മാനന്തവാടി: ജീവനക്കാർ സർക്കാരിൻ്റെ കഴിവ്കേടിൻ്റെയും ഭരണ വീഴ്ചയുടേയും ഇരകളായി തീരുകയാണെന്നും ഭരണകർത്താക്കളുടെ കെടുകാര്യസ്ഥത ജീവനക്കാരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ചെയ്യുന്നതെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാർ ആരോപിച്ചു. അസോസിയേഷൻ്റെ വയനാട് ജില്ലാ പ്രവർത്തക കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒട്ടനവധി സർക്കാർ കെട്ടിടങ്ങൾ അൺ ഫിറ്റാണെന്ന് പി.ഡബ്ലു ഡി ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയിട്ടും നിരവധി സർക്കാർ ഓഫീസുകൾ അത്തരം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ജോലി ചെയ്യുന്ന ജീവനക്കാരുടേയും സേവനം തേടിയെത്തുന്ന പൊതുജനങ്ങളുടേയും ജീവന് ഭീഷണിയായി തുടരുന്ന അത്തരം കെട്ടിടങ്ങൾ അടിയന്തരമായി പൊളിച്ച് പണിയുന്നതിന് സർക്കാർ നടപടി സ്വീകരിക്കേണ്ടതുണ്ട്. മാനന്തവാടിയിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസ് താല്ക്കാലിക കെട്ടിടത്തിലേക്ക് മാറ്റിയിട്ടും നിലവിലുള്ള കെട്ടിടം പൊളിച്ച് കളയുന്നതിന് നടപടി സ്വീകരിച്ചിട്ടില്ല. പരിമിതമായ സൗകര്യത്തിലാണ് ജീവനക്കാർ നിലവിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ ജോലി ചെയ്യുന്നത്. പുതിയ കെട്ടിടം പണികഴിച്ച് ഓഫീസ് പ്രവർത്തനം സുഖമമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭരണത്തിൻ്റെ മറപറ്റി പാർട്ടിക്കാർ അനധികൃതമായി ഇടപെടുന്നതും ഭീഷണിപ്പെടുത്തുന്നതും ജീവനക്കാരെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടുകയാണ്. സ്വതന്ത്ര്യവും നീതിയുക്തവുമായി ജോലി ചെയ്യുന്നതിന് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് കെ.റ്റി ഷാജിയുടെ അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം മോബിഷ് പി.തോമസ്, സജി ജോൺ, സി.കെ. ജിതേഷ്, സി.ജി.ഷിബു, ടി.അജിത്ത്കുമാർ, എം.ജി. അനിൽകുമാർ, ലൈജു ചാക്കോ, പി.എച്ച് അഷറഫ്ഖാൻ, ഗ്ലോറിൻ സെക്വീര, എൻ.വി. അഗസ്റ്റിൻ, എം നസീമ, ഇ.വി.ജയൻ, ടി.പരമേശ്വരൻ, സിനീഷ് ജോസഫ്, ബി.സുനിൽകുമാർ, എം എ ബൈജു തുടങ്ങിയവർ പ്രസംഗിച്ചു