മാനന്തവാടി: 2026-ലെ ഈസ്റ്റർ ദിനത്തിൽ ദേശീയ പ്രവേശന പരീക്ഷകൾ നിശ്ചയിച്ചതിൽ കെ.സി.വൈ.എം മാനന്തവാടി രൂപതാ സമിതി ശക്തമായ ആശങ്ക രേഖപ്പെടുത്തി. രാജ്യത്തുടനീളം ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ജെ.ഇ.ഇ പോലുള്ള പ്രധാന പരീക്ഷകളുടെ സമയക്രമം നിശ്ചയിക്കുമ്പോൾ, വിവിധ മതവിഭാഗങ്ങളുടെ വിശേഷദിവസങ്ങൾ കൂടി പരിഗണിക്കേണ്ടത് അത്യാവശ്യമാണെന്ന് സമിതി ചൂണ്ടിക്കാട്ടി.
ഈസ്റ്റർ ദിനത്തിൽ പരീക്ഷകൾ നടത്തുന്നത് വിദ്യാർത്ഥികളെ വലിയ മാനസിക സംഘർഷത്തിലേക്കും പ്രതിസന്ധിയിലേക്കും നയിക്കും. വിശ്വാസപരമായ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കണോ അതോ ജീവിതത്തിലെ നിർണായകമായ പരീക്ഷ എഴുതണോ എന്ന ദ്വന്ദാവസ്ഥ വിദ്യാർത്ഥികൾക്ക് മുന്നിൽ സൃഷ്ടിക്കുന്നത് നീതിയല്ലെന്നും കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് നിഖിൽ ചൂടിയാങ്കൽ വ്യക്തമാക്കി.
രാജ്യത്തിന്റെ വൈവിധ്യമാർന്ന മത-സാംസ്കാരിക പശ്ചാത്തലം മാനിച്ച്, പരീക്ഷാ കലണ്ടർ തയ്യാറാക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്തപരമായ സമീപനം അധികൃതർ സ്വീകരിക്കണം. വിദ്യാർത്ഥികളുടെ വിശ്വാസത്തെയും ഭാവിയെയും ഒരുപോലെ മാനിച്ചുകൊണ്ട് പരീക്ഷാ തീയതികൾ അടിയന്തരമായി പുനഃക്രമീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും കെ.സി.വൈ.എം മാനന്തവാടി രൂപതാ സമിതി ആവശ്യപ്പെട്ടു.








