ബജറ്റിനു മുന്നേ ധനമന്ത്രി പറഞ്ഞതു പോലെ അപ്രതീക്ഷിത പ്രഖ്യാപനങ്ങളൊന്നും തന്നെ ഇത്തവണ ഉണ്ടായിരുന്നില്ല.കെ.ഹോം, സഹകരണ ഭവന പദ്ധതി തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ശ്രദ്ധേയമായിരുന്നു. രണ്ടാം പിണറായി സർക്കാറിന്റെ അവസാന സമ്ബൂർണ ബജറ്റ് കാര്യമായ അത്ഭുതങ്ങള്‍ ഒന്നും തന്നെ സൃഷ്ടിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ നില്‍ക്കെ 2025 ബജറ്റ് ഏറെക്കുറേ പരാജയമായി.
സംസ്ഥാന ബജറ്റില്‍ ക്ഷേമ പെൻഷൻ 1800 രൂപ വരെയാക്കി വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതും സംഭവിച്ചില്ല. ശമ്ബള പരിഷ്ക്കരണം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായില്ല എന്നത് ദുഖകരം. കേന്ദ്ര ബജറ്റില്‍ കേരളത്തെ കൈയൊഴിഞ്ഞെന്ന് പറയുമ്ബോഴും കേരള സർക്കാരിന് കാര്യമായ പ്രതീക്ഷകളൊന്നും കേരളത്തിലെ ജനങ്ങള്‍ക്കു നല്‍കാനായില്ല. അനാവശ്യ കാര്യങ്ങളില്‍ വില വർദ്ധനവും സംഭവിച്ചു. കോടതി ഫീസും ഭൂനികുതിയും വർധിപ്പിച്ചു.
സംസ്ഥാനം വലിയ സാമ്ബത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. എന്നാല്‍ കേരളം ഈ ഞെരുക്കത്തിലൂടെ അതിജീവിച്ചിരിക്കുന്നു എന്ന ആശ്വാസ വാർത്ത പങ്കിട്ടുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. വികസനത്തിനും ക്ഷേമത്തിനും നിക്ഷേപ സമാഹരണത്തിനും ഊന്നല്‍ നല്‍കുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. അതിനാല്‍ ഈ മേഖലകള്‍ക്ക് ബജറ്റില്‍ ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. അതിനൊപ്പം വിഴിഞ്ഞം പദ്ധതിക്കും ഊന്നല്‍ നല്‍കിയിട്ടുണ്ട്.
കേരളത്തിന്റെ ഉള്ളുലച്ച വയനാട് ദുരന്തത്തിനു കേന്ദ്ര ബജറ്റില്‍ യാതൊരു ധനസഹായവും നല്‍കിയിരുന്നില്ല. എന്നാല്‍ കേരള ബജറ്റില്‍ വയനാടിനെ സർക്കാർ മറന്നിട്ടില്ല. ആദ്യ ഘട്ടത്തില്‍ 750 കോടിയാണ് വയനാട് പുനരധിവാസത്തിനായി വകയിരുത്തിയത്. രണ്ടര മണിക്കൂറായിരുന്നു ബജറ്റ് പ്രഖ്യാപനങ്ങളുടെ ദൈർഘ്യം.
എന്നാല്‍ സാമൂഹ്യ ക്ഷേമ പെൻഷൻ ഉയർത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കില്‍ വലിയ തിരിച്ചടിയാണ് സംഭവിച്ചത്. നിലവില്‍ 1600 രൂപയാണ് ക്ഷേമ പെൻഷൻ. സംസ്ഥാനത്ത് 60 ലക്ഷത്തോളം പേർക്ക് ഒരു മാസം ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ വേണ്ട ചെലവ് 1100 കോടി രൂപയാണെന്നാണ് കണക്ക്.
ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട് പുതിയ മാറ്റങ്ങളൊന്നുമില്ല. നിലവില്‍ ക്ഷേമ പെന്‍ഷന്‍ മൂന്ന് മാസമായി കുടിശികയാണ്. ഈ കുടിശ്ശിക മൂന്നെണ്ണവും കൃത്യമായി തീർക്കുമെന്നാണ് ബജറ്റില്‍ ധനമന്ത്രി പറഞ്ഞിരിക്കുന്നത്.സർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കുമുള്ള ശമ്ബള, പെൻഷൻ പരിഷ്കരണങ്ങളും സംഭവിച്ചിട്ടില്ല. ഇതെല്ലാം കേരളം ഏറെ കാത്തിരുന്ന പ്രഖ്യാപനങ്ങളായിരുന്നു എന്നതാണ് ദുഖകരം.
ശമ്ബള പരിഷ്ക്കരണമില്ലാത്തതിനാല്‍ ജീവനക്കാർ പ്രതിഷേധത്തിലാണ്. പക്ഷേ സർക്കാർ ജീവക്കാർക്കും, പെൻഷൻകാർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. 2025 ഏപ്രിലില്‍ ഇത് എല്ലാവർക്കും ലഭിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. ശമ്ബള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡു 1,900 കോടിയും സർവീസ് പെൻഷൻ പരിഷ്ക്കരണത്തിന്റെ കുടിശ്ശിക 600 കോടിയും താമസമില്ലാതെ വിതരണം ചെയ്യുമെന്നും കെ.എൻ ബാലഗോപാല്‍ കൂട്ടിച്ചേത്തു.