തിരുവനന്തപുരം: അടുത്ത മൂന്ന് മാസക്കാലം പാമ്പുകടിയേൽക്കാൻ സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങൾ പാമ്പുകളുടെ ഇണചേരൽ കാലമായതിനാലാണ് ഈ മുന്നറിയിപ്പ്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന 70 ശതമാനത്തിലധികം പാമ്പുകടി മരണങ്ങളും ഈ കാലയളവിലാണ് സംഭവിക്കുന്നത്.
കഴിഞ്ഞ വർഷം പാമ്പുകടിയേറ്റ് മരിച്ച 30 പേരിൽ 22 പേർക്കും ജീവൻ നഷ്ടമായത് ഒക്ടോബർ-ഡിസംബർ മാസങ്ങളിലായിരുന്നു. സാധാരണയായി ഡിസംബറിൽ അവസാനിക്കുമെങ്കിലും, ചിലപ്പോൾ ഇണചേരൽ കാലം ഫെബ്രുവരി വരെ നീളാറുണ്ട്.
എന്തുകൊണ്ട് ഈ കാലയളവ് അപകടകരം?
സാധാരണയായി സുരക്ഷിതമായ ഇടങ്ങളിൽ കഴിയുന്ന പാമ്പുകൾ, ഇണയെത്തേടി സഞ്ചരിക്കുന്ന സമയമായതിനാലാണ് ഈ മാസങ്ങളിൽ മനുഷ്യരുടെ മുന്നിൽ പെടാനുള്ള സാധ്യത വർധിക്കുന്നത്. ഇണയെ ആകർഷിക്കുന്നതിനായി പെൺപാമ്പുകൾ പുറപ്പെടുവിക്കുന്ന ‘ഫിറോമോണുകൾ’ തിരിച്ചറിഞ്ഞാണ് ആൺപാമ്പുകൾ സഞ്ചരിക്കുന്നത്. ഈ യാത്രകൾ പലപ്പോഴും ജനവാസമേഖലകളിലൂടെയായിരിക്കും. മാത്രമല്ല, ഈ സമയത്ത് പാമ്പുകൾ കൂടുതൽ അക്രമാസക്തരാകാനും സാധ്യതയുണ്ട്.
ഇണചേരൽ അവകാശത്തിനുവേണ്ടി ആൺപാമ്പുകൾ തമ്മിൽ പോരടിക്കുന്നതും ഈ സമയത്ത് സാധാരണമാണ്. ഇത് കാണാനായി അടുത്ത് ചെല്ലുന്നതും അപകടം ക്ഷണിച്ചുവരുത്തും. അണലി, മൂർഖൻ, വെള്ളിക്കെട്ടൻ തുടങ്ങിയ വിഷപ്പാമ്പുകൾക്ക് പുറമെ രാജവെമ്പാലയും ഈ കാലയളവിൽ ഇണയെത്തേടി സഞ്ചരിക്കാറുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
വീടും പരിസരവും കാടുകയറാതെ വൃത്തിയായി സൂക്ഷിക്കുക.
രാത്രികാലങ്ങളിൽ പുറത്തിറങ്ങുമ്പോൾ ടോർച്ച് ഉപയോഗിക്കുക.
വീടിന്റെ പടിക്കെട്ടുകൾ, ചുവരുകൾ എന്നിവയ്ക്ക് സമീപം പ്രത്യേകം ശ്രദ്ധിക്കുക.
കടിയേറ്റാൽ ഒട്ടും സമയം കളയാതെ, ആന്റിവെനം സൗകര്യമുള്ള ആശുപത്രിയിൽ എത്തിച്ച് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുക. ചികിത്സ വൈകുന്നത് മരണത്തിന് കാരണമാകും.
അണലി, വെള്ളിക്കെട്ടൻ തുടങ്ങിയ പാമ്പുകളെ അവയോട് രൂപസാദൃശ്യമുള്ള വിഷമില്ലാത്ത പാമ്പുകളായി തെറ്റിദ്ധരിക്കാതിരിക്കാൻ ശ്രദ്ധിക്കുക.