പ്ലസ്‌വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്‌മെന്റിൽ ഉൾപ്പെട്ടത് 2,49,540 കുട്ടികൾ. ഇവർക്ക് ചൊവ്വാഴ്ച രാവിലെ 10-നും വ്യാഴാഴ്ച വൈകീട്ട് അഞ്ചിനുമിടയിൽ സ്കൂളിൽ ചേരാം. സ്പോർട്സ് ക്വാട്ടയിലെയും പട്ടികജാതി-വർഗ വകുപ്പുകളുടെ മേൽനോട്ടത്തിലുള്ള മോഡൽ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലെയും പ്രവേശനത്തിനുള്ള അലോട്‌മെന്റും പ്രസിദ്ധീകരിച്ചു.
ആദ്യ അലോട്‌മെന്റിനു ശേഷം മിച്ചമുള്ളതും അലോട്‌മെന്റ് ലഭിച്ചിട്ടും നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്തവരുടെയും സീറ്റു ചേർത്ത് 10-നു രണ്ടാം അലോട്‌മെന്റ് നടത്തും. 16-നു നടക്കുന്ന മൂന്നാം അലോട്‌മെന്റോടെ ഇത്തവണത്തെ പ്ലസ്‌വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടം പൂർത്തിയാകും.
ശേഷം സപ്ലിമെന്ററി അലോട്‌മെന്റ് തുടങ്ങും. അതിന് ഓരോ സ്കൂളിലെയും സീറ്റൊഴിവിന്റെ അടിസ്ഥാനത്തിൽ അപേക്ഷ പുതുക്കണം. ആകെ അപേക്ഷകരിൽ 1,68,295 പേർക്കാണ് ഇനി അലോട്‌മെന്റ് കിട്ടാനുള്ളത്. ഇവരിൽ എഴുപതിനായിരത്തോളം പേരെങ്കിലും രണ്ടാം അലോട്‌മെന്റിൽ ഉൾപ്പെടുമെന്നാണു പ്രതീക്ഷ