രാജ്യത്തെ വാഹന ഉടമകൾക്ക് ചെലവ് കൂട്ടിക്കൊണ്ട് ഉടൻ തന്നെ തേർഡ് പാർട്ടി (TP) ഇൻഷുറൻസ് പ്രീമിയം തുകകൾ വർദ്ധിക്കാൻ പോകുന്നതായി റിപ്പോർട്ട്. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) ശുപാർശകളെത്തുടർന്ന്, മോട്ടോർ തേർഡ് പാർട്ടി (ടിപി) ഇൻഷുറൻസ് പ്രീമിയങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശം റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (എംഒആർടിഎച്ച്) പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയത്തിൽ ഐആർഡിഎഐ ശരാശരി 18 ശതമാനം വർദ്ധനവ് നിർദ്ദേശിച്ചിട്ടുണ്ട് എന്നും ചില വിഭാഗത്തിലുള്ള വാഹനങ്ങളിൽ ഈ വർദ്ധനവ് 20 മുതൽ 25 ശതമാനം വരെയാകാം എന്നും റിപ്പോർട്ടുകൾ പറയുന്നു.
എന്താണ് തേർഡ് പാർട്ടി ഇൻഷുറൻസ് ?
രാജ്യത്തെ മോട്ടോർ വാഹന നിയമപ്രകാരം ഒരു വാഹനത്തിന് തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാണ്. നിങ്ങളുടെ വാഹനം മൂന്നാമതൊരാൾക്ക് ജീവനോ സ്വത്തിനോ നഷ്‍ടം വരുത്തുന്ന സാഹചര്യത്തിൽ ഈ ഇൻഷുറൻസ് ഉപയോഗപ്രദമാകും. നിങ്ങൾക്ക് മാത്രമല്ല, നിങ്ങളുടെ വാഹനം മൂലം മറ്റൊരാൾക്ക് സംഭവിക്കുന്ന നഷ്‍ടങ്ങൾ ഈ ഇൻഷുറൻസ് പരിരക്ഷിക്കുന്നു
എന്തുകൊണ്ടാണ് ഇപ്പോൾ വില വർധനവ്?
തേർഡ് പാർട്ടി ഇൻഷുറൻസിൽ ഇൻഷുറൻസ് കമ്പനികൾ വലിയ നഷ്ടം നേരിടുന്നതായാണ് റിപ്പോർട്ടുകൾ. 2025 സാമ്പത്തിക വർഷത്തിൽ, സർക്കാർ കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറൻസിന്‍റെ തേർഡ് പാർട്ടി (ടിപി) നഷ്‍ട അനുപാതം 108 ശതമാനം ആയിരുന്നു. അതായത്, ലഭിച്ച പ്രീമിയത്തേക്കാൾ കൂടുതൽ ക്ലെയിമുകൾ നൽകേണ്ടിവന്നു. ഗോ ഡിജിറ്റ്, ഐസിഐസിഐ ലോംബാർഡ് തുടങ്ങിയ സ്വകാര്യ കമ്പനികളും യഥാക്രമം 69 ശതമാനവും 64.2 ശതമാനവും നഷ്‍ട അനുപാതങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇക്കാരണത്താൽ, ഇൻഷുറൻസ് കമ്പനികളുടെ സാമ്പത്തിക സ്ഥിതി സന്തുലിതമാക്കുന്നതിന് പ്രീമിയം വർദ്ധിപ്പിക്കേണ്ടത് ഇപ്പോൾ അത്യാവശ്യമാണെന്ന് ഐആർഡിഎഐ കരുതുന്നു.