ഭിക്ഷാടനവും ഡിജിറ്റലായി. ചില്ലറയില്ലെന്നത് ഭിക്ഷ നല്‍കുന്നതിന് ‘തടസ്സ’മാകില്ല. യാത്രക്കാർക്കുമുന്നില്‍ യാചകർ നീട്ടുന്നത് മൊബൈല്‍ ഫോണും ഗൂഗിള്‍ പേയും ക്യു.ആർ.കോഡും.പാട്ടുപാടിയും കാർഡുകള്‍ വിതരണംചെയ്തും നടത്തിയിരുന്ന ഭിക്ഷാടനം ഇന്ന് മൊബൈല്‍ ഫോണില്‍ സ്കാൻ പേയ്ക്കും ക്യു.ആർ.കോഡിനും വഴിമാറി.
ഇത്തരത്തില്‍ ഭിക്ഷാടനം നടത്തിയ രണ്ട് നാടോടിസ്ത്രീകളെ വെള്ളിയാഴ്ച കോട്ടയം റെയില്‍വേ സ്റ്റേഷനില്‍നിന്ന് റെയില്‍വേ സംരക്ഷണസേന പിടികൂടി. ലക്ഷ്മി എന്ന തെലങ്കാന സ്വദേശിനിയും സരസ്വതി എന്ന കർണാടക സ്വദേശിനിയുമാണ് പിടിയിലായത്.ക്യു.ആർ.കോഡുവഴി ലഭിക്കുന്ന പണം ഇവരുടെ സ്പോണ്‍സർമാരുടെ അക്കൗണ്ടുകളിലാണ് എത്തിച്ചേരുന്നതെന്ന് ആർ.പി.എഫ്. ഇൻസ്പെക്ടർ എൻ.എസ്.സന്തോഷ് പറഞ്ഞു. ഭിക്ഷാടനത്തിനായി കരുതിയിരുന്ന നൂറ്റൻപതോളം കാർഡും ക്യു.ആർ.കോഡും 250 രൂപയും ഇവരില്‍നിന്ന് കണ്ടെത്തി.
ലക്ഷ്മി ആറുമാസം പ്രായമായ കുട്ടിയെ ശിശുഭവനത്തില്‍ ഏല്‍പ്പിച്ചശേഷമാണ് ഡിജിറ്റല്‍ ഭിക്ഷാടനത്തിനിറങ്ങിയത്. പുതിയ നിയമപ്രകാരം ഇത്തരക്കാർക്കെതിരേ കേസെടുക്കാനാകാത്തതിനാല്‍ ഇവരെ റെയില്‍വേപരിസരത്തുനിന്ന് പുറത്താക്കുകയാണ് ആർ.പി.എഫ്. ചെയ്യുന്നത്.