വെള്ളറടയില്‍ വൃദ്ധനെ എം.ബി.ബി.എസ് വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊലപ്പെടുത്തി. വെള്ളറട കിളിയൂർ ചരുവിളാകം ബംഗ്ലാവില്‍ ജോസാണ് (70) മരിച്ചത്.മകൻ പ്രജില്‍ (29) പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
തന്നെ സ്വതന്ത്രനായി ജീവിക്കാൻ അനുവദിക്കാത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രജില്‍ പൊലീസിന് മൊഴി നല്‍കി. ഇന്ന് രാത്രി 9.45ഓടെയായിരുന്നു സംഭവം. ജോസിന്റെ ഭാര്യ സുഷമയുടെ നിലവിളികേട്ടെത്തിയ നാട്ടുകാരാണ് ജോസിനെ വീടിന്റെ അടുക്കളയില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോസിന്റെ നെഞ്ചിലും കഴുത്തിലുമാണ് വെട്ടേറ്റത്. സംഭവത്തെ തുടർന്ന് ബോധരഹിതയായ സുഷമയെ നാട്ടുകാർ വെള്ളറട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് നടപടികള്‍ പൂർത്തിയാക്കിയശേഷം മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്രി.
ചൈനയില്‍ എം.ബി.ബി.എസ് വിദ്യാർത്ഥിയായിരുന്ന പ്രജില്‍ പരീക്ഷയെഴുതിയെങ്കിലും വിജയിച്ചിരുന്നില്ല. കൊവിഡിനെ തുടർന്ന് നാട്ടിലെത്തിയ ഇയാള്‍ മാതാപിതാക്കള്‍ക്കൊപ്പം വീട്ടില്‍ തന്നെയായിരുന്നു കൂടുതല്‍ സമയവും. ഇയാള്‍ വീടിന് പുറത്തിറങ്ങാറില്ലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ജോസ് വർഷങ്ങളായി കിളിയൂരില്‍ ബ്രദേഴ്സ് ട്രേഡേഴ്സ് എന്ന സ്ഥാപനം നടത്തുകയാണ്. മകള്‍ പ്രജില വിവാഹിതയായി ചെന്നൈയിലാണ് താമസം