വലപ്പാട് പോലീസ് രണ്ട് സ്ത്രീകളുടെ പേരില്‍ കാപ്പ ചുമത്തി. കരയാമുട്ടം ചിക്കവയലില്‍ വീട്ടില്‍ സ്വാതി (28), വലപ്പാട് ഇയ്യാനി ഹിമ (25) എന്നിവർക്കെതിരേയാണ് നടപടി. ആറു മാസം കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസില്‍ വന്ന് ഒപ്പുവെക്കണം.കവർച്ചക്കേസിലും വീടുകയറി ആക്രമണം നടത്തിയ കേസിലും ഇവർ പ്രതികളാണ്.
നാട്ടിക ബീച്ച് സ്വദേശിയായ യുവാവിനെ ലോഡ്‌ജ് മുറിയില്‍ പൂട്ടിയിട്ട് ആക്രമിച്ച് പണവും വസ്തുക്കളും തട്ടിയെടുത്ത സംഭവത്തില്‍ കഴിഞ്ഞ വർഷം അവസാനം ഇവർ പിടിയിലായിരുന്നു. യുവതികള്‍ ഉള്‍പ്പെടെ നാലുപേരായിരുന്നു കേസിലെ പ്രതികള്‍. യുവാവിനെ തൃപ്രയാറുള്ള ലോഡ്‌ജിലേക്ക് ഇവർ വിളിച്ചുവരുത്തിയ ശേഷം പൂട്ടിയിട്ട് ആക്രമിക്കുകയും പോക്കറ്റില്‍ നിന്ന് 5000 രൂപയും ഒന്നരലക്ഷത്തോളം രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണും കഴുത്തില്‍ കിടന്നിരുന്ന മാലയും ബലമായി തട്ടിയെടുക്കുകയായിരുന്നു.
പിന്നീട് പ്രതികളെ പിന്തുടർന്ന് കവർച്ച ചെയ്‌ത സാധനങ്ങള്‍ തിരികെ വാങ്ങാൻ പോയ യുവാവിനെ സംഘം മർദ്ദിക്കുകയും ചെയ്തു. തുടർന്ന് യുവാവ് നല്‍കിയ പരാതിയിലാണ് പ്രതികളെ അന്ന് പൊലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്. വലപ്പാട് എസ്‌എച്ച്‌ഒ എം.കെ. രമേഷ്, സബ് ഇൻസ്പെക്ടർ ഹരി, സിവില്‍ പോലീസ് ഓഫീസർമാരായ ആഷിക്, സുബി സെബാസ്റ്റ്യൻ എന്നിവർ നടപടിക്ക് നേതൃത്വം നല്‍കി.