ആരോഗ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് കമന്റ്, സിപിഎം പ്രവർത്തകനെതിരെ കേസെടുത്തു; കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി
ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ ഫേസ്ബുക്കിൽ വിദ്വേഷ കമന്റിട്ട നടപടിയിൽ സിപിഎം പ്രവർത്തകനെതിരെ കേസെടുത്തു. താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിപിന് എതിരെയാണ് കേസ് എടുത്തത്. കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തിയാണ് കേസ്. കോൺഗ്രസ് നേതാവ് പിസി ഹബീബ് തമ്പിയുടെ പരാതിയിലാണ് കേസ്. നിപയുമായി ബന്ധപ്പെട്ട വാർത്തക്ക് താഴെയായിരുന്നു കമന്റ്.
അവസാന നിമിഷത്തെ ദിയാലോ മാജിക്; ഇക്വഡോറിനെ അട്ടിമറിച്ച് ഐവറി കോസ്റ്റ്
ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഇയില്‍ ലാറ്റിന്‍ അമേരിക്കന്‍ കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്. ഫിലാഡല്‍ഫിയയിലെ ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന കടുത്ത പോരാട്ടത്തില്‍ 90-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം അമദ് ദിയാലോ നേടിയ ഗോളാണ് ആഫ്രിക്കന്‍ വമ്പന്മാര്‍ക്ക് ചരിത്രവിജയം സമ്മാനിച്ചത്. ഈ പരാജയത്തോടെ ഇക്വഡോറിന്റെ തുടര്‍ച്ചയായ 19 മത്സരങ്ങളുടെ അപരാജിത കുതിപ്പിനാണ് വിരാമമായത്.മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇക്വഡോര്‍ കളം നിറഞ്ഞു കളിച്ചെങ്കിലും രണ്ടാം പകുതിയില്‍ തന്ത്രപരമായ മാറ്റങ്ങളിലൂടെ ഐവറി കോസ്റ്റ് കളി കൈപ്പിടിയിലൊതുക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ അരമണിക്കൂറില്‍ ഇക്വഡോര്‍ ആണ് പൂര്‍ണ ആധിപത്യം പുലര്‍ത്തിയത്. എന്നാല്‍ നിര്‍ഭാഗ്യം അവരുടെ മുന്നേറ്റങ്ങള്‍ക്ക് വിലങ്ങുതടിയായി. കളിയുടെ ആദ്യ പകുതിയില്‍ ഇക്വഡോര്‍ താരങ്ങളായ ജോണ്‍ യെബോവയുടെയും അലന്‍ മിന്‍ഡയുടെയും തകര്‍പ്പന്‍ ഷോട്ടുകള്‍ ഐവറി കോസ്റ്റ് ഗോള്‍പോസ്റ്റിന്റെ ക്രോസ്സ്ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു.രണ്ടാം പകുതിയില്‍ കളിയിലേക്ക് ശക്തമായി തിരിച്ചുവന്ന ഐവറി കോസ്റ്റിനും ഒരു സുവര്‍ണ്ണാവസരം നഷ്ടമായി. എലി വാഹിയുടെ ഒരു മികച്ച ശ്രമം ഇക്വഡോര്‍ പോസ്റ്റില്‍ തട്ടി മടങ്ങി. മത്സരം സമനിലയിലേക്ക് എന്ന് ഉറപ്പിച്ചിരുന്ന 90-ാം മിനിറ്റിലാണ് കളിയിലെ ഒരേയൊരു ഗോള്‍ പിറന്നത്. വില്‍ഫ്രഡ് സിംഗോ വലതുവിങ്ങില്‍ നിന്നും നല്‍കിയ മനോഹരമായ പന്ത് സ്വീകരിച്ച പകരക്കാരനായി ഇറങ്ങിയ അമദ് ദിയാലോ, ബോക്സിനുള്ളില്‍ നിന്നും കൃത്യമായ ഒരു ഇടങ്കാലന്‍ ഷോട്ടിലൂടെ പന്ത് ഇക്വഡോര്‍ വലയിലെത്തിക്കുയായിരുന്നു.
