ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യോമബന്ധം കൂടുതൽ വിപുലമാക്കുന്നതിന്‍റെ ഭാഗമായി സൗദി എയർലൈൻസും എയർ ഇന്ത്യയും തമ്മിൽ ‘കോഡ്ഷെയർ’ കരാറിൽ ഒപ്പുവെച്ചു. വരുന്ന ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ വരുന്ന ഈ കരാർ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വിനോദസഞ്ചാര, ബിസിനസ് യാത്രക്കാർക്ക് വലിയ ആശ്വാസമാകും.
ഈ പങ്കാളിത്തത്തിലൂടെ യാത്രക്കാർക്ക് വിമാനയാത്ര കൂടുതൽ ലളിതമാക്കുന്ന നിരവധി സൗകര്യങ്ങൾ ലഭിക്കും. രണ്ട് വിമാനക്കമ്പനികളുടെയും സേവനം ഉപയോഗപ്പെടുത്താൻ ഒരു ടിക്കറ്റ് മാത്രം എടുത്താൽ മതിയാകും. വിമാനങ്ങളുടെ സമയക്രമം പരസ്പരം സഹകരിച്ച് ക്രമീകരിക്കുന്നതിനാൽ കാത്തിരിപ്പ് സമയം കുറയും. ഈ സഹകരണത്തിലൂടെ ഇരു വിമാനക്കമ്പനികളുടെയും യാത്രക്കാർക്ക് ഒരൊറ്റ ടിക്കറ്റിൽ തന്നെ കൂടുതൽ നഗരങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കും.
പുറപ്പെടുന്ന വിമാനത്താവളത്തിൽ നൽകുന്ന ബാഗേജ് ഇടയ്ക്ക് മാറ്റേണ്ടതില്ലാതെ നേരിട്ട് അവസാന ലക്ഷ്യസ്ഥാനത്ത് എത്തും. മുംബൈ, ദില്ലി എന്നിവ വഴി കൊച്ചി, അഹമ്മദാബാദ്, ബെംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, ലഖ്‌നൗ, ജയ്പൂർ തുടങ്ങി 15-ലധികം ഇന്ത്യൻ നഗരങ്ങളിലേക്ക് സൗദി യാത്രക്കാർക്ക് കണക്ഷൻ ഫ്ലൈറ്റുകൾ ലഭിക്കും. ജിദ്ദയിലോ റിയാദിലോ എത്തുന്ന എയർ ഇന്ത്യ യാത്രക്കാർക്ക് അവിടെ നിന്ന് ദമ്മാം, അബഹ, ഖസീം, ജിസാൻ, മദീന, ത്വാഇഫ് തുടങ്ങിയ നഗരങ്ങളിലേക്ക് സൗദി എയർലൈൻസ് വഴി തുടർ യാത്ര ചെയ്യാം. ജിദ്ദയിൽ ഇറങ്ങി റിയാദിൽ നിന്ന് മടങ്ങാനുള്ള സൗകര്യവും ഇതിലൂടെ ലഭിക്കും.








