സംശയാസ്പദവും ഐടി നിയമങ്ങൾ ലംഘിച്ചതുമായ അക്കൗണ്ടുകൾ വാട്സ്ആപ്പ് കൂട്ടത്തോടെ പൂട്ടാനൊരുങ്ങുന്നു.
ഈ വർഷം ജനുവരിയിൽ മാത്രം രാജ്യത്ത് ഒരുകോടി അക്കൗണ്ടുകളാണ് നിരോധിച്ചത്. ഇതിൽ 13 ലക്ഷം അക്കൗണ്ടുകൾ ഉപഭോക്താക്കളുടെ പരാതിയില്ലാതെ വാട്സ്ആപ്പ് സ്വയം തിരിച്ചറിഞ്ഞ് നിരോധിച്ചതാണ്.
ആദ്യമായാണ് ഇത്രയധികം അക്കൗണ്ടുകൾ ഒരു മാസത്തിനുള്ളിൽ നിരോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട 9400 ലേറെ പരാതികളും ജനുവരിയിൽ ആണ് ലഭിച്ചത്. അക്കൗണ്ട് രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ ഇത് വ്യാജനാണോ എന്ന് വാട്സ്ആപ്പ് നിരീക്ഷിക്കും. മെസ്സേജുകളുടെ രീതിയും ശ്രദ്ധിക്കും.
ഒരാൾ കുറെയേറെ സന്ദേശങ്ങൾ അയക്കുന്നതും, ഒരേ സന്ദേശം ഒന്നിലധികം പേർക്ക് അയക്കുന്നതും, ഒരേ പാർട്ടികളിൽ ഒന്നിലധികം ആളുകൾക്ക് സന്ദേശം അയക്കുന്നതും അക്കൗണ്ട് നിരോധിക്കുന്നതിന് കാരണമാകും.
ക്രിസ്മസ്, ഓണം പോലെയുള്ള ഉത്സവകാലങ്ങളിൽ അയക്കുന്ന ആശംസാ സന്ദേശങ്ങൾ പോലും കൂട്ടത്തോടെയുള്ള മെസ്സേജിൽ ഉൾപ്പെടാൻ സാധ്യത കൂടുതലാണ്. വ്യക്തിഹത്യ, ലൈംഗിക പരാമർശങ്ങൾ ആൾമാറാട്ടം എന്നിവയ്ക്കും പിടിവീഴും. വ്യാജ ലിങ്കുകൾ തുറന്ന് സ്വയം പണി വാങ്ങിക്കുന്നവരുമുണ്ട്.
ഒരുപാട് കോൺടാക്ടുകൾ ഫോണിൽ സൂക്ഷിക്കുന്നവരുടെ അക്കൗണ്ടിന് പൂട്ട് വീഴാൻ സാധ്യത കൂടുതലാണ്. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവരും വാട്സ്ആപ്പ് നിരീക്ഷണത്തിലാണ്.