സമൂഹ മാധ്യമങ്ങളിൽ വൈറലാകാനായി സ്വന്തം മകനെ വലിയൊരു പ്ലാസ്റ്റിക് ബാഗിലാക്കി ഉള്ളിലെ വായു മുഴുവന്‍ വലിച്ചെടുത്ത് അമ്മ. വിഡിയോ പങ്കുവച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രോഷം. റഷ്യയിലെ സരടോവിൽ നിന്നുള്ള 36 -കാരിയായ പാരന്‍റിങ് ഇന്‍ഫ്ലുവന്‍സര്‍ അന്ന സപാരിനയാണ് ക്രൂരതയ്ക്ക് മുതിര്‍ന്നത്. ഇവര്‍ തന്‍റെ തന്‍റെ മകനെ ഒരു വലിയ പ്ലാസ്റ്റിക് ബാഗിൽ കിടത്തി വാക്വം പമ്പ് ഉപയോഗിച്ച് പ്ലാസ്റ്റിക് ബാഗിലെ വായു വലിച്ചെടുക്കുകയായിരുന്നു.
വായു വലിച്ചെടുക്കുമ്പോള്‍ പ്ലാസ്റ്റിക്ക് ബാഗ് ചുരുങ്ങി കുട്ടിയുടെ ശരീരത്തിലേക്ക് ഒട്ടിച്ചേരുന്നത് വിഡിയോയില്‍ കാണാന്‍. അസ്വസ്ഥതനാകുന്ന കുട്ടി ‘അമ്മേ’ എന്ന് നിലവിളിക്കുന്നുമുണ്ട്. ഇതോടെയാണ് അന്ന പ്രവൃത്തി അവസാനിപ്പിച്ചത്. വിഡിയോ അന്ന തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ വിഡിയോ വൈറലായി. ദശലക്ഷക്കണക്കിന് പേരാണ് വിഡിയോ കണ്ടത്. പിന്നാലെ അമ്മയ്ക്കെതിരെ പ്രതിഷേധവും ഉയര്‍ന്നു.
‘വൈറലാകാനുള്ള എല്ലാ ശ്രമങ്ങളും അതിരുകടന്നു’ എന്നാണ് പലരും അഭിപ്രായപ്പെട്ടത്. വൈറലാകാനായി സ്വന്തം മകന്‍റെ ജീവന്‍ പോലും പണയംവയ്ക്കാന്‍ ഇവര്‍ തയ്യാറാകുന്നുവെന്ന് ഒരു ഉപയോക്താവ് കുറിച്ചു. ഓൺലൈനില്‍ വൈറലാകുന്നതിനായി തന്റെ കുട്ടിയുടെ ജീവൻ തന്നെ അപകടത്തിലാക്കിയ യുവതിക്കെതിരെ നടപടിയെടുക്കണമെന്ന് പലരും ആവശ്യപ്പെട്ടു. സംഭവം റഷ്യന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെത്തുകയും അന്വേഷം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തരം സ്റ്റണ്ടുകൾ യാതൊരു കാരണവശാലും അനുകരിക്കരുതെന്ന് വിദഗ്ദരും മുന്നറിയിപ്പ് നല്‍കി.