ക്യുറോസോവൻ ഗോൾ മുഖം തകർത്ത് ജർമ്മൻ പട; ലോകകപ്പിൽ ഗോൾ മഴപെയ്യിപ്പിച്ച് കിമ്മിച്ചും സംഘവും
ഹൂസ്റ്റൺ: ഗ്രൂപ്പ് ഇ- ലെ ആദ്യ മത്സരത്തിൽ ക്യുറോസോവയ്‌ക്കെതിരെ വമ്പൻ വിജയവുമായി ജർമനി. ഒന്നിനെതിരെ ഏഴ് ഗോളുകൾക്കായിരുന്നു ജർമനിയുടെ വിജയം. കളി തുടങ്ങി ആറാം മിനിറ്റിൽ തന്നെ ജർമനി വരവറിയിച്ചിരുന്നു. ഫെലിക്സ് മേട്ച്ച തുടക്കമിട്ട ഗോൾ വേട്ടയ്ക്ക് എഴുപത്തിയെട്ടാം മിനിറ്റിൽ ഡെനിസ് ഉൻഡാവ് ആണ് അവസാനമിട്ടത്. ആറാം മിനിറ്റിൽ ആദ്യ ഗോൾ വഴങ്ങിയെങ്കിലും ഇരുപത്തിയൊന്നാം മിനിറ്റിൽ ക്യുറോസോവ ഗോൾ മടക്കി ജർമനിയെ ഞെട്ടിച്ചിരുന്നു. ലീവാനോ കോമനൻസിയ ആയിരുന്നു ക്യുറോസോവയ്ക്ക് വേണ്ടി ഗോൾ നേടിയത്.സമനില പിടിച്ച് കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ച ക്യുറോസോവയുടെ സന്തോഷത്തിന് നിമിഷങ്ങളുടെ ആയുസ് മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. മുപ്പത്തിയെട്ടാം മിനിറ്റിൽ നിക്കോ ഷോൾട്ടർബക്ക് ജർമനിയുടെ ലീഡുയർത്തി. ആദ്യ പകുതി അവസാനിക്കാൻ മിനുട്ടുകൾ ബാക്കിനിൽക്കെ കിട്ടിയ പെനാൽറ്റി ഹാവെർട്സ് വലയിലെത്തിക്കുമ്പോൾ ജർമനി ഏകദേശം വിജയമുറപ്പിച്ചിരുന്നു.രണ്ടാം പകുതിയുടെ തുടക്കം തന്നെ ജമാൽ മൂസിയാള തന്റെ വരവറിയിച്ചു. നാല്പത്തിയേഴാം മിനിറ്റിൽ ജർമനി അണ്ഡത്തിയ മികച്ചൊരു മുന്നേറ്റം മൂസിയാളയിലൂടെ അവർ പൂർത്തിയാക്കി. അറുപത്തിയെട്ടാം മിനിറ്റിൽ നഥാനിയേൽ ബ്രൗണും എഴുപത്തിയെട്ടാം മിനിറ്റിൽ ഡെനിസ് ഉൻഡാവും ജർമനിക്കായി വലകുലുക്കി. എൺപത്തിയെട്ടാം മിനിറ്റിൽ ഹാവെർട്സ് തന്റെ ഇരട്ട ഗോൾ നേടി ജർമനിയുടെ വിജയം സമ്പൂർണ്ണമാക്കി. അതേസമയം തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തിനാണ് ക്യുറോസോവ ഇന്നിറങ്ങിയത്. വിശ്വവേദിയിലെ ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടാൻ കഴിഞ്ഞുവെന്ന മികച്ച നേട്ടത്തിന്റെ സന്തോഷമെല്ലാം നിമിഷനേരംകൊണ്ടാണ് ജർമനി തല്ലികെടുത്തിയത്.
പശ്ചിമേഷ്യയിൽ ഇനി സമാധാനത്തിൻ്റെ പുലരി; ഇറാനുമായുള്ള സമാധാന കരാറിൽ ധാരണയിലെത്തിയതായി ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: ഇറാനുമായി സമാധാന കരാറിൽ ധാരണയായതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ അമേരിക്കൻ നാവിക ഉപരോധം പിൻവലിക്കാനും ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കാനും കരാറിൽ ധാരണയായതായി ട്രംപ് അറിയിച്ചു. കരാറിന് മധ്യസ്ഥത വഹിച്ച പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സമാധാന കരാർ അന്തിമമായതായി അറിയിച്ചു, വെള്ളിയാഴ്ച ജനീവയിൽ ഇരുരാജ്യങ്ങളും തമ്മിൽ കരാറിൽ ഒപ്പിടും. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം. അമേരിക്കയും ഇറാനും തമ്മിൽ ഫെബ്രുവരി 28 മുതൽ തുടരുന്ന സംഘർഷത്തിന് ഉടൻ വിരാമമാകുന്നതായി ഇറാന്റെ ഉപ വിദേശകാര്യ മന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്. ട്രംപിൻ്റെ 80-ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം.
ഷിഗല്ല പ്രതിരോധ മുൻകരുതൽ യോഗം നടത്തി
പടിഞ്ഞാറത്തറ :ബത്തേരി താലൂക്കിൽ ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം സംഘടിപ്പിച്ചു. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡ്രൈ ഡേ, ക്ലീൻ ഡ്രൈവ്, ബോധവൽക്കരണക്ലാസുകൾ,കിണറുകളിൽ ക്ലോറിൻ നിക്ഷേപം,ലഘുലേഖ നോട്ടീസ് വിതരണം,സ്കൂളുകളിലും അംഗൻവാടികളിലും പ്രത്യേക നിർദ്ദേശങ്ങൾ നൽകുന്നതിന് ടീം വിസിറ്റിംഗ് തുടങ്ങിയവ സംഘടിപ്പിക്കാനും പടിഞ്ഞാറത്തറ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ ചേർന്ന് പ്രത്യേക യോഗത്തിൽ തീരുമാനമായി.യോഗം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അസ്മ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരിയിൽ അധ്യക്ഷതവഹിച്ചു.ഡോക്ടർ സുഷമ ,ഡോക്ടർ സ്റ്റെഫി, ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ തുടങ്ങിയവർ ക്ലാസെടുത്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയന്‍ ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാകേഷ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാജിത നൗഷാദ്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി, മെമ്പർമാരായ പിസി മമ്മൂട്ടി,എൻ പി നൗഷാദ്,ശ്രീജിത്ത്,ബീന സുഹറ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് തുടങ്ങിയവർ സംബന്ധിച്ചു.
