ബിസിനസുകാരനായ ശ്രീകുമാര്‍ അന്ന് പതിവിലും വൈകിയാണ് വന്നത്. കടയിലെ ജോലിയെല്ലാം ചെയ്തു തീര്‍ത്തപ്പോള്‍ ഒമ്പതുമണി. വീട്ടില്‍ വന്ന് കുളിയെല്ലാം കഴിഞ്ഞ് ഭക്ഷണം കഴിച്ചപ്പോള്‍ പത്തുമണി. ഏറെ വിശപ്പു ണ്ടായിരുന്ന അയാള്‍ ഭാര്യയുണ്ടാക്കിയ ഇഷ്ടഭക്ഷണം പതിവിലേറെ കഴിച്ചു. പൊരിച്ച ഇറച്ചിയും മത്സ്യവുമൊക്കെക്കൂട്ടി കുശാലായ അത്താഴം. ഭക്ഷണത്തിനുമുമ്പ് പതിവുള്ള അളവില്‍ മദ്യവും. വയറുനിറച്ച് ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ മണി പതിനൊന്ന്. തളര്‍ച്ചകൊണ്ടയാള്‍ കൂര്‍ക്കംവലിച്ച് ഗാഢനിദ്രയിലാണ്ടു. പിറ്റേന്ന് എട്ടുമണിയായിട്ടും എഴുന്നേല്‍ക്കാന്‍ വൈകുന്നതുകണ്ട് ഭാര്യ തട്ടിവിളിച്ചു. അനക്കമില്ല. ശരീരം തണുത്തുറച്ചിരിക്കുന്നു. ഞെട്ടിത്തരിച്ച ഭാര്യ അടുത്തുള്ള ഡോക്ടറെ വിളിച്ചു. ഡോക്ടര്‍ പറഞ്ഞു. മരണം സംഭവിച്ചിട്ട് ഏതാനും മണിക്കൂറുകളായി മരിക്കുമ്പോള്‍ അയാള്‍ക്ക് 42 വയസ്സുമാത്രം.
ഇതൊരു അസാധാരണ സംഭവമല്ല, നാം പലപ്പോഴും ഞെട്ടലോടെ ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുന്നു. ആകെയുള്ള പെട്ടെന്നുള്ള മരണസംഖ്യയെടുത്താല്‍ 17-41 ശതമാനംവരെ രാത്രിസമയത്തുണ്ടാകുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു; രാത്രി പത്തുമണിക്കും രാവിലെ ആറുമണിക്കും ഇടയിൽ. സാധാരണയായി രാത്രിസമയത്ത് ശരീരം വിശ്രമിക്കുകയാണ്. അങ്ങനെതന്നെ വേണംതാനും. കാരണം അപ്പോഴാണ് ശരീരം നവചൈതന്യമാര്‍ജിക്കുന്നതും സമൂലമായ പുനര്‍നിര്‍മ്മാണപ്രക്രിയ നടത്തുന്നതും. പകലുണ്ടായ ശാരീരിക-മാനസിക അപചയശോഷണങ്ങള്‍ക്കുള്ള പരിഹാരപ്രക്രിയയാണ് ശാന്തമായ ഉറക്കം
ശരീരത്തിന് ആഹാരം പോലെ അനിവാര്യമായ ഒന്നാണ് ഉറക്കം. ആ സമയത്ത് ഹൃദയസ്പന്ദന വേഗതയും പ്രഷറും കുറഞ്ഞിരിക്കും. ചയാപചയ പ്രവര്‍ത്തനങ്ങള്‍ മിതമായ തോതിലായിരിക്കും. പകല്‍ ഉദ്ദീപകമായ ഒന്നും തന്നെ സംഭവിച്ചില്ലെങ്കില്‍ മാരകവും ക്രമരഹിതവുമായ നെഞ്ചിടിപ്പ് ഉണ്ടാകാനുള്ള സാധ്യതയും കുറവ്. അപ്പോള്‍, സന്ധ്യാരംഭത്തില്‍ വൈകാതെ മിതമായി ഭക്ഷണം കഴിച്ച് പ്രക്ഷുബ്ദമല്ലാത്ത മനസ്സോടെ ശാന്തമായി നിദ്രയിലേയ്ക്ക് പതിക്കുന്നൊരാള്‍ തികഞ്ഞ ഉന്മേഷത്തോടെ പിറ്റേന്ന് ഉറക്കമുണരുന്നു. മറിച്ചാകുന്ന അവസ്ഥകളിലെല്ലാം ജീവന് ഭീഷണിയാകുന്ന സങ്കീര്‍ണ്ണതകളിലേയ്ക്ക് ഒരുവന്‍ വലിച്ചിഴയ്ക്കപ്പെടുകയാണ്.
രാത്രിയില്‍ സംഭവിക്കുന്ന മരണത്തിന്റെ കാരണങ്ങള്‍ തേടി ബൃഹത്തായ പഠനങ്ങള്‍ അധികം നടന്നിട്ടില്ലെന്നുള്ളതാണ് വാസ്തവം. ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള ഗവേഷണനിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ രാത്രി മരണ ങ്ങളുടെ കാരണങ്ങളെ ഇപ്രകാരം ക്രോഡീകരിക്കാം: