തിരുവനന്തപുരം: കമ്പിപ്പാര കമ്പിപ്പാര കൊണ്ടു പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ നഗറിൽ പൗർണമിയിൽ ഹൃദ്ദിക്ക് (28) ആണ് മരിച്ചത്. ആഡംബര ബൈക്ക് വാങ്ങാൻ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഹൃദ്ദിക്ക് അച്ഛനെ ആക്രമിച്ചിരുന്നു. ആക്രമണത്തിൽ സഹികെട്ട് അച്ഛൻ വിനയാനന്ദ് തിരിച്ചു ആക്രമിച്ചതാണ് മരണ കാരണമെന്നാണ് പൊലീസ് കേസ്.
ഒക്ടോബർ 9നാണ് വഞ്ചിയൂരിലെ വീട്ടിൽ വച്ചാണ് സംഭവമുണ്ടായത്. തലയ്ക്കു ഗുരുതര പരിക്കേറ്റ ഹൃദ്ദിക്ക് മെഡിക്കൽ കോളജ് ഐസിയുവിൽ ചികിത്സയിലായിരുന്നു. സംഭവത്തിനു പിന്നാലെ വിനയാനന്ദ് (52) പൊലീസിനു മുന്നിൽ കീഴടങ്ങിയിരുന്നു.
ഹൃദ്ദിക്ക് അച്ഛനേയും അമ്മയേയും ആക്രമിക്കുന്നത് പതിവായിരുന്നുവെന്നു പൊലീസ് പറയുന്നു. നിർബന്ധത്തെ തുടർന്നു ഈയടുത്ത് 12 ലക്ഷം രൂപയുടെ ബൈക്ക് മാതാപിതാക്കൾ വായ്പയെടുത്ത് വാങ്ങി നൽകി. എന്നാൽ ഒക്ടോബർ 21നു തന്റെ ജന്മദിനത്തിനു മുൻപ് 50 ലക്ഷം മുടക്കി രണ്ട് ബൈക്കുകൾ കൂടി വാങ്ങി നൽകണമെന്നു വാശി പിടിച്ചതാണ് ആക്രമണത്തിൽ കലാശിച്ചത്.
ഹൃദ്ദിക്ക് വിനയാനന്ദിനെ ആദ്യം വെട്ടുകത്തി ഉപയോഗിച്ചു ആക്രമിച്ചെന്നാണ് അമ്മ അനുപമ പൊലീസിനു നൽകിയ മൊഴി. പിന്നാലെ കമ്പപ്പാര കൊണ്ടു പിതാവ് ഹൃദ്ദിക്കിന്റെ തലയ്ക്കടിക്കുകയായിരുന്നു. അടികൊണ്ടു ബോധമറ്റു വീണ ഹൃദ്ദിക്കിനെ വിനയാനന്ദ് തന്നെയാണ് ആശുപത്രിൽ എത്തിച്ചത്.