വിദ്യാർത്ഥികളെ ആദരിച്ചു.
കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂളിൽ നിന്നും CBSE പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കല്പറ്റ ഫോറോന വികാരി റവ. ഫാ. ബിജു കോയിക്കട്ടിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. മാത്യു പെരിയപ്പുറം അധ്യക്ഷനായിരുന്നു. കഴിഞ്ഞ സിബിഎസ്ഇ പരീക്ഷയിൽ ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ എമിൽ റോസ് , എയ്മി സാറാ ബാബു, അഹ്‌സന. പി എന്നീ വിദ്യാർത്ഥികൾ സ്കൂളിൻ്റെ അഭിമാനമായി മാറി. വിവിധ വിഷയങ്ങളിൽ 100/100 മാർക്കും നേടി ദേശീയ സംസ്ഥാന തലങ്ങളിൽ ഇടം നേടാൻ 15 വിദ്യാർത്ഥികൾക്ക് കഴിഞ്ഞതായി സ്കൂൾ പ്രിൻസിപ്പൽ പി. യു ജോസഫ് പറഞ്ഞു. ബർസാർ ഫാ. അനീഷ് പുരക്കൽ, പിടിഎ പ്രസിഡന്റ് ജോസ് ലിൻ ഡി സൂസ, വൈസ് പ്രിൻസിപ്പാൾ ജോർജ് സെബാസ്റ്റ്യൻ, ഹെഡ്‌മിസ്ട്രസ് സൗരഭ റായ്, സിനി ജോസഫ്, സൗമ്യ ആർ, ആരോൺ എം രാജു, എമിൽ റോസ് എന്നിവർ സംസാരിച്ചു..
തൂഫാൻ:എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ- ലോറിയിൽ കടത്താൻ ശ്രമിച്ച 6.480 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
ബത്തേരി: ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ ഓപ്പറേഷനിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ. താമരശ്ശേരി, കൈയേലിക്കുന്നിന്മേൽ വീട്ടിൽ, രാമിഷ്(24), കൊടുവള്ളി, താഴെകളത്തിങ്കൽ വീട്ടിൽ, റാഷിദ്(40) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. 6.480 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. കഴിഞ്ഞ വർഷം ജൂണിൽ, വിൽപ്പനയ്ക്കായി 76.44 ഗ്രാം എം.ഡി.എം.എ കർണാടകയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു. 13.06.2026 തീയതി മുത്തങ്ങ പോലീസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ വലയിലായത്. വില്പനക്കും ഉപയോഗത്തിനുമായി KL 57 AB 1318 നമ്പർ ലോറിയിൽ എം.ഡി.എം.എ കടത്താനുള്ള ശ്രമമായിരുന്നു.
പനിച്ചൂടില്‍ വിറച്ച് സംസ്ഥാനം; 13 ദിവസത്തിനിടെ 41 മരണം, മുന്‍കരുതല്‍ ശക്തമാക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം : പകർച്ചവ്യാധി ഭീതിയില്‍ സംസ്ഥാനം. പതിമൂന്ന് ദിവസത്തിനിടെ നാല്‍പത്തിയൊന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്‍ഫ്‌ലുവന്‍സ ബാധിച്ച് ഒന്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. എലിപ്പനിബാധിച്ച് എട്ടു പേരും, ഡെങ്കിപ്പനി ബാധിച്ച് അഞ്ച് പേരും മരിച്ചു. തൃശൂരിലും ഷിഗല്ല സ്ഥിരീകരിച്ചതോടെ മുന്‍കരുതല്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. ഇടവിട്ടുള്ള മഴ രോഗവ്യാപനത്തിന് കാരണമാകുന്നു എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.അഞ്ചു ദിവസംകൊണ്ടാണ് പതിനായിരത്തിലധികംപേര്‍ പനി ബാധിച്ച് ചികിത്സ തേടിയത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പതിനൊന്നായിരത്തി അഞ്ഞൂറ്റി മുപ്പത്തിനാല് പേരാണ് പനി ബാധിച്ച് ചികിത്സക്കായി മാത്രം ആശുപത്രിയില്‍ എത്തിയത്. ഇതിനോടകം നൂറ്റി മുപ്പത്തിയഞ്ച് പേര്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചുവെങ്കിലും അതില്‍ അന്‍പത്തിയൊമ്പത് പേരാണ് ഈ മാസം മാത്രം ചികിത്സ തേടിയത്. ഷിഗല്ല രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ വയനാട് കൂടുതല്‍ ജാഗ്രത തുടരുകയാണ്. കുട്ടികളുമായി പുറത്തു പോകുന്നതും പരിപാടികളില്‍ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും അതികൃതര്‍ വ്യക്തമാക്കി.കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. എന്നാല്‍ എല്ലാ രോഗികള്‍ക്കും രോഗ ലക്ഷണങ്ങള്‍ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക
