ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി നഗ്ന വീഡിയോകള്‍ പകർത്തി. തുടർന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ക്രൂര പീഡനം.മലപ്പുറം കോട്ടക്കലില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച പോക്സോ കേസില്‍ രണ്ടുപേർ അറസ്റ്റില്‍.
തൃശൂർ സ്വദേശിയായ അമല്‍ അഹമ്മദ്, മലപ്പുറം മുണ്ടുപ്പറമ്ബ് സ്വദേശിയായ മുബഷീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.രണ്ടു വർഷത്തോളം ഇൻസ്റ്റഗ്രാം വഴി ചാറ്റ് ചെയ്താണ് അമല്‍ അഹമ്മദ് പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. വിവാഹ വാഗ്ദാനം നല്‍കിയ പ്രതി പെണ്‍കുട്ടിയുടെ നഗ്നവീഡിയോകള്‍ പലപ്പോഴായി പകർത്തി. പിന്നീട് ഇത് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു.
ഇതിനിടെ അമല്‍ അഹമ്മദിന്‍റെ സുഹൃത്ത് മുബഷീറും പെണ്‍കുട്ടിയെ ഉപദ്രവിച്ചു. കോട്ടക്കലുള്ള സ്വകാര്യ ലോഡ്ജിലും പെണ്‍കുട്ടിയുടെ വീട്ടിലും വെച്ചാണ് ഇരുവരും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ബലാത്സംഗത്തില്‍ പെണ്‍കുട്ടിയ്ക്ക് മാരകമായി മുറിവേറ്റു.ഒന്നാം പ്രതി അമല്‍ പരപ്പനങ്ങാടിയില്‍ നിന്നും രണ്ടാം പ്രതി മുബഷീർ ഇരുമ്ബുഴിയില്‍ നിന്നുമാണ് പിടിയിലായത്. മലപ്പുറം താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കിടെ രക്ഷപ്പെട്ട രണ്ടാം പ്രതി മുബഷീർ ഒരു മണിക്കൂറിന് ശേഷം നാടകീയമായി കോടതിയില്‍ നേരിട്ട് ഹാജരായി.