പൊഴുതന:
അടിസ്ഥാന ആവശ്യങ്ങളായ പാർപ്പിടം, കുടിവെള്ളം, യാത്രാ സൗകര്യങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി മുന്നേറ്റങ്ങൾ കൈവരിച്ച വികസന പദ്ധതികളുമായി പൊഴുതന ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്.
പൊഴുതന റാഷ ഓഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു.
തോട്ടം തൊഴിലാളികളും ഗോത്ര വിഭാഗ ജനതയും തിങ്ങി പാർക്കുന്ന പൊഴുതനയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന പദ്ധതികൾക്ക് മുൻഗണന നൽകിയതായി പ്രസിഡന്റ് വ്യക്തമാക്കി.
അതോടൊപ്പം, ആരോഗ്യം, മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസം, ഉപജീവനം, പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനുള്ള നടപടികൾ, അതി ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ എന്നിവയും ഭരണസമിതി ഒറ്റക്കെട്ടായി നടപ്പാക്കിയതായി അവർ പറഞ്ഞു.
ഭരണകാലയളവിൽ പഞ്ചായത്ത് വിവിധ മേഖലകളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു.
ഭവന നിർമാണ പദ്ധതിയിലൂടെ നിരവധി കുടുംബങ്ങൾക്ക് വീടുകൾ ഒരുക്കി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 3.85 കോടി രൂപ ചെലവിൽ ഗ്രാമീണ റോഡുകൾ നിർമ്മിച്ചു. റോഡ് മെയിന്റനൻസ് പദ്ധതിയിൽ 4. 86 കോടി രൂപ ചെലവിൽ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
പൊഴുതനയിലെ വിവിധ ബസ്‌സ്റ്റോപ്പുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. വനിത തൊഴിൽ യൂണിറ്റുകൾ സ്ഥാപിക്കുകയും നവീകരിക്കുകയും ചെയ്തു. കുറിച്ചില സ്കൂളിന്റെ നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുത്തതോടൊപ്പം ഒരു കോടി രൂപ ലഭ്യമാക്കി. അച്ചൂരാനം സ്കൂളിന്റെ വികസനത്തിനായി 3.10 കോടി രൂപ അനുവദിച്ചു.
ഹെൽത്ത് ഗ്രാൻഡ് പദ്ധതിയിൽ ഉൾപ്പെടുത്തി സബ് സെൻററുകളുടെ നിർമ്മാണത്തിനായി അനുവദിച്ച 83,25,000 രൂപ ഉപയോഗിച്ച് മൂന്ന് സബ് സെൻററുകളിൽ ഒന്നിന്റെ നിർമ്മാണം ആരംഭിക്കുകയും ബാക്കി രണ്ട് സബ് സെൻററുകളുടെ നിർമ്മാണത്തിനുള്ള തുക എൻഎച്ച്എമ്മിന് കൈമാറുകയും ചെയ്തു.
തൊഴിൽ ഉറപ്പ് പദ്ധതിയിൽ തുടർച്ചയായി മൂന്ന് വർഷം മഹാത്മാ പുരസ്കാരം ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. ആരോഗ്യ മേഖലയിൽ ദേശീയതല അക്രഡിറ്റേഷൻ ലഭിച്ചു. വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കി. മൂന്ന് സ്മാർട്ട് അങ്കണവാടികൾ സ്ഥാപിക്കുകയും തനത് ഫണ്ടിൽ വർധനവുണ്ടാക്കുകയും ചെയ്തു.
കായിക മേഖല ശക്തിപ്പെടുത്തുന്നതിനായി ഇൻഡോർ സ്റ്റേഡിയം നിർമ്മാണം ആരംഭിച്ചു. കേരളത്തിലെ ആദ്യ ഗോത്ര സ്വാതന്ത്ര്യസമരസേനാനി മ്യൂസിയം സുഗന്ധഗിരിയിൽ നിർമ്മാണം ആരംഭിച്ചു.
മാലിന്യ സംസ്‌കരണത്തിൽ 100 ശതമാനം വാതിൽപ്പടി ശേഖരണം നടപ്പാക്കി. ഡിജിറ്റൽ ഭൂസർവേ പദ്ധതി പ്രകാരം അച്ചൂരാനം വില്ലേജിലെ പ്രവർത്തനം 100 ശതമാനം പൂർത്തിയായി. അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. ഭൂമിയും വീടുമില്ലാത്തവർക്ക് മേപ്പാടി ഗ്രാമപഞ്ചായത്തിൽ ഭൂമി അനുവദിക്കുകയും ഭവനനിർമാണത്തിന് ആദ്യ ഗഡു അനുവദിക്കുകയും ചെയ്തു.
അഞ്ച് വർഷങ്ങൾക്കിടെ ഗ്രാമപഞ്ചായത്ത് ആകെ 32,71,83,264 രൂപ വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചു.
ഓപ്പൺ ഫോറത്തിൽ പൊഴുതന ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതിനായുള്ള പദ്ധതികൾ നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഉയർന്നു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവരുടെ പരിചയവും കഴിവും നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തണമെന്നും അഭിപ്രായമുയർന്നു.
ഹരിത കർമ്മസേനയുടെ സഹായത്തോടെ പൊതുസ്ഥലങ്ങളെ മാലിന്യമുക്തമാക്കി സൗന്ദര്യവൽക്കരിക്കണമെന്നും പഞ്ചായത്തിന്റ കീഴിലുള്ള കളിസ്ഥലങ്ങളിൽ കൂടുതൽ സൗകര്യങ്ങളും സുരക്ഷിതത്വവും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
കുടുംബശ്രീ സംരംഭങ്ങളെ വ്യവസായ യൂണിറ്റുകളാക്കി ഉയർത്തുകയും കർഷകർ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിന് ഫലപ്രദമായ മാർക്കറ്റിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ഫോറത്തിൽ നിർദ്ദേശിച്ചു.
പൊഴുതന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ബാബു അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം എൻ സി പ്രസാദ്, പൊഴുതന ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുബൈദ പരീദ്, സുധ അനിൽ, എം സെയ്ത്, അംഗങ്ങളായ അബ്ദുൾ നാസർ, ഷാഹിന ഷംസുദ്ദീൻ, എം എം ജോസ്, ഹനീഫ, സി മമ്മി, തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ പി ബൈജു, പൊഴുതന ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻ-ചാർജ് സി ജയപ്രശാന്ത് , ജീവനക്കാരായ സിറാജുദ്ദീൻ, സി വിനീഷ്, മുൻ വൈസ് പ്രസിഡന്റ് ആലി മമ്മു എന്നിവർ പങ്കെടുത്തു.