KSRTC ഓർഡിനറി ബസിലെ സൗജന്യ യാത്ര: ഉദ്ഘാടനം ബഹിഷ്‌കരിക്കാൻ CPIM; ചരിത്രപരമായ വിഡ്ഢിത്തമാകരുതെന്ന് CP ജോൺ
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസിലെ സൗജന്യ യാത്രയുടെ ഉദ്ഘാടന ചടങ്ങ് സിപിഐഎം എംഎല്‍എമാര്‍ ബഹിഷ്‌കരിക്കും. ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. എല്ലാ സ്ത്രീകള്‍ക്കും സൗജന്യമായി ഏത് ഭാഗത്തും യാത്ര ചെയ്യാമെന്നായിരുന്നു യുഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനമായി പറഞ്ഞതെന്ന് എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.'മലബാറില്‍ അപൂര്‍വമായി മാത്രമേ ഓര്‍ഡിനറി ബസുള്ളു. ഉദ്ഘാടനത്തില്‍ സഹകരിക്കില്ല, ആളെ പറ്റിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പദ്ധതിയോട് എതിര്‍പ്പില്ല. എന്നാല്‍ പറയുന്നത് അല്ല സര്‍ക്കാര്‍ നടപ്പാക്കുന്നത്', എം വി ഗോവിന്ദന്‍ പറഞ്ഞു.അതേസമയം എം വി ഗോവിന്ദന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി ഗതാഗതവകുപ്പ് മന്ത്രി സി പി ജോണ്‍ രംഗത്തെത്തി. വിട്ടുനില്‍ക്കല്‍ ചരിത്രപരമായ വിഡ്ഢിത്തരം ആവരുതെന്ന് സി പി ജോണ്‍ പറഞ്ഞു. ബഹിഷ്‌കരിച്ചാല്‍ തനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നും സി പി ജോണ്‍ ചോദിച്ചു. വിട്ടുനില്‍ക്കുകയാണെങ്കില്‍ തനിക്ക് ഒന്നും പറയാനില്ലെന്നും സി പി ജോണ്‍ കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷൻ തൂഫാൻ ; മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയിൽ
പടിഞ്ഞാറത്തറ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയിൽ. മലപ്പുറം, മഞ്ചേരി, കരുവമ്പ്രം, ഉള്ളാറ്റിൽ വീട്ടിൽ യു. ടി ഹാരിസ് (34)നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പടിഞ്ഞാറത്തറ പോലീസും ചേർന്ന് പിടികൂടിയത്. 13.06.2026 തിയ്യതി വൈകീട്ടോടെ കുപ്പാടിത്തറ സൊസൈറ്റിക്കവല ഭാഗത്ത് നടത്തിയ പോലീസ് പരിശോധനക്കിടെയാണ് ഇയാൾ വലയിലായത്. പോലീസിനെ കണ്ട് പരിഭ്രമിച്ച ഇയാളെ പരിശോധിച്ചപ്പോൾ ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ നിന്നുമാണ് 0.89 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്.ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ രജീഷ് തെരുവത്ത് പീടികയിൽ, സീനിയർ സി.പി.ഓ മാരായ എൻ ജെ അരുൺ, അബ്ദുൾ റഫീഖ് കൂടാതെ ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പരിശോധന നടത്തിയത്.ഓപ്പറേഷന്‍ തൂഫാന്‍;13 ദിവസത്തിനുള്ളില്‍ 61 കേസുകള്‍ - 66 പേര്‍ അറസ്റ്റില്‍കല്‍പ്പറ്റ: ലഹരിക്കെതിരെയുള്ള കേരളാ പോലീസിന്റെ 'ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന്റെ' ഭാഗമായി വയനാട് ജില്ലയില്‍ 13 ദിവസത്തിനുള്ളില്‍ വിവിധ സ്‌റ്റേഷനുകളിലായി 61 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 66 പേരെ അറസ്റ്റ് ചെയ്തു. 0.89 ഗ്രാം എം.ഡി.എം.എയും, 2.153 കിേലാ ഗ്രാം കഞ്ചാവും, 7.7 ഗ്രാം ഹാഷിഷ് ഓയിലും, 43 കഞ്ചാവ് നിറച്ച സിഗരറ്റുകളും പിടിച്ചെടുത്തു. ജൂണ്‍ ഒന്ന് മുതല്‍ 13-ാം തീയതി വരെയുള്ള കണക്കാണിത്. ലഹരിക്കടത്ത്, വിൽപ്പന, ഉപയോഗം എന്നിവ തടയുന്നതിനായി എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ലാ അതിര്‍ത്തികളിലും പ്രത്യേക പരിശോധന നടത്തിവരുന്നുണ്ട്. കൂടാതെ ലഹരിക്കേസിലുൾപ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള ശക്തമായ നിയമനടപടികളും പോലീസ് സ്വീകരിക്കും. പ്രത്യേക പരിശീലനം ലഭിച്ച നാര്‍ക്കോട്ടിക് സ്‌നിഫര്‍ ഡോഗുമായി പോലീസ് ഡോഗ് സ്ക്വാഡുംം ഡ്രോണും പരിശോധനയില്‍ സജീവമാണ്. സമൂഹത്തില്‍ ലഹരി ഇല്ലായ്മ ചെയ്യുന്നതിനായി ഓപ്പറേഷന്‍ തൂഫാനില്‍ പൊതുജനങ്ങളുടെ പങ്കാളിത്തവും ശ്രദ്ധേയമാണ്. ലഹരി ഉപയോഗത്തെയും വിപണനത്തെയും കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ പോലീസിന് പങ്കുവെക്കുന്നുണ്ട്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളു 'തൂഫാന്‍ പോരാളി'യാകുകലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയില്‍പെട്ടാല്‍വിവരം ഉടന്‍ തന്നെ പോലീസിനെ അറിയിക്കുകവിവരം നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമായിരിക്കും.(വാട്‌സ്ആപ്പ് നമ്പര്‍) 9995966666 (വിളിച്ച് അറിയിക്കാം )9497979794 9497927797
കെഎസ്ആർടിസി സ്ത്രീ സൗജന്യ യാത്ര നാളെ മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി
കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യ യാത്ര നാളെ മുതൽ. രാവിലെ എട്ടരക്ക് തിരുവനന്തപുരം തമ്പാനൂരിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ആദ്യയാത്രയിൽ വനിതകൾക്ക് ഒപ്പം ബസിൽ മുഖ്യമന്ത്രിയും സഞ്ചരിക്കും. ബസുകളിൽ പ്രിയദർശിനി സ്റ്റിക്കർ ഒട്ടിക്കുന്നത് അടക്കമുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.ഓർഡിനറിയിൽ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യയാത്ര ലഭിക്കുക. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിൻ്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ വിഭാഗങ്ങളിലാണ് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്. 65 മുതൽ 70 കോടി രൂപ മാസം വേണ്ടിവരുമെന്നാണ് കണക്ക്. 7 കോടി രൂപയാണ് കെഎസ്ആർടിസിയുടെ ഇപ്പോഴത്തെ പ്രതിദിന വരുമാനം.പുതിയ സൗജന്യയാത്രാ പദ്ധതി കെഎസ്ആർടിസിയുടെ സ്വന്തം പദ്ധതിയല്ലെന്നും യുഡിഎഫ് സർക്കാരിന്റെ കൃത്യമായ ക്ഷേമപ്രവർത്തനമാണെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ വ്യക്തമാക്കിയിരുന്നു.
സ്‌കൂട്ടർ മോഷ്ടാക്കളെ പിടികൂടി
ആലപ്പുഴ സ്വദേശി പറവൂർ ദാസ് ചന്ദ്രൻ(19),പനമരം ഓടക്കൊല്ലി സ്വദേശി പ്രശാന്ത്(19) എന്നിവരെയാണ് നൂൽപ്പുഴ പോലീസ് മണ്ണാർക്കാട് വെച്ച് പിടികൂടിയത്.ജൂൺ 5ന് പഴൂർ മദ്രസ കെട്ടിടത്തിന് സമീപം നിർത്തിയിട്ട സ്‌കൂട്ടറാണ് ഇവർ മോഷ്ടിച്ചത്.
പാറത്തോട് എടക്കണ്ടൻ പടി റോഡ് ഉദ്ഘാടനം ചെയ്തു.
കാലിക്കുനി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ തരിയോട് ഗ്രാമപഞ്ചായത്തിലെ കാലിക്കുനി വാർഡിൽ ഉൾപ്പെട്ട പാറത്തോട് എടക്കണ്ടൻപടി റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. റോഡിൻറെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. കെ പി ഇസഹാക്ക് അധ്യക്ഷത വഹിച്ചു. വി സൈതലവി, എംപി ഹഫീസലി, പി കെ പ്രകാശൻ, വെള്ളൻ പാലുവയൽ, സി സുലൈമാൻ, സുഫൈൽ എം എ, കൃഷ്ണൻകുട്ടി, യൂസഫ്, കെ അബ്ദുല്ല, ജഫ്സൽ എം എ തുടങ്ങിയവർ സംബന്ധിച്ചു.
വിദ്യാർത്ഥികളെ അനുമോദിച്ചു.
കാവുംമന്ദം: പഠനോത്സവം 2026 ന്റെ ഭാഗമായി കാവുംമന്ദം കുണ്ട്ലങ്ങാടി ഡി.വൈ.എഫ്.ഐ ചേരിക്കണ്ടി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ്.എൽ.സി പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും നിർദ്ധരരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടത്തി. തരിയോട് മേഖല ജോ.സെക്രട്ടറി ഷബ്ന ഷമീർ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് സെക്രട്ടറി ആൽബിൻ എസ് പോൾ, ഷമീർ പി, റെജിലാസ് കെ.എ, സനീഷ്, റഹീസ് എൻ.കെ, സുനീർ പി എന്നിവർ നേതൃത്വം നല്കി.
