടെ ഏറ്റവും വലിയ സമ്പത്തെന്നും ഭാവിയിലേക്കുള്ള പ്രയാണം ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ടുപോകുന്ന വിദ്യാർത്ഥികളെയും അതിന് നേതൃത്വം നൽകിയ അധ്യാപകരെയും മാതാപിതാക്കളെയും ചേർത്തുനിർത്തി ആദരിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ വികസനത്തിനായി എല്ലാ തലങ്ങളിലും സർക്കാർ ഇടപെടലുകൾ നടത്തുമെന്നും വിദ്യാർത്ഥികളെ കൂടുതൽ വിദ്യാസമ്പന്നരാക്കുന്നതിനുള്ള എല്ലാ പിന്തുണയും സർക്കാർ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷകളിൽ കഴിഞ്ഞ രണ്ട് വർഷമായി മികച്ച വിജയമാണ് ജില്ല കൈവരിക്കുന്നതെന്ന് ജില്ലാ കളക്ടർ ഡി. ആർ. മേഘശ്രീ പറഞ്ഞു. 100 ശതമാനം വിജയം കൈവരിച്ച 58 സ്കൂളുകളെയും പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 524 വിദ്യാർത്ഥികളെയും ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 455 വിദ്യാർത്ഥികളെയും പരിപാടിയിൽ ആദരിച്ചു.ജില്ലയിലെ സ്കൂളുകൾക്ക് നൽകുന്നതിന് പ്രിയങ്ക ഗാന്ധി എം.പി. സമ്മാനിച്ച പുസ്തകങ്ങളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചുജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയായ പരിപാടിയിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സൽമ മോയി, വി.എൻ ശശീന്ദ്രൻ, ഗിരിജ കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലിസി ജോസ്, കെ.ആർ ജിതിൻ, അമൽ ജോയ്, എം സുനിൽ കുമാർ, ഷീജ സതീഷ്, നസീമ, കമല രാമൻ, ജിൽസൺ തൂപ്പുംകര, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എം.ജി ബിജു, സെക്രട്ടറി ജാഫർ, വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്രവ്യാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ജില്ലാ വിദ്യാഭ്യാസ ഓഫിസർ സി.വി മൻമോഹൻ മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു
എസ്.എസ്എൽ.സി.വിജയികൾക്ക് അനുമോദനവും,വാർഷിക പൊതു യോഗവും നടത്തി.
നെല്ലിമാളം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും,എസ്.എസ്.എൽ.സി.വിജയികൾക്കുള്ള അനുമോദനവും,നേഴ്സിനെ ആദരിക്കലും മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഉദ് ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ചാക്കോ മാടവന അദ്ധ്യക്ഷത വഹിച്ചു.വാർഷിക റിപ്പോർട്ട് "ഒരുമയുടെ ഓർമ്മ പതിപ്പ് " മേപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ വിൽസൺ പ്രകാശനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.സേഫ് വിത്ത് ഇൻ പദ്ധതിയുടെ ഭാഗമായി സെൻട്രൽ കോർഡിനേറ്റർ ആതിര ക്ലാസെടുത്തു. എസ്.എസ്.എൽ.സി.വിജയികൾക്ക് മെമെന്റോ നൽകി.നേഴ്സായ നീതു ജോമിനെ ഷാൾ അണിയിച്ച് ആദരിച്ചു.സെലീന സാബു,ബീന ദേവസ്യ,പി.പി സ്കറിയ എന്നിവർ സംസാരിച്ചു.വാർഷിക റിപ്പോർട്ടിന്റെ ഡിജിറ്റൽ പ്രസന്റേഷൻ നടത്തി.കൈ കൊട്ടിക്കളിയും അരങ്ങേറി. സ്നേഹവിരുന്നോടെ സമാപിച്ചു.
പാതിരി അങ്കണവാടിയിൽ ഇന്ന് പ്രവേശനോത്സവവും യാത്രയയപ്പും സംഘടിപ്പിച്ചു.
മുള്ളൻകൊല്ലി പഞ്ചായത്തിലെ പാതിരി അങ്കണവാടിയിൽ പ്രവേശനോത്സവവും യാത്രയയപ്പും സംഘടിപ്പിച്ചു. വാർഡ് മെമ്പർ മുനീർ ആച്ചിക്കുളം പരിപാടി ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർ ഡെയ്സി സ്വാഗതം ചെയ്തു.ചടങ്ങിൽ ALMSE അംഗങ്ങൾ, രക്ഷിതാക്കൾ, പരിസരവാസികൾ എന്നിവർ പങ്കെടുത്തു. പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് സ്വാഗതമൊരുക്കുകയും യാത്രയയപ്പ് സ്വീകരിച്ചവർക്ക് ആശംസകൾ നേരുകയും ചെയ്തു.
15 കാരന് 12 കോടിയുടെ ഓഫര്‍; ബാറ്റ് സ്പോണ്‍സര്‍ഷിപ്പ് കരാറിന് ബ്ലാങ്ക് ചെക്ക്
ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസിനായി മിന്നിയ അത്ഭുത ബാലൻ വൈഭവ് സൂര്യവംശിയുടെ ബ്രാൻഡ് മൂല്യം ഉയരുന്നു. ലോകോത്തര ബൗളർമാരെ അനായാസം അതിർത്തി കടത്തുന്ന 15-കാരൻ വൈഭവിന്റെ ബാറ്റ് സ്പോൺസർഷിപ്പിനായി പ്രമുഖ കോർപ്പറേറ്റ് കമ്പനികൾ കോടികളുമായി രംഗത്തെത്തിയെന്നാണ് റിപ്പോർട്ടുകൾ.വർഷത്തിൽ 12 കോടി രൂപയുടെ റെക്കോർഡ് തുകയാണ് ഒരു പ്രമുഖ ടയര്‍ നിര്‍മാണ കമ്പനി വൈഭവിന് മുന്നില്‍ വെച്ചിരിക്കുന്നതെന്ന് 'ക്രിക് ബ്ലോഗർ' റിപ്പോർട്ട് ചെയ്തു.ബാറ്റ് സ്പോൺസർഷിപ്പ് കരാറിൽ ഒപ്പിടാനായി രാജ്യത്തെ ഒരു പ്രമുഖ ബ്രാൻഡ് വൈഭവിന് 'ബ്ലാങ്ക് ചെക്ക്' വരെ ഓഫര്‍ ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവിൽ സറീന് സ്പോര്‍ട്സ്(എസ്എസ്) ആണ് പ്രതിവർഷം 50 ലക്ഷം രൂപക്ക് വൈഭവിന്റെ ബാറ്റ് സ്പോൺസർ ചെയ്യുന്നത്. എസ് എസുമായുള്ള വൈഭവിന്റെ കരാര്‍ ഉടന്‍ അവസാനിക്കാനിരിക്കെയാണ് പുതിയ ഓഫറുകളുമായി വമ്പന്മാര് രംഗത്തെത്തിയത്.
ഇന്നലെ കൂടിയ സ്വർണവില ഇന്ന് ഇടിഞ്ഞു; പക്ഷെ വെള്ളി വില ഒരുപടി മുന്നോട്ട്
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,395 രൂപയിലും, പവന് 440 രൂപ കുറഞ്ഞ് 115160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 115600 രൂപ എന്ന ഉയർന്ന നിരക്കിലായിരുന്നു വില്‍പ്പന. 18 കാരറ്റ് സ്വർണവിലയിലും സ്വാഭാവികമായ കുറവുണ്ടായിട്ടുണ്ട് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11830 രൂപയായും പവന് 94640 രൂപയായും താഴ്ന്നു.അതേസമയം 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9210 രൂപയും (പവന് 73680), 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5940 രൂപയുമാണ് (പവന് 47,520) ഇന്നത്തെ നിരക്ക്. ഈ വർഷം ജനുവരി 29-ന് രേഖപ്പെടുത്തിയ പവന് 131160 രൂപ എന്ന സർവകാല റെക്കോർഡിൽ നിന്നും സ്വർണവില നിലവിൽ ഏറെ താഴെയാണ്.ആഗോള വിപണിയിലെ ചലനങ്ങളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുമാണ് ആഭ്യന്തര വിപണിയിലെ ഈ വിലക്കുറവിന് പ്രധാന കാരണമായത്.