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ലായ്മ; രാഷ്ട്രീയ ആയുധമാക്കാനില്ല, സഹകരണം ഉണ്ടാകും': പിണറായി വിജയന്‍
തിരുവനന്തപുരം: നിപാ വ്യാപനം തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ലായ്മ തുടരുന്നതായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നിപയെ ഒറ്റകെട്ടായി നിന്ന് പ്രതിരോധിക്കേണ്ട ഘട്ടത്തില്‍ നേതൃത്വം കൊടുക്കേണ്ട ആരോഗ്യമന്ത്രിയും വകുപ്പും ജില്ലാ ഭരണസംവിധാനവും ഏകോപനമില്ലാതെ പ്രവര്‍ത്തിക്കുകയാണെന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആരോഗ്യമന്ത്രിയുടെ പ്രതികരണം ശരിയായ രീതിയിലല്ല. നിപ ബാധയുണ്ടായപ്പോള്‍ അന്നത്തെ പ്രതിപക്ഷം ചെയ്തതുപോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല. നിപ പ്രതിരോധത്തില്‍ എല്ലാ സഹകരണവും ഉണ്ടാവുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.നേരത്തെ നിപ ബാധയുണ്ടായപ്പോള്‍ ആരോഗ്യമന്ത്രി നിപ ബാധിത പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. അത്തരമൊരു ജാഗ്രത എവിടേയും കാണാനില്ല. നിപ കണ്‍ട്രോള്‍ റൂം ജനപ്രതിനിധികള്‍ അകന്നുനില്‍ക്കേണ്ട സ്ഥലമാണെന്ന നിലയിലാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. നിപയുടെ അതീവ ഗൗരവമായ സൗഹചര്യം ഉയര്‍ന്ന ഘട്ടത്തില്‍ വലിയ തോതില്‍ ആക്ഷേപത്തിനിടയാക്കിയ ഡിഎച്ച്എസിനെ മാറ്റി. പ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കേണ്ട ആരോഗ്യവകുപ്പ് തലപ്പത്തിരിക്കുന്നയാളെ മാറ്റുന്നത് സാധാരണ ഗതിയില്‍ പ്രതീക്ഷിക്കുന്നതല്ല. വകുപ്പിലെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് സുതാര്യമായി പ്രവര്‍ത്തിക്കുന്ന സംവിധാനം ഉണ്ട്. അത് തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കൂട്ടുനിന്നില്ലായെന്നതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് മനസ്സിലാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
അധ്യാപകരെ ബഹുമാനിക്കുന്ന സമൂഹമായി വിദ്യാർത്ഥികൾ വളരണം: മുഹമ്മദ് കുട്ടി ഉസ്താദ്
കമ്പളക്കാട്: അധ്യാപകരെ ബഹുമാനിക്കുകയും അവരുടെ സേവനങ്ങളെ ആദരിക്കുകയും ചെയ്യുന്ന സമൂഹമായി വിദ്യാർത്ഥികൾ വളരണമെന്ന് മുഹമ്മദ് കുട്ടി ഉസ്താദ് അഭിപ്രായപ്പെട്ടു. അൻസാരിയ മദ്രസയിൽ സംഘടിപ്പിച്ച മുഅല്ലിം ഡേ ദിനാചരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അദ്ദേഹം പ്രചോദനാത്മക സന്ദേശവും കൈമാറി.ചടങ്ങിൽ കമ്പളക്കാടിന്റെ ദീനി സേവന രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കിഴക്കയിൽ ഹംസ ഹാജി, കെ.സി കുഞ്ഞിമൂസ ഹാജി, അമ്പിലേരി അഹമ്മദുക്ക, ഇല്യാസ് ഹാജി, കറുവ യൂസഫുക്ക, മാളിയേക്കൽ അബ്ദുക്ക, അത്തിലൻ മൊയ്തുക്ക എന്നിവർക്ക് അൻസാരിയ മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് നൽകി.അസിസ്റ്റന്റ് സദർ സിറാജ് ഫൈസി സ്വാഗതം പറഞ്ഞു. വി.പി അബ്ദുൽ ഷുക്കൂർ ഹാജി അധ്യക്ഷത വഹിച്ചു. പി.സി ഇബ്രാഹിം ഹാജി ഉദ്ഘാടനം നിർവഹിച്ചു. ഉവൈസ് വാഫി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.സൗത്ത് സോണൽ സെക്രട്ടറി പി.ടി അഷ്റഫ്, ഭാരവാഹികളായ അബ്ദുൽ സലീം വി.പി, സാജിദ് മണിയോടൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ബൈരക്കൂപ്പ പാലം യഥാർഥ്യത്തിലേക്ക് : മന്ത്രി പി.കെ.ബഷീറിന് ഉറപ്പ് നൽകി കർണാടക മുഖ്യമന്ത്രി
ബൈരക്കൂപ്പ: കർണാടക അതിർത്തിയിലെ കബനി നദിക്ക് കുറുകെയുള്ള ബൈരക്കുപ്പ പാലത്തിന്റെ നിർമ്മാണത്തിനാവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാർ സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീറിനെ അറിയിച്ചു. ഇന്ന് (ജൂൺ 14) ബംഗളുരുവിൽ മന്ത്രി ബഷീറുമായി നടത്തിയ ചർച്ചയിലാണ് പാലം നിർമ്മാണം സംബന്ധിച്ച കാര്യങ്ങൾ ഉടനെ തന്നെ മന്ത്രി സഭായോഗത്തിൽ വെക്കുമെന്നും അതിനുള്ള നിർദേശങ്ങൾ നൽകിക്കഴിഞ്ഞെന്നും ഡി.കെ.ശിവകുമാർ പറഞ്ഞത്. കേരളത്തിനും കർണാടകയ്ക്കും ഇടയിൽ വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ഈ അന്തർസംസ്ഥാന പാലം,കേരളത്തിലെ വയനാട് ജില്ലയിലെ പെരിക്കല്ലൂരിനെയും കർണാടകയിലെ കുടക് ജില്ലയിലെ ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്നതാണ്. 1994 സെപ്റ്റംബർ 22 ന് കേരള, കർണാടക മുഖ്യമന്ത്രിമാർ (കെ. കരുണാകരനും വീരപ്പ മൊയ്‌ലിയും) സംയുക്തമായി ഈ പാലത്തിന് തറക്കല്ലിട്ടിരുന്നു തുടർന്ന്, 2002 മാർച്ച് 15 ന് ഇന്ത്യാ ഗവൺമെന്റിന്റെ ഷിപ്പിംഗ്, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഈ നിർദ്ദേശത്തിന് തത്വത്തിൽ അംഗീകാരം നൽകി.കേരള ഭാഗത്തെ അപ്രോച്ച് റോഡ് ഇതിനകം പൂർണ്ണമായും പൂർത്തിയായി. മൊത്തത്തിലുള്ള പദ്ധതിയുടെ പൂർത്തീകരണം ഇപ്പോൾ കർണാടകയിലെ അനുബന്ധ പാതയുടെ നിർമ്മാണത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇക്കാര്യത്തിൽ, കർണാടക ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കലും ആവശ്യമായ പാരിസ്ഥിതിക അനുമതികളും വേഗത്തിലാക്കാൻ ഇടപെടണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീർ കർണാടക സർക്കാരിന് നേരത്തെ കത്ത് നൽകിയിരുന്നു.പാലം യാഥാർത്ഥ്യമാകുന്നതോടെ നിരവധി ദീർഘകാല പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം നൽകും. ഇത്, രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് കാര്യമായ പ്രയോജനം നൽകുന്നതാണെന്ന് ഡി.കെ.ശിവകുമാർ പറഞ്ഞു. കർണാടകയിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് ബൈരക്കുപ്പയ്ക്ക് സമീപമുള്ള അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെആശുപത്രികൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ , വിമാനത്താവളങ്ങൾ എന്നിവയിലേക്കെത്തിച്ചേരാനും കർണാടകയിലുടനീളവും പ്രത്യേകിച്ച് കുടക് ജില്ലയിലും ടൂറിസം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കാർഷിക,ബിസിനസ് അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഈ പാലം പൂർത്തിയാക്കുന്നത്തോടെ എളുപ്പമാകുമെന്ന് മന്ത്രി ബഷീർ പറഞ്ഞു . പുൽപ്പള്ളി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, കോഴിക്കോട് എന്നിവിടങ്ങളെ നേരിട്ട് മൈസൂരിലേക്കും ബെംഗളൂരുവിലേക്കും ബന്ധിപ്പിക്കുന്ന, ഒരു ബദൽ പാതയായി പാലം പ്രവർത്തിക്കും. ഇത് നിലവിൽ എൻഎച്ച് 766 ൽ ബന്ദിപ്പൂർ വനമേഖലയിലൂടെ നടപ്പിലാക്കുന്ന രാത്രി യാത്രാ നിയന്ത്രണങ്ങൾ മറികടക്കുന്നതിനും ഗതാഗതം ഗണ്യമായി മെച്ചപ്പെടുത്തുന്നതിനും സഹായകമാണ്. ബെംഗളൂരുവിനും സുൽത്താൻ ബത്തേരിക്കും ഇടയിലുള്ള യാത്രാ ദൂരം ഏകദേശം 40 കിലോമീറ്റർ കുറയുകയും യാത്രാ സമയം ഗണ്യമായി കുറയ്ക്കുകയും ചെയ്യും. ഈ പദ്ധതിയുടെ വലിയ പൊതു ഉപയോഗക്ഷമത കണക്കിലെടുത്ത്, കർണാടക മേഖലയിലെ അപ്രോച്ച് റോഡിനായി ആവശ്യമായ ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാനും പദ്ധതിക്കായി നിരാക്ഷേപ പത്രം നൽകാനും ബന്ധപ്പെട്ട വകുപ്പുകളോട് നിർദേശം നൽകുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അറിയിച്ചു.ഇത് സംബന്ധിച്ചു, പ്രിയങ്ക ഗാന്ധി എം.പി യും നേരത്തെ കേരള, കർണാടക സർക്കാറുകൾക്ക് കത്തെഴുതിയിരുന്നു.