വീറോടെ പൊരുതിയിട്ടും ഒടുവില്‍ വീണു, ഐപിഎല്ലിൽ ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് വൈഭവ് സൂര്യവംശി
ഐപിഎല്ലിൽ നിന്ന് രാജസ്ഥാൻ റോയൽസ് പുറത്തായതിന് പിന്നാലെ ഡഗ്ഔട്ടിലിരുന്ന് കണ്ണീരടക്കാൻ പാടുപെട്ട് രാജസ്ഥാന് റോയൽസിന്റെ കൗമാരതാരം വൈഭവ് സൂര്യവംശി. ക്വാളിഫയർ 2-ൽ ഗുജറാത്ത് ടൈറ്റൻസിനോട് 7 വിക്കറ്റിന് തോറ്റ് പുറത്തായതോടെയാണ് രാജസ്ഥാന്റെ കിരീട മോഹങ്ങൾ അവസാനിച്ചത്. സീസണിലുടനീളം റെക്കോർഡുകൾ തകര്‍ത്ത് മുന്നേറിയ വൈഭവിനറെ സെന്സിബിള് ഇന്നിംഗ്സായിരുന്നു ക്വാളിഫയറിലും രാജസ്ഥാന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. 47 പന്തില്‍ 96 റണ്‍സടിച്ച വൈഭവായിരുന്നു രാജസ്ഥാന്റെ ടോപ് സ്കോറര്‍.എന്നാല്‍ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും തിരിച്ചടിച്ചതോടെ രാജസ്ഥാന് മത്സരം കൈവിട്ടു. കളിക്കുശേഷം ഡഗ്ഔട്ടിൽ തനിച്ചിരുന്ന് കരയുന്ന വൈഭവിനെയാണ് ക്യാമറകൾ ഒപ്പിയെടുത്തത്. തന്റെ കണ്ണീർ മറയ്ക്കാൻ താരം ടവ്വൽ കൊണ്ട് മുഖം പൊത്തുന്നുണ്ടായിരുന്നു. സായ് സുദര്‍ശനെ പിന്തള്ളി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന കളിക്കാരനുള്ള ഓറഞ്ച് ക്യാപ് ഇന്നലെ വൈഭവ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ വ്യക്തിഗത നേട്ടങ്ങളുടെ തിളക്കത്തിനിടയിലും ടീം ഫൈനല്‍ കാണാതെ പുറത്തായതോടെ 15കാരന് വൈഭവിന് കരച്ചിലടക്കാനായില്ല.
എം.എല്‍.എ ഫണ്ട് അനുവദിച്ചു.
ഐ.സി ബാലകൃഷ്ണന് എം.എല്‍.എയുടെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ പൂതാടി ഗ്രാമപഞ്ചായത്ത് - കേണിച്ചിറ ടൗണിലെ പാതയോരങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ പ്രവൃത്തിക്ക് 28 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു
വെങ്ങപ്പള്ളിയിൽ രോഗിയുമായി പോയ ആംബുലൻസിനേരെ ആക്രമണം
വയനാട് വെങ്ങപ്പള്ളിയിൽ രോഗിയുമായി പോയ ആംബുലൻസിന് നേരെ യുവാക്കളുടെ ക്രൂരമായ ആക്രമണം. ആക്രമണത്തിൽ ആംബുലൻസ് ഡ്രൈവർ ലത്തീഫ്, രോഗിയുടെ സഹോദരൻ നസീർ എന്നിവർക്ക് പരിക്കേറ്റു.കൊറോത്ത് നിന്നും റോഡപകടത്തിൽ പരിക്കേറ്റ ആളെയുമായി മേപ്പാടി വിംസ് (WIMS) ആശുപത്രിയിലേക്ക് അതിവേഗം പോവുകയായിരുന്ന ആംബുലൻസിന് നേരെയാണ് ഒരു സംഘം യുവാക്കൾ ആക്രമണം അഴിച്ചുവിട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ കൽപ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണവും തുടർനടപടികളും ആരംഭിച്ചിട്ടുണ്ട്. അടിയന്തര ഘട്ടത്തിൽ സർവീസ് നടത്തുന്ന ആംബുലൻസുകൾക്കും ജീവനക്കാർക്കും നേരെ നടക്കുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട്* പ്രഖ്യാപിച്ചിരിക്കുന്നു.*29/05/2026 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് *31/05/2026 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം *01/06/2026: കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്*02/06/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി, സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്.
സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നിലവിൽ നാളെ എവിടേയും അലർട്ടില്ല. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ മറ്റന്നാൾ 31 ന് യെല്ലോ അലർട്ടാണ്.ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgഅടുത്ത 2-3 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ അറബിക്കടലിന്റെയും തെക്കുകിഴക്കൻ അറബിക്കടലിന്റെയും കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ് പ്രദേശം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ എന്നിവടങ്ങളിലേക്ക് തെക്കുപടിഞ്ഞാറൻ കാലവർഷം മുന്നേറുന്നതിന് അനുകൂലമായ സാഹചര്യമാണെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി നിലനിൽക്കുന്നു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തമിഴ്നാട് തീരത്തിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. മധ്യ-കിഴക്കൻ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു.
അഭിമുഖം മാറ്റി.
കല്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജൂണ്‍ രണ്ട്, മൂന്ന് തീയതികളില്‍ നടക്കേണ്ടിയിരുന്ന അഭിമുഖം ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെച്ചതായി അധികൃതര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സിറ്റിംഗ് മാറ്റിവച്ചു.
ജില്ലാ പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി ജൂണ്‍ 10ന് രാവിലെ 11ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സിറ്റിംഗ് മാറ്റി വച്ചതായി ജില്ലാ പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.