ഇറാൻ യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്; ഉടനടി ഹോർമുസ് തുറക്കും
ഇറാൻ-യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ധാരണ ഒപ്പിട്ടാൽ ഉടനടി ഹോർമുസ് തുറക്കും. സമ്പുഷ്‌ടീകരിച്ച യുറേനിയം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് 60 ദിവസത്തിനകം അന്തിമ കരാർ രൂപീകരിക്കും. എന്നാൽ ധാരണയിൽ അന്തിമ രൂപമായിട്ടില്ലെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.ജനീവയിൽ വെച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫും തമ്മിൽ കരാർ ഒപ്പുവെച്ചേക്കുമെന്നാണ് സൂചന. ഇറാൻ അടച്ചുപൂട്ടിയ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നു നൽകാനും ഇറാന്റെ തുറമുഖങ്ങൾക്ക് മേൽ യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കാനും ഇറാന്റെ ശതകോടിക്കണക്കിന് ഡോളറിന്റെ ആസ്തികൾ മരവിപ്പിച്ച നടപടി അമേരിക്ക പിൻവലിക്കാനും ഇറാൻ്റെ എണ്ണ കയറ്റുമതിക്കുമേലുള്ള ഉപരോധങ്ങളിൽ ഇളവ് നൽകാനും ധാരണയായെന്നാണ് വിവരം. ഇറാന്റെ ആണവപദ്ധതികളെക്കുറിച്ചുള്ള തർക്കങ്ങൾ പരിഹരിക്കാൻ ഇനിയും ചർച്ചകൾ നടക്കും.അമേരിക്കയും ഇറാനും തമ്മിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർണായകമായ പ്രാഥമിക സമാധാന കരാർ 24 മണിക്കൂറിൽ ഒപ്പുവയ്ക്കുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് നേരത്തെ അറിയിച്ചിരുന്നു. അടുത്തയാഴ്ച സാങ്കേതിക തല ചർച്ചകൾ തുടരുമെന്നും ഷഹബാസ് ഷരീഫ് സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചിരുന്നു
പൂക്കികളെ തൂക്കി വി ഡി സതീശന്‍, 44 ദിവസത്തിനിടെ പിഴയിട്ടത് ഒരു കോടി രൂപ
തിരുവനന്തപുരം: വാഹന മോഡിഫേക്കഷനില്‍ നടപടി കടുപ്പിച്ച് വി ഡി സതീശന്‍ സര്‍ക്കാര്‍. വാഹനങ്ങളുടെ രൂപമാറ്റത്തില്‍ 44 ദിവസത്തിനിടെ പിഴയിട്ടത് ഒരു കോടി രൂപയാണ്. മെയ് മാസം മാത്രം 1,528 വാഹനങ്ങള്‍ക്ക് പിടിവീണു. 86,35,000 രൂപയാണ് മെയ് മാസത്തെ മാത്രം പിഴ തുക.14,85,000 രൂപ പിഴ തുകയായി സര്‍ക്കാരിന് ഇതിനകം ലഭിച്ചു. 71,50,000 രൂപ മെയ് മാസം പിഴ കിട്ടിയവരില്‍ നിന്ന് ഈടാക്കാനുണ്ട്. ജൂണ്‍ മാസം ഇതുവരെ 480 കേസുകളിലായി 14 ലക്ഷം രൂപ പിഴ നല്‍കി. വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ വരുത്തിയാല്‍ പിടി വീഴില്ലെന്ന് കരുതി രൂപമാറ്റം വരുത്തുന്നത് കൂടിയിരുന്നു.അധികാരത്തിലേറിയതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനങ്ങളില്‍ ഒന്നില്‍ വാഹന പ്രേമികളെ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞിരുന്നു. എന്നാല്‍ വാഹനങ്ങളില്‍ അനുവദിക്കാന്‍ കഴിയുന്ന മോഡിഫിക്കേഷനെക്കുറിച്ച് ഗതാഗത കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അതില്‍ പകുതിയും നേരത്തേ മുതല്‍ അനുവദനീയമായ മാറ്റങ്ങളായിരുന്നു
സ്‌നേഹാദരവ് 2026; ഉന്നതവിജയം നേടിയവരെ ആദരിച്ചു.
പുല്‍പ്പള്ളി: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി മേഖലയിലെ വിവിധ മത്സരങ്ങളിലും പരീക്ഷകളിലും ഉന്നതവിജയം നേടിയവരെ ആദരിക്കുവാന്‍ 'സ്‌നേഹാദരവ് 2026' എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയും, കലാകായിക രംഗങ്ങളില്‍ മികച്ച സംഭാവനകള്‍ നല്‍കിയും നാടിന്റെ അഭിമാനമായി മാറി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി ഡി ജോണി അധ്യക്ഷനായിരുന്നു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. എന്‍ യു ഉലഹന്നാന്‍, വര്‍ഗീസ് മുരിയന്‍കാവില്‍, ടി പി ശശിധരന്‍ മാസ്റ്റര്‍, കെ ടി ജോസ്, മണി പാമ്പനാല്‍, ജോമറ്റ് സെബാസ്റ്റ്യന്‍, ജോളി നരിതൂക്കി, തോമസ് പാഴുക്കാല, ലിജോ ജോര്‍ജ്, ഷിജോ ജോസഫ്, സാബു ഫിലിപ്പ്, ജോര്‍ജ് കൊല്ലിയില്‍, ജോസഫ് കുന്നത്തുമറ്റം, സിജു പൗലോസ്, വിനോദ് കാഞ്ഞുകാരന്‍, ഗിരിജാ കൃഷ്ണന്‍, ബീന സജി, ശ്രീദേവി മുല്ലക്കല്‍, ഗീത കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